കൊച്ചി:കോതമംഗലം എം എ എന്‍ജിനിയറിംഗ് കോളേജില്‍ വിദ്യാര്‍ഥിയുടെ മരണത്തില്‍ പ്രതിഷേധിച്ച് നടന്ന സമരം പിന്‍വലിച്ചു.ചര്‍ച്ചകളില്‍ അനുകൂല തീരുമാനം ഉണ്ടായതോടെയാണ് ഇത്. ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിച്ച് അന്വേഷണം നടത്താമെന്നും വിദ്യാര്‍ഥികള്‍ ഉന്നയിച്ച 12 ആവശ്യങ്ങളിലും നടപടി സ്വീകരിക്കാമെന്നും കോളേജ് മാനേജ്മെന്റ് ഉറപ്പു നല്‍കി.
അന്വേഷണ റിപ്പോര്‍ട്ട് വരും വരെ എച്ച്ഒഡിയും കെടിയു കോര്‍ഡിനേറ്ററും കോളേജ് ക്യാമ്പസില്‍ നിന്നും മാറി നില്‍ക്കും.കോളേജ് അധികൃതരും വിദ്യാര്‍ഥികളും ഉള്‍പ്പെടുന്ന ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിച്ച ശേഷം ജീവനൊടുക്കിയ വിദ്യാര്‍ഥിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നത് അടക്കം കാര്യങ്ങള്‍ പരിഗണിക്കും.
മിച്ചി മര്‍പ്പുവിന്റെ മരണത്തില്‍ കോളേജ് അധികൃതര്‍ ഉത്തരവാദിത്തം ഏറ്റെടുക്കുക, ഉത്തരവാദികളായവര്‍ക്കെതിരെ നടപടികള്‍ എടുക്കുക, കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുക, തങ്ങള്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ ഗൗരവപൂര്‍വം പരിഗണിക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് വിദ്യാര്‍ഥികള്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ പ്രതിഷേധം ആരംഭിച്ചത്.രാവിലെ കോളേജിലെ ഗേറ്റ് അടച്ച് വിദ്യാര്‍ഥികള്‍ ഒന്നടങ്കം പ്രതിഷേധിച്ചു.കോളേജിലേക്കുള്ള അധ്യാപകരുടെ വാഹനങ്ങള്‍ കവാടത്തില്‍ തടഞ്ഞു. കോളേജ് അസോസിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വര്‍ഗീസ് എത്തിയ വാഹനം വിദ്യാര്‍ഥികള്‍ തടഞ്ഞത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.പൊലീസ് സഹായത്തോടെ വാഹനമില്ലാതെ സെക്രട്ടറിക്ക് അകത്ത് പ്രവേശിക്കേണ്ടി വന്നു. തുടര്‍ന്ന് ഗേറ്റ് തള്ളിത്തുറന്ന് വിദ്യാര്‍ഥികള്‍ കോളേജിന് അകത്തേക്ക് കടക്കുകയും പ്രിന്‍സിപ്പലിന്റെ മുറിക്ക് മുന്നിലിരുന്ന് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
കേരള സാങ്കേതിക സര്‍വകലാശാല നിഷ്‌കര്‍ഷിക്കുന്ന ക്രെഡിറ്റ് മാര്‍ക്ക് പരിധി 18 ആണ്. എന്നാല്‍ സ്വയംഭരണ സ്ഥാപനമായ എംഎ കോളേജ് മാത്രം 22 ക്രെഡിറ്റ് മാനദണ്ഡം നിര്‍ബന്ധമാക്കിയതാണ് വിദ്യാര്‍ഥിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. ഇത് നേടാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ ഇയര്‍ ബാക്ക് ആയി പഠനവും ഹോസ്റ്റല്‍ സൗകര്യവും നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയായിരുന്നു.
















