
കൊച്ചി : ബാങ്കിൽ വിളിച്ചപ്പോൾ തനിക്ക് നേരിട്ട മോശം അനുഭവം പങ്കുവച്ച് നടി മീനാക്ഷി. തന്റെ സുഹൃത്ത് ഗൂഗിൾ പേ വഴി തനിക്ക് അയച്ച പണം ലഭ്യമാകാത്തതുമായി ബന്ധപ്പെട്ട് തന്റെ അക്കൗണ്ടുള്ള ബാങ്കിന്റെ ബ്രാഞ്ചിൽ വിളിച്ചപ്പോൾ വളരെ ഫ്രണ്ട്ലിയായ ഒരു സ്വരം പ്രതീക്ഷിച്ച തനിക്ക് അത്ര സുഖകരമല്ലാത്ത അനുഭവമാണ് ഉണ്ടായത് എന്ന് മീനാക്ഷി ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെ വെളിപ്പെടുത്തി. സാധാരണ മനുഷ്യരെ ബാങ്കുമായി ബന്ധിപ്പിക്കുക ചിലപ്പോൾ അവിടുത്തെ ജോലിക്കാർ ആയിരിക്കുമെന്നും ചില ബാങ്കുകളെ സാധാരണക്കാരിൽ നിന്നകറ്റുന്നതും ചില ജോലിക്കാർ തന്നെയായിരിക്കും എന്ന ആമുഖത്തോടെയാണ് തനിക്ക് നേരിട്ട ദുരനുഭവം മീനാക്ഷി വിവരിച്ചിരിക്കുന്നത്.
”നിങ്ങൾ അവിടേം ഇവിടേം കൊണ്ട് ജി പേ ചെയ്യുന്നതിന് ഞങ്ങൾ ഉത്തരവാദിയല്ല, “നിങ്ങക്കത്ര അത്യാവശ്യമാണെങ്കിൽ വല്ല എടിഎമ്മിലും കേറി നോക്ക് ” എന്നിങ്ങനെയുള്ള പരുഷമായ സംസാരമാണ് ബാങ്കിന്റെ ഭാഗത്തുനിന്ന് നേരിട്ടതെന്നും ഒരു മിനിമം മര്യാദ ആകാം എന്ന താൻ പറയും മുമ്പ് ഫോൺ കട്ട് ചെയ്തെന്നും പിന്നെ വിളിച്ചിട്ട് എടുത്തില്ലെന്നും മീനാക്ഷി പറയുന്നുണ്ട്. ഒരു നാഷണലൈസ് ബാങ്കിന്റെ ഒഫീഷ്യലിന്റെ ഭാഗത്ത് നിന്നും ഇത് പ്രതീക്ഷിച്ചിരുന്നില്ല എന്നത് തന്റെ പിഴവ് തന്നെയെന്നും മീനാക്ഷി കുറിച്ചു. പോസ്റ്റിന്റെ പൂർണ്ണ രൂപം ഇതാ:
ബാങ്കിംഗിലെ ബാരിക്കേഡുകൾ
സാധാരണ മനുഷ്യരെ ബാങ്കുമായി ബന്ധിപ്പിക്കുക ചിലപ്പോൾ അവിടുത്തെ ജോലിക്കാർ ആയിരിക്കും ചില ബാങ്കുകളെ സാധാരണക്കാരിൽ നിന്നകറ്റുന്നതും ചില ജോലിക്കാർ തന്നെയായിരിക്കും .. ഇപ്പോഴും ചില ബാങ്കുകളിലെ ജോലിക്കാർ ചില സാധാരണക്കാരോട് അവരുടെ സുപ്പീരിയോറിറ്റി കോംപ്ലക്സ് പുറത്തെടുക്കുന്നതും കാണാനിടയായിട്ടുണ്ട് ( ഗവൺമെൻ്റ് മേഖലയിലെ ഉറപ്പുള്ള ജോലിയിൽ കയറിക്കഴിഞ്ഞു ഇനിയെന്ത് നോക്കാൻ എന്ന ചിന്താഗതിയുമാവാം കാരണം).
നമ്മൾ ചില ബാങ്കുകളിൽ ചെല്ലുമ്പോൾ ആ ബാങ്കിലെ ചില ജോലിക്കാരുടെ അടുത്ത് കൂടുതൽ ആളുകൾ ക്യൂ നില്ക്കുന്നത് കാണാം അതിന്റെ അർത്ഥം ആ ബാങ്കിലെ ഏറ്റവും നല്ലൊരാൾ അഥവാ കസ്റ്റമേഴ്സിനോട് ഏറ്റവും നന്നായി പെരുമാറുന്നയാൾ എന്നു കൂടിയാണ്… ഉത്രാട പാച്ചിലിൽ എന്റെയൊരു ഫ്രണ്ട് എനിക്ക് കുറച്ച് പണം ജിപേ ചെയ്യുന്നു… പൈസ പോയതായി ഫ്രണ്ടിന്റെ ബാങ്ക് പറയുന്നു. കിട്ടി ബോധിച്ചതായി എന്റെ ബാങ്ക് (കാനറ ബാങ്ക് കിടങ്ങൂർ ബ്രാഞ്ച്) പറയുന്നുമില്ല.
ബാങ്ക് ആപ്പ് എടുത്ത് നോക്കിയപ്പോൾ നോ ഹിസ്റ്ററി ഫൗണ്ട്.. ബാങ്കിംഗ് ഇടപാടുകൾ വളരെയധികം ശ്രദ്ധിച്ചു വേണം എന്ന് കൊമേഴ്സ് ബന്ധക്കാരനായ അച്ഛൻ വക ശക്തമായ ഉപദേശമുണ്ടായിരുന്നതിനാൽ ഞാൻ വളരെ അലർട്ടായി. എന്റെ ഒറ്റയ്‌ക്കുള്ള ബാങ്കിംഗ് എക്സ്പീര്യൻസിന്റെ വലിയൊരു ഭാഗം പ്രസ്തുത ബാങ്കുമായി ബന്ധപ്പെട്ടാണ് കിടക്കുന്നതും പ്രായപൂർത്തി ആയതിനു ശേഷം സ്വന്തം പേരിൽ എടുക്കുന്ന ആദ്യ അക്കൗണ്ടും എന്ന പ്രത്യേകതയുമുണ്ട്.
അവിടുത്തെ എല്ലാ സ്റ്റാഫുകളും നന്നായി പെരുമാറുന്നവരും.. മുൻപുണ്ടായിരുന്ന മാനേജർ വളരെ നന്നായി പെരുമാറുന്നതും ബാങ്കുമായി ബന്ധപ്പെട്ട ഏത് സംശയങ്ങളും കൃത്യമായി മനസ്സിലാക്കി തരുന്ന ഒരാളുമായിരുന്നു ഫോൺ നമ്പരും തന്നിരുന്നു. മുൻപ് പറഞ്ഞ ട്രാൻസാക്ഷൻ ഹിസ്റ്ററ്റി ബാങ്ക് ആപ്പിൽ കിട്ടാത്തതിനാൽ ഞാൻ മാനേജറെ വിളിക്കുന്നു.
”വളരെ ഫ്രണ്ട്ലിയായ ഒരു സ്വരം പ്രതീക്ഷിച്ച എനിക്ക് മറുതലയ്‌ക്കൽ അത്ര സുഖകരമല്ലാത്ത സ്വരം വിളിച്ചതത്ര പിടിച്ചിട്ടുമില്ല എന്ന് തോന്നുന്നു… അത് ഇപ്പോഴത്തെ കിടങ്ങൂർ കാനറ ബാങ്ക് മാനേജർ ആയിരിക്കാം എന്ന് ഞാൻ കരുതുന്നു .. എന്തായാലും വിവരം പറഞ്ഞു മറുപടി ഇങ്ങനെയായിരുന്നു… “നിങ്ങൾ അവിടേം ഇവിടേം കൊണ്ട് Gpay ചെയ്യുന്നതിന് ഞങ്ങൾ ഉത്തരവാദിയല്ല “…
”വീണ്ടും എന്റെ ചോദ്യം.” എപ്പൊ നമുക്ക് ബാങ്ക് ആപ്പിൽ ട്രാൻസാക്ഷൻ ഹിസ്റ്ററി കാണാൻ പറ്റും ” പൊട്ടിത്തെറിച്ചൊരു മറുപടി “നിങ്ങക്കത്ര അത്യാവശ്യമാണെങ്കിൽ വല്ല ATM ലും കേറി നോക്ക് ” ഒരു മിനിമം മര്യാദ ആകാം എന്ന എന്റെ അടുത്ത ഒരു വാക്ക് പറയും മുമ്പ് ഫോൺ കട്ട് പിന്നെ വിളിച്ചാൽ എടുക്കുന്നുമില്ല, ഒരു നാഷണലൈസ് ബാങ്കിന്റെ ഒഫീഷ്യലിന്റെ ഭാഗത്ത് നിന്നും ഞാനത് പ്രതീക്ഷിച്ചിരുന്നില്ല എന്നത് എന്റെ പിഴവ് തന്നെ”.
നമ്മുടെ രാജ്യത്തിന്റെ സ്വന്തമെന്ന് പറയാവുന്ന അഭിമാനമെന്ന് കരുതാവുന്ന UPI എന്ന ഇടപാടുകളിൽ വരുന്ന പ്രശ്നങ്ങൾക്ക് അപ്പോൾ ആരാണ് ഉത്തരവാദി.. (എന്തായാലും എല്ലാവരും മുൻ മാനേജരെപ്പോലെ നല്ലവരായിരിക്കണം എന്ന നിർബന്ധ ബുദ്ധി എനിക്കില്ലാത്തതുകൊണ്ടും ആ ബ്രാഞ്ചുമായുള്ള ബന്ധം അവസാനിപ്പിച്ചേക്കാം എന്ന തീരുമാനത്തിലെത്തി (മറ്റൊരു ബ്രാഞ്ചിലേയ്ക്ക് അക്കൗണ്ട് മാറ്റാം) ഞാൻ.
”അതുകൊണ്ട് ആ ബ്രാഞ്ചിന് എന്തെങ്കിലും സംഭവിക്കും എന്ന കരുതിയിട്ടാണോ എന്ന് ചോദിച്ചാൽ അല്ല മറിച്ച് ചിലരുമായി സംസാരിക്കാൻ പോയാൽ അത് ഫോണിലായാൽ പോലും അത് ആ ഭിവസത്തെ സന്തോഷവും സമാധാനവും നമുക്ക് നഷ്ടപ്പെടുത്തിയേക്കാം എന്ന തിരിച്ചറിവിൽ നിന്നു കൂടിയാണ് … ഇവിടെയാണ് സ്വകാര്യ മേഖലയിലുള്ള ബാങ്കുകളുടെ പ്രസക്തി ഈയവസരത്തിൽ സ്വകാര്യമേഖലയിൽ ഞാനുമായി ഇടപെടുന്ന ഒരു ബാങ്കിനെപ്പറ്റിയും സൂചിപ്പിക്കട്ടെ”.
”മൈനറായിരുന്നപ്പോൾ മുതൽ വർഷങ്ങളായി അക്കൗണ്ടുള്ളത് HDFC ബാങ്ക് ഒറവയ്‌ക്കൽ ബ്രാഞ്ചിലാണ് എപ്പോഴും എത് മാനേജർ വന്നാലും ഒരേ പോലെ പെരുമാറ്റം ഏത് സമയത്ത് വിളിച്ചാലും സഹായ മനസ്ഥിതിയുള്ളവർ സംശയങ്ങളെല്ലാം എത്ര സമയമെടുത്തും മറുപടി പറയുന്നവർ ബ്രാഞ്ചിലെ എല്ലാവരും ഏതൊരു കസ്റ്റമറേയും പുഞ്ചിരിയോടെ സ്വീകരിക്കുന്നവർ. എന്തായാലും മെയിൻ അക്കൗണ്ട് എന്നും ഇവിടെ തന്നെ മതി എന്ന തീരുമാനവും ഉറപ്പിച്ചും. ചുരുക്കത്തിൽ HDFC പോലെയുള്ള ബാങ്കുകളിൽ ഒരു മിനിമം ‘ബാലൻസ് സൂക്ഷിക്കാൻ കഴിയുമെങ്കിൽ ബാങ്കിംഗ് ഇടപാടുകളിൽ മന:സൗഖ്യം ഉറപ്പെന്നത് നിശ്ചയം.