Kerala

ജാപ്പനീസ് റോബോക്കോണില്‍ അമൃതയിലെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി

ഒന്നും രണ്ടും സ്ഥാനങ്ങളും മികച്ച ഡിസൈന്‍ അവാര്‍ഡും സ്വന്തമാക്കി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്ലം: ജപ്പാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ടോക്കിയോയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡിസൈന്‍ കോണ്ടസ്റ്റ് റോബോക്കോണ്‍ 2026 മത്സരത്തില്‍ അമൃത വിശ്വവിദ്യാപീ
ഠം അമൃതപുരി കാമ്പസിലെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ് വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട ടീമുകള്‍ ഒന്നും രണ്ടും സ്ഥാനങ്ങളും മികച്ച ഡിസൈനുള്ള പുരസ്‌കാരവും സ്വന്തമാക്കി.

ആഗോളതലത്തില്‍ വിവിധ രാജ്യങ്ങളിലെ സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ബഹുരാഷ്‌ട്ര ടീമുകളാക്കി മാറ്റിയാണ് മത്സരം സംഘടിപ്പിച്ചത്. രണ്ടുവാരം നീണ്ടുനിന്ന തീവ്ര പരിശീലനത്തിനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ശേഷമായിരുന്നു ഫൈനല്‍. അമൃതയില്‍ നിന്നുള്ള ഫൈനല്‍ ഇയര്‍ ഇസിഇ വിദ്യാര്‍ത്ഥി കെ. കാര്‍ത്തിക് ഉള്‍പ്പെട്ട ടീം ഒന്നാം സമ്മാനം നേടി. തേര്‍ഡ് ഇയര്‍ ഇസിഇ വിദ്യാര്‍ത്ഥി ജെ.ആര്‍. പ്രസന്ന ഹരിവീരേഷ് ഉള്‍പ്പെട്ട ടീം രണ്ടാംസമ്മാനവും, ഫൈനല്‍ ഇയര്‍ ഇസിഇ വിദ്യാര്‍ത്ഥി കോശി പ്രശാന്ത് ഉള്‍പ്പെട്ട ടീം മികച്ച ഡിസൈനുള്ള പുരസ്‌കാരവും നേടി. അമൃതപുരി ക്യാമ്പസിലെ ഇസിഇ വിഭാഗം പ്രൊഫസറും ഹട്ട് ലാബ്‌സ് ഡയറക്ടറുമായ പ്രൊഫ. രാജേഷ് കണ്ണന്‍ മേഘലിംഗമാണ് മാര്‍ഗനിര്‍ദേശം നല്‍കിയത്.

അമേരിക്കയിലെ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്-ടോക്കിയോ, സെൂള്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി, ഷാങ്ഹായ് ജിയാവോ ടോങ് യൂണിവേഴ്‌സിറ്റി തുടങ്ങി ഏഴ് രാജ്യങ്ങളിലെ 10 മുന്‍നിര സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്. അമൃതയില്‍ നിന്ന് എട്ട് പേരാണ് സംഘത്തിലുണ്ടായിരുന്നത്. എ ഐ ടു സയന്‍സ് എന്നതായിരുന്നു ഈ വര്‍ഷത്തെ പ്രമേയം. ടെലിഓപ്പറേറ്റഡ്, ഓട്ടോണമസ് റോബോട്ടുകളെ ഉപയോഗിച്ച് പന്തുകള്‍ ശേഖരിച്ച് ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്തിക്കുക എന്നതായിരുന്നു ദൗത്യം. ഇമേജ് റെക്കഗ്‌നിഷന്‍, ഓട്ടോണമസ് ഡിസിഷന്‍ മേക്കിങ്, റോബോട്ട് കണ്‍ട്രോള്‍, മെക്കാനിക്കല്‍ ഡിസൈന്‍ എന്നിവയുടെ മികച്ച സംയോജനമാണ് വിദ്യാര്‍ത്ഥികള്‍ കാഴ്ചവച്ചത്. ആഗസ്ത് 10 മുതല്‍ 22 വരെ ടോക്കിയോയിലെ ഓകയാമ കാമ്പസിലായിരുന്നു പരിശീലനവും മത്സരങ്ങളും. അന്താരാഷ്‌ട്ര തലത്തില്‍ അമൃതയുടെ അഭിമാനം ഉയര്‍ത്തിയ വിദ്യാര്‍ത്ഥികളെ പ്രൊഫ. രാജേഷ് കണ്ണന്‍ മേഘലിംഗം അഭിനന്ദിച്ചു. അവരുടെ കഠിനാധ്വാനത്തിന്റെയും പ്രായോഗിക പരിശീലനത്തിന്റെയും ഫലമാണ് ഈ മികച്ച നേട്ടമെന്ന് അദ്ദേഹം പറഞ്ഞു.