News

പാറ്റപ്പാർട്ടി നേതാവും ‘സോഷ്യൽ മീഡിയ തന്ത്രജ്ഞ’നുമായ അഭിജിത് ദീപ്‌കെക്ക് വൻ പിഴവ്; മാനനഷ്ടക്കേസ് നേരിടേണ്ടിവന്നേക്കും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദൽഹി: പാറ്റപ്പാർട്ടി (സിജെപി) നേതാവ് അഭിജിത് ദീപ്‌കെ കേസിൽപെട്ടേക്കും. വ്യാജ വീഡിയോ സാമൂഹ്യ മാധ്യമമായ എക്‌സിൽ പ്രചരിപ്പിക്കുകയും മുൻ എയർമാർഷലിനെ വ്യക്തിപരമായി ആക്ഷേപിക്കുകയും, അയോധ്യ ശ്രീ രാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിനെ അപകീർത്തിപ്പെടുത്തുകയും ചെയ്തതാണ് വിഷയം.
ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ സിഇഒ എയർ മാർഷൽ (റിട്ട) ജിതേന്ദ്ര മിശ്ര ആണെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ട്, ‘ജമാൽ കുഡു’ എന്ന ജനപ്രിയ ഗാനത്തിലെ ബോബി ഡിയോളിന്റെ നൃത്തച്ചുവടുകൾ അനുകരിക്കുന്ന ഒരു വീഡിയോ ദീപകെ ഞായറാഴ്ച പങ്കുവെച്ചു. എന്നാൽ, ഈ വീഡിയോയിൽ നൃത്തം ചെയ്യുന്നത് എയർമാർഷൽ ജിതേന്ദ്ര മിശ്ര അല്ല.

മൈക്രോബ്ലോഗിംഗ് വെബ്‌സൈറ്റ് എക്‌സിൽ ദീപ്‌കെ മറ്റൊരാളുടെ വീഡിയോ പങ്കിടുകയായിരുന്നു. പങ്കിടുക മാത്രമല്ല, വ്യക്തിപരമായി അധിക്ഷേപിക്കുകയും രാമക്ഷേത്ര തീർത്ഥ ട്രസ്റ്റ് സിഇഒയുടെ ധർമ്മ-മത വിശ്വാസങ്ങളെ അപഹസിക്കുകയും ചെയ്യുന്ന കുറിപ്പും ദീപ്‌കെ എഴുതിയിട്ടുണ്ട്.
‘ആരെങ്കിലും അവരുടെ സ്വകാര്യ ജീവിതത്തിൽ ഇങ്ങനെയൊക്കെ ചെയ്യുന്നതിൽ തെറ്റൊന്നുമില്ല. ഈ വ്യക്തി രാമ മന്ദിർ ട്രസ്റ്റിന്റെ സിഇഒ ആയിരുന്നില്ലെങ്കിൽ ‘ധർമ്മത്തിന്റെ കാവൽക്കാരൻ’ എങ്ങനെ പ്രതികരിക്കുമായിരുന്നുവെന്ന് ഞാൻ അത്ഭുതപ്പെടുന്നു. അതുകൊണ്ടാണ് ഞങ്ങൾ പറയുന്നത്: നിങ്ങളുടെ മതം ഉപയോഗിച്ച് നിങ്ങളെ കബളിപ്പിക്കാൻ ആരെയും അനുവദിക്കരുത്.’ എന്നാണ് ദീപ്‌കെ വീഡിയോയ്‌ക്ക് എഴുതിയ കുറിപ്പ്.
ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്രട്രസ്റ്റിനെ, വിശ്വാസികളെ, സിഇഒയെ, സിഇഒ ആയി നിയോഗിച്ചവരെ, പരോക്ഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ് ദീപ്‌കെ അപഹസിച്ചത്.
എന്നാൽ, വീഡിയോയിലെ വ്യക്തി ജിതേന്ദ്ര മിശ്ര അല്ലെന്ന് ഉറപ്പായപ്പോൾ ദീപ്‌കെ പോസ്റ്റിലെ കമന്റ് മാച്ചുകളഞ്ഞു. പകരം പുതിയ വിശദീകരണവും നൽകി.
പോസ്റ്റ് പങ്കിട്ടതിലൂടെ ഒരു വ്യക്തിയുടെ വ്യക്തിപരമായ താൽപര്യങ്ങളെ ചോദ്യം ചെയ്യുകയല്ല, മറിച്ച് ‘ആ വ്യക്തി ആരാണെന്നതിനെ ആശ്രയിച്ച് അത്തരം കാര്യങ്ങൾ എങ്ങനെ വിലയിരുത്തപ്പെടുന്നു എന്നതിലെ കാപട്യത്തെക്കുറിച്ചാണ്’ പറയാൻ ഉദ്ദേശിച്ചത് എന്ന് ദീപ്‌കെ പറഞ്ഞു.

‘ഈ വീഡിയോയിലുള്ള വ്യക്തി ജിതേന്ദ്ര മിശ്രയല്ലെന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, ഞാൻ നേരത്തെ പറഞ്ഞതുപോലെ, ഒരാൾ അവരുടെ സ്വകാര്യ ജീവിതത്തിൽ ചെയ്യുന്നത് പൂർണ്ണമായും അവരുടെ സ്വന്തം തീരുമാനമാണ്,’ എന്നാണ് വിശദീകരിച്ചത്.
തെറ്റായ വിശദീകരണം നൽകി ഒരു വീഡിയോ പങ്കിട്ടതിന് കടുത്ത വിമർശനമാണ് ദീപ്‌കെ നേരിടുന്നത്.
രാമക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ സിഇഒയാണ് എയർ മാർഷൽ ജീതേന്ദ്ര മിശ്ര.

സെപ്തംബർ 2 നാണ്, വിരമിച്ച എയർ മാർഷൽ ജിതേന്ദ്ര മിശ്രയെ ഉത്തർപ്രദേശിലെ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നടത്തിപ്പും പ്രവർത്തനങ്ങളും നിയന്ത്രിക്കുന്ന ശ്രീ രാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ആദ്യ സിഇഒ ആയി നിയമിതനായത്.
ഉത്തർപ്രദേശിലെ ദിയോറിയ ജില്ലയിൽ നിന്നുള്ള 62 കാരനായ മിശ്ര, ഇന്ത്യൻ വ്യോമസേനയിൽ (കഅഎ) സേവനമനുഷ്ഠിച്ചിട്ടുണ്ട്, യുദ്ധ് സേവാ മെഡൽ ഉൾപ്പെടെ നിരവധി സൈനിക മെഡലുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഓപ്പറേഷൻ സിന്ദൂരിൽ വെസ്‌റ്റേൺ എയർ കമാൻഡിന്റെ തലവനായിരുന്നു അദ്ദേഹം.

എന്നാൽ തിരുത്തൽകൊണ്ടും വിശദീകരണംകൊണ്ടും ദീപ്‌കെ അപകീർത്തിക്കേസുണ്ടായാൽ രക്ഷപ്പെടാനിടയില്ല. ഈ കാര്യത്തിൽ അറിവില്ലായ്‌മ എന്ന വാദവും സഹായത്തിനെത്തില്ല. ദീപ്‌കെ യുവജനതയെ നയിക്കുന്ന നേതാവാണ് എന്ന് സ്വയം പ്രകീർത്തിക്കുന്നയാളായിരിക്കെ പ്രകടിപ്പിക്കേണ്ട ഉത്തരവാദിത്വം മാത്രമല്ല വിഷയം, ഇയാൾ കേജ്‌രിവാളിന്റെ വലംകൈയായിനിന്ന് 2019 മുതൽ അഞ്ചുവർഷം 24 വരെ കേജ്‌രി വാളിന്റെ സോഷ്യൽ മീഡിയ തന്ത്രം ആവിഷ്‌കരിക്കുന്നയാളായിരുന്നു.
വിരമിച്ച ഒരു എയർ മാർഷലിന്റെ പൊതു പ്രവർത്തനങ്ങൾ, സ്ഥാപന നയങ്ങൾ അല്ലെങ്കിൽ ഔദ്യോഗിക തീരുമാനങ്ങൾ എന്നിവ മുൻനിർത്തി അവരെ വിമർശിക്കുന്നത് ന്യായയുക്തമാണ്, എന്നാൽ അവരുടെ വ്യക്തിപരമായ സ്വഭാവത്തെ ലക്ഷ്യം വയ്‌ക്കുകയോ ദേശീയ സുരക്ഷയെ ദുർബലപ്പെടുത്തുകയോ ചെയ്താൽ അത് കേസിലേക്ക് വഴിവെക്കുന്നതാകും.

Recent Posts