World

കീവിനെ വിറപ്പിച്ച് റഷ്യന്‍ ആക്രമണം; 10 മരണം 75 പേര്‍ക്ക് പരിക്ക്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കീവ്: റഷ്യ-ഉക്രൈന്‍ യുദ്ധം കൂടുതല്‍ രൂക്ഷമാക്കി ഉക്രൈനിലെ വിവിധ മേഖലകളില്‍ റഷ്യയുടെ വന്‍ മിസൈല്‍ ഡ്രോണ്‍ ആക്രമണം. കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന ആക്രമണങ്ങളില്‍ കുറഞ്ഞത് 10 പേര്‍ കൊല്ലപ്പെടുകയും 75 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഉക്രൈന്‍ അധികൃതര്‍ അറിയിച്ചു. കീവ്, സപോറീഷ്യ, ഒഡേസ ഉള്‍പ്പെടെയുള്ള മേഖലകളിലാണ് ആക്രമണം രൂക്ഷമായത്.

ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകള്‍ക്കൊപ്പം 160 ഡ്രോണുകളാണ് റഷ്യ ആക്രമണത്തിന് ഉപയോഗിച്ചത്. കീവിലെ വിവിധ ജില്ലകളില്‍ താമസ കെട്ടിടങ്ങള്‍ ഉള്‍പ്പെടെ നിരവധി നിര്‍മിതികള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. തലസ്ഥാനത്ത് മാത്രം പരിക്കേറ്റവരുടെ എണ്ണം 20 ആയെന്ന് പ്രാദേശിക അധികൃതര്‍ അറിയിച്ചു.

ഒഡേസ മേഖലയില്‍ റഷ്യന്‍ ഡ്രോണ്‍ ആക്രമണം താന്‍സാനിയന്‍ പതാകയുള്ള സിവിലിയന്‍ കപ്പലിനെയും ബാധിച്ചു. ആക്രമണത്തില്‍ കപ്പല്‍ ക്യാപ്റ്റന്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അതേസമയം, റഷ്യന്‍ ആക്രമണത്തിന് പിന്നാലെ ഉക്രൈന്‍ റഷ്യന്‍ പ്രദേശങ്ങളില്‍ ഡ്രോണ്‍ ആക്രമണം ശക്തമാക്കി. യാരോസ്ലാവ് മേഖലയിലെ സ്ലാവ്‌നെഫ്റ്റ്‌യാനോസ് എണ്ണശുദ്ധീകരണശാലയിലാണ് ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് തീപ്പിടിത്തമുണ്ടായത്. റഷ്യന്‍ അധികൃതര്‍ ആക്രമണം സ്ഥിരീകരിക്കുകയും പ്രദേശത്ത് അടിയന്തര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. റഷ്യയിലെ റോസ്‌തോവ് മേഖലയിലെ സൈനിക വ്യോമതാവളവും ഉക്രൈന്‍ ലക്ഷ്യമിട്ടതായി റിപ്പോര്‍ട്ടുണ്ട്. യാരോസ്ലാവിലെ എണ്ണശുദ്ധീകരണശാലയിലും റോസ്‌തോവിലെ സൈനിക കേന്ദ്രത്തിലും ആക്രമണം നടത്തിയതായി ഉക്രൈന്‍ ജനറല്‍ സ്റ്റാഫ് സ്ഥിരീകരിച്ചു.

ഇതിനിടെ ഉക്രൈന്‍ റഷ്യയിലെ ബ്രയാന്‍സ്‌ക് മേഖലയില്‍ രണ്ട് എസ്-400 മിസൈല്‍ ലോഞ്ചറുകള്‍ തകര്‍ത്തതായി അവകാശപ്പെട്ടു. ആക്രമണങ്ങള്‍ രൂക്ഷമാകുന്നതിനിടെ റഷ്യ-ഉക്രൈന്‍ സമാധാന ചര്‍ച്ചകളിലും വ്യക്തമായ പുരോഗതി ഉണ്ടായിട്ടില്ല. റഷ്യക്കെതിരായ പുതിയ അമേരിക്കന്‍ ഉപരോധ നടപടികള്‍ക്ക് പിന്നാലെയാണ് പുതിയ ആക്രമണ പരമ്പര. പുതിയ ഉപരോധങ്ങള്‍ സമാധാന ചര്‍ച്ചകളെ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന് റഷ്യ പ്രതികരിച്ചു. അതേസമയം ഉപരോധങ്ങള്‍ റഷ്യയെ ചര്‍ച്ചകളിലേക്ക് സമ്മര്‍ദത്തിലാക്കാനുള്ള മാര്‍ഗമാണെന്ന് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി പറഞ്ഞു.