Kerala

വൈദ്യുതി പ്രതിസന്ധി: അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കെഎസ്ഇബി കത്ത് നല്‍കി; മുഖം തിരിച്ച് മുഖ്യമന്ത്രി

Published by
അജി ബുധനൂര്‍

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കെഎസ്ഇബി സര്‍ക്കാരിന് കത്തു നല്‍കി. നടപടികള്‍ സ്വീകരിക്കാതെ മുഖം തിരിച്ച് മുഖ്യമന്ത്രി. വൈദ്യുതി പ്രതിസന്ധി മുന്‍കൂട്ടി കാണാന്‍ കെഎസ്ഇബിക്ക് ആയില്ലെന്ന് മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തല്‍.

12.50 പൈസ നിരക്കില്‍ കൂടുതല്‍ വൈദ്യുതി വാങ്ങിക്കരുതെന്നാണ് റെഗുലേറ്ററി കമ്മീഷന്റെ നിര്‍ദ്ദേശം. എന്നാല്‍ യൂണിറ്റിന് 15 രൂപ നല്‍കിയാല്‍ പോലും രാജ്യത്തെങ്ങും വൈദ്യുതി കിട്ടാത്ത അവസ്ഥയാണ്. യൂണിറ്റിന് 38 രൂപ നിരക്കിലാണ് തമിഴ്‌നാട് വൈദ്യുതി വാങ്ങുന്നത്. അവിടെ സര്‍ക്കാര്‍ ഇടപെട്ട് വൈദ്യുതി വാങ്ങി നല്‍കി പ്രതിസന്ധി പരിഹരിക്കുന്നുണ്ട്. സര്‍ക്കാര്‍ ധനസഹായം നല്‍കുന്നതിനാല്‍ അധികഭാരം കെഎസ്ഇബിയുടെ കണക്കില്‍ വരില്ല. കെഎസ്ആര്‍ടിസിക്ക് ധനസഹായം നല്‍കാമെങ്കില്‍ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളില്‍ ഒന്നായ വൈദ്യുതി വിതരണത്തിന് എന്തുകൊണ്ട് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നില്ലെന്ന് കെഎസ്ഇബി ജീവനക്കാര്‍ ചോദിക്കുന്നു.

കുറഞ്ഞ നിരക്കില്‍ വൈദ്യുതി വാങ്ങിക്കാന്‍ കേരളത്തില്‍ നിന്നുള്ള കെഎസ്ഇബി ഉദ്യോഗസ്ഥര്‍ നിരവധി സംസ്ഥാനങ്ങളില്‍ പോയെങ്കിലും നിരക്ക് കൂടുതലായതിനാല്‍ വാങ്ങാന്‍ സാധിക്കുന്നില്ല. കരാറില്‍ ഏര്‍പ്പെട്ട വൈദ്യുതി നിലവിലെ പ്രതിസന്ധിക്ക് പരിഹാരവുമാകുന്നില്ല.

സര്‍ക്കാര്‍ ധനസഹായം നല്‍കിയാലെ പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കൂ. എന്നാല്‍ ധനവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി യാതൊരു നടപടികളും സ്വീകരിക്കുന്നില്ല. ഒരാഴ്ചയ്‌ക്കകം പ്രതിസന്ധി പരിഹരിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി സംസ്ഥാനത്ത് നിക്ഷേപം കൊണ്ടു വരുന്നതിനുള്ള ഓട്ടത്തിലും.

ഇടുക്കിയില്‍ 130 മെഗാവാട്ടിന്റെ ഒരു ജനറേറ്റര്‍ അറ്റകുറ്റപ്പണിക്കായി നിര്‍ത്തിവച്ചത് ഉടന്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. എന്നാല്‍ പൂര്‍ണമായും അറ്റകുറ്റപ്പണി നടത്താതെ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നത് കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുമെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. 13.50 രൂപ നിരക്കില്‍ ഹിമാചല്‍ പ്രദേശില്‍ നിന്നും 250 മെഗാവാട്ട് വാഗ്ദാനം ചെയ്‌തെങ്കിലും 80 മെഗാവാട്ട് മാത്രമാണ് അവിടെ നിന്ന് ലഭിക്കുക. കേന്ദ്രം അനുവദിച്ച 150 മെഗാവാട്ട് മാത്രമാണ് ഇപ്പോള്‍ അധികമായി ലഭിക്കുന്നത്. കുറഞ്ഞത് 800 മെഗവാട്ട് വേണം നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍. ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനുമായി നടത്തിയ ചര്‍ച്ചയില്‍ വൈദ്യുതി നല്‍കാമെന്ന് സമ്മതിച്ചിച്ചുണ്ട്. എന്നാല്‍ നിരക്കിനെ സംബന്ധിച്ച് തീരുമാനം ആയില്ല. സഹായിക്കാതെ സര്‍ക്കാര്‍ കണ്ണടച്ച് ഇരിക്കുന്നതിനാല്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.