India

ജനന-മരണ രജിസ്‌ട്രേഷന്‍ വൈകിയാല്‍ കര്‍ശന നടപടി; പുതിയ നിയമം ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ജനന-മരണങ്ങള്‍ യഥാസമയം രജിസ്റ്റര്‍ ചെയ്യാതെ വൈകിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ നിയമം ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍. ഇതുസംബന്ധിച്ച വിജ്ഞാപനം രജിസ്ട്രാര്‍ ജനറല്‍ പുറത്തിറക്കി. പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ജനന-മരണ രജിസ്‌ട്രേഷന്‍ (ഭേദഗതി) ബില്‍ കഴിഞ്ഞ മാസം രാഷ്‌ട്രപതി അംഗീകരിച്ചതോടെ നിയമമായിരുന്നു. 2026 ഒക്ടോബര്‍ ഒന്നു മുതല്‍ നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പിലാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനത്തിലൂടെ വ്യക്തമാക്കി.

ഒരു ജനനമോ മരണമോ നടന്ന് 21 മുതല്‍ 30 ദിവസത്തിനുള്ളില്‍ ഫീസില്ലാതെ രജിസ്റ്റര്‍ ചെയ്യാം. ഒരുമാസത്തിന് ശേഷവും രണ്ട് വര്‍ഷത്തിനുള്ളിലുമാണെങ്കില്‍ ഒരു വര്‍ഷത്തിന് ശേഷവും രണ്ട് വര്‍ഷത്തിന് ഉള്ളിലുമാണ് അപേക്ഷ സമര്‍പ്പിക്കുന്നതെങ്കില്‍, ജില്ലാ മജിസ്‌ട്രേറ്റ്, സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അല്ലെങ്കില്‍ ഇതിനായി ചുമതലപ്പെടുത്തിയ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ആവശ്യമാണ്. ഇവര്‍ സംഭവം കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം നിശ്ചിത ഫീസ് ഈടാക്കി രജിസ്‌ട്രേഷന്‍ അനുവദിക്കും. രണ്ട് വര്‍ഷത്തിന് ശേഷമാണ് രജിസ്‌ട്രേഷനായി അപേക്ഷിക്കുന്നതെങ്കില്‍ വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കിയാണ് നിയമം പാസാക്കിയത്. ഇതിനായി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ നേരിട്ടുള്ള പരിശോധനയും ഉത്തരവും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഒക്‌ടോബര്‍ ഒന്നുമുതല്‍ ഇതനുസരിച്ചായിരിക്കും ജനന-മരണ രജിസ്‌ട്രേഷനുകള്‍ രാജ്യത്ത് നടപ്പിലാക്കുക.