India

പത്ത് വര്‍ഷത്തിനിടെ പിടിച്ചത് 1.89ലക്ഷം കോടിയുടെ ലഹരിമരുന്ന്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: രാജ്യത്ത് എവിടെയെങ്കിലും ഒരു ചെറിയ പൊതി ലഹരിമരുന്ന് പിടിച്ചാല്‍ പോലും അതിന്റെ ഉറവിടവും വിതരണ ശൃംഖലയും കണ്ടെത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. താഴെത്തട്ടില്‍ നിന്ന് മുകളിലേക്കും, മുകളില്‍ നിന്ന് താഴേക്കുമുള്ള പുതിയ അന്വേഷണ രീതിയും ആര്‍ക്കൊക്കെ വേണ്ടിയാണ് ലഹരി എത്തിച്ചതെന്ന റിവേഴ്‌സ് ഇന്‍നെസ്റ്റിഗേഷന്‍ രീതിയും ആരംഭിച്ചിട്ടുണ്ട്. സാമ്പത്തിക അന്വേഷണത്തിനൊപ്പം ഡാര്‍ക്ക്‌നെറ്റ്, എന്‍ക്രിപ്റ്റഡ് ആശയവിനിമയം, ക്രിപ്‌റ്റോ പേയ്‌മെന്റുകള്‍, ഡെഡ് ഡ്രോപ്പ് ഡെലിവറി എന്നിവ നിരീക്ഷിക്കാന്‍ ഡാര്‍ക്ക്‌നെറ്റ് ക്രിപ്‌റ്റോ സെല്ലുകള്‍ ആരംഭിച്ചു. എന്‍കോഡ് ഇതുവരെ 10 ഉന്നതതല യോഗങ്ങളും, ഏഴ് എക്‌സിക്യൂട്ടീവ് യോഗങ്ങളും, 277 സംസ്ഥാനതല യോഗങ്ങളും, 16,798 ജില്ലാതല യോഗങ്ങളും പൂര്‍ത്തിയാക്കി. അന്താരാഷ്‌ട്ര സഹകരണത്തിനായി 46 രാജ്യങ്ങളുമായി കരാറുകളില്‍ ഒപ്പുവച്ചിട്ടുണ്ട്.

2004 മുതല്‍ 2014 വരെയുള്ള കോണ്‍ഗ്രസ് ഭരണകാലത്ത് 26 ലക്ഷം കിലോ ലഹരിമരുന്ന് (മൂല്യം 40,000 കോടി) പിടികൂടിയതെങ്കില്‍ 2014 മുതല്‍ 2024 വരെയുള്ള മോദി സര്‍ക്കാര്‍ 1.89 ലക്ഷം കോടിയുടെ 1.19 കോടി കിലോ ലഹരി പിടികൂടി.

2004-14 കാലയളവില്‍ 3.36 ലക്ഷം കിലോഗ്രാം ലഹരിമരുന്ന് നശിപ്പിച്ചപ്പോള്‍ 2014-24 കാലയളവില്‍ 48.66 ലക്ഷം കിലോഗ്രാം ലഹരിമരുന്നാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ നശിപ്പിച്ചതെന്നും അമിത് ഷാ പറഞ്ഞു. അതിനൊപ്പം സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി വ്യവസ്ഥാപിതമായ സംവിധാനം ഉണ്ടാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇതിന്റെ മേല്‍നോട്ടം വഹിക്കുന്നുണ്ട്. ഇന്ന് സൈബര്‍ തട്ടിപ്പുകള്‍ തടയുന്നതില്‍ ‘1930’ ഹെല്‍പ് ലൈന്‍നമ്പര്‍ വലിയൊരു ആശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു.