ലോകകപ്പ് പോലെയുള്ള ടൂര്‍ണമെന്റുകളില്‍ സ്വകാര്യകമ്പനികളുടെ നിക്ഷേപം (ഫീഫ ഫോര്‍വേഡ് എന്റര്‍പ്രൈസസ് അഥവാ എഫ്എഫ്ഇ) സ്വീകരിക്കാനുള്ള ഫീഫയുടെ നീക്കം ഫലം കാണുമോ? ഒറ്റവാക്കില്‍ ഇല്ല എന്നു പറയേണ്ടിവരും. യൂറോപ്യന്‍ ഫുട്‌ബോളിന്റെ കൂട്ടായ്‌മയായ യുവേഫ കടുത്തഭാഷയില്‍ ഫീഫയുടെ നീക്കത്തെ അപലപിച്ചിരിക്കുകയാണ്.
55 അംഗ ദേശീയ അസോസിയേഷനുകളും ചേര്‍ന്ന് കഴിഞ്ഞദിവസം പുറത്തിറക്കിയ അതിശക്തമായ സംയുക്ത പ്രസ്താവനയില്‍, ഫീഫ ഈ നീക്കവുമായി മുന്നോട്ടുപോയാല്‍ ലോകകപ്പ് അടക്കമുള്ള ടൂര്‍ണമെന്റുകളില്‍നിന്ന് പിന്മാറുമെന്ന് അറിയിച്ചിട്ടുണ്ട്. വടക്കന്‍-മധ്യ അമേരിക്കയുടെയും കരീബിയയുടെയും ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനായ കോണ്‍കാകാഫും ശക്തമായ നിലപാട് സ്വീകരിച്ചു. കൂടുതല്‍ ചര്‍ച്ചകള്‍ ഇക്കാര്യത്തില്‍ വേണമെന്നാണ് 41 രാജ്യങ്ങളുള്ള അവരുടെ നിലപാട്. അതേസമയം, ഇക്കൂട്ടത്തിലുള്ള മെക്‌സിക്കോ ഫുട്‌ബോള്‍ ഫെഡറേഷന്‍ വിഷയം പഠിച്ചുവരികയാണെന്ന നിലപാടാണ് എടുത്തത്. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനും (എഎഫ്‌സി) ഓഹരി വില്‍പ്പനയെ എതിര്‍ക്കുകയാണ്. ഇക്കാര്യത്തില്‍ ഫീഫ യാതൊരു കൂടിയാലോചനകളും നടത്തിയിട്ടില്ലെന്ന് എഎഫ്‌സി പ്രതിനിധികള്‍ ആരോപിച്ചു. അതേസമയം, ഫീഫയില്‍നിന്ന് കൂടുതല്‍ സഹായം ആവശ്യപ്പെടുന്ന ആഫ്രിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഒഎഫ്‌സി രാജ്യങ്ങള്‍ അംഗരാജ്യങ്ങളുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്ന് വ്യക്തമാക്കി. ഓഷ്യാന, ലാറ്റിനമേരിക്ക മേഖലകള്‍ ഇതുവരെ പരസ്യനിലപാട് പ്രഖ്യാപിച്ചിട്ടില്ല. കാര്യങ്ങള്‍ പഠിച്ചുവരികയാണെന്നാണ് ഇരുകൂട്ടരും വ്യക്തമാക്കുന്നത്. അംഗരാജ്യങ്ങളുടെ എതിര്‍പ്പ് രൂക്ഷമായതോടെ ഫീഫ വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
നടത്തിപ്പിന്റെ പൂര്‍ണ നിയന്ത്രണം ഫിഫയില്‍ നിലനിര്‍ത്തും എന്നാണ് ഫിഫയുടെ വാദം. പുറത്തുനിന്നുള്ള നിക്ഷേപകര്‍ക്ക് പരമാവധി 20% ഓഹരി മാത്രമേ ലഭിക്കൂ; ടൂര്‍ണമെന്റുകളുടെ നടത്തിപ്പിലോ ഫുട്‌ബോള്‍ നിയമനിര്‍മാണത്തിലോ അവര്‍ക്ക് ഇടപെടാനാവില്ലെന്നും ഫിഫ വ്യക്തമാക്കുന്നു. 211 അംഗ അസോസിയേഷനുകളാണ് ഫീഫയിലുള്ളത്. ഏഷ്യയും യുവേഫയും കോണ്‍കാകാഫും എതിര്‍ത്താല്‍ ഫീഫയ്‌ക്ക് നീക്കവുമായി മുന്നോട്ടുപോകാനാവില്ല.
വിവാദം എവിടെനിന്ന്?
2026 ജൂലൈ അവസാനവാരത്തിലാണ് ഫീഫ അംഗ അസോസിയേഷനുകള്‍ക്ക് ഫീഫ ഫോര്‍വേഡ് എന്റര്‍പ്രൈസസ് (എഫ്എഫ്ഇ) എന്ന പുതിയ പദ്ധതിയുടെ രേഖകള്‍ കൈമാറിയത്. ലോകകപ്പ് ഉള്‍പ്പെടെയുള്ള ഫീഫ ടൂര്‍ണമെന്റുകളുടെ വാണിജ്യാവകാശങ്ങള്‍ ഒരു പുതിയ കമ്പനിയായ എഫ്എഫ്ഇയുടെ കീഴിലാക്കുക. ആ കമ്പനിയിലെ 20% വരെ ഓഹരി സ്വകാര്യ നിക്ഷേപകര്‍ക്ക് വില്‍ക്കുക. ഇതിലൂടെ ലഭിക്കുന്ന ബില്യണ്‍ ഡോളര്‍ നിക്ഷേപം ലോക ഫുട്‌ബോളിന്റെ വികസനത്തിനായി വിനിയോഗിക്കുക. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകന്റെ സഹോദരനായ ജാറെഡ് കുഷ്‌നര്‍ നേതൃത്വം നല്‍കുന്ന ഗ്രൂപ്പിന് ഓഹരിവില്‍ക്കാനുള്ള ശ്രമമാണ് ഫീഫ പ്രസിഡന്റ് ഇന്‍ഫന്റീനോ നടത്തുന്നതെന്നാണ് ആരോപണം. എഫ്എഫ്ഇ പ്രഖ്യാപിച്ചതിന് പിന്നാലെ വിവാദങ്ങള്‍ ഉയര്‍ന്നു. ഇതോടെ ഫീഫ വിശദീകരണരേഖ പുറത്തിറക്കി.
ഫിഫയുടെ വാദങ്ങള്‍:
- ലോകകപ്പ് ‘വില്‍ക്കുന്നില്ല’.
- നിക്ഷേപകര്‍ക്ക് കായികമോ ഭരണപരമോ ആയ
നിയന്ത്രണം ലഭിക്കില്ല. - ഫീഫയ്‌ക്കായിരിക്കും ഭൂരിപക്ഷ ഓഹരിയും പൂര്‍ണ നിയന്ത്രണവും
- കൂടുതല്‍ വരുമാനം കണ്ടെത്തി അംഗ അസോസിയേഷനുകള്‍ക്ക് കൂടുതല്‍ വികസന ഫണ്ട് നല്‍കുകയാണ് ലക്ഷ്യം.
യുവേഫയുടെ ശക്തമായ നിലപാട്
- ആദ്യ വലിയ പ്രതിഷേധം യുവേഫയില്‍ നിന്നാണ് വന്നത്. പദ്ധതി മതിയായ ചര്‍ച്ചകളില്ലാതെ തയ്യാറാക്കി.
- ലോകകപ്പിന്റെ വാണിജ്യവല്‍ക്കരണത്തിലേക്കുള്ള അപകടകരമായ നീക്കമാണിത്.
- പദ്ധതി പിന്‍വലിക്കാത്ത പക്ഷം ഫീഫ മത്സരങ്ങള്‍ ബഹിഷ്‌കരിക്കുന്നതടക്കമുള്ള നടപടികള്‍ പരിഗണിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.
- യുവേഫയും അതിന്റെ 55 അംഗ അസോസിയേഷനുകളും സംയുക്ത പ്രസ്താവന പുറത്തിറക്കി.
ഏഷ്യയും വിരുദ്ധ ചേരിയില്‍
മുന്‍കൂട്ടി ചര്‍ച്ച നടത്തിയില്ലെന്ന വാദമാണ് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ഉയര്‍ത്തിയത്. തീരുമാനമെടുക്കുന്ന പ്രക്രിയ സുതാര്യമല്ലെന്നും അംഗരാജ്യങ്ങളുമായി വീണ്ടും കൂടിയാലോചിക്കണമെന്നും ഏഷ്യ പ്രസ്താവനയില്‍ നിലപാടെടുത്തു. എന്നാല്‍, ഭരണപരമായ ആശങ്കകളെ പിന്തുണച്ചെങ്കിലും ബഹിഷ്‌കരണ ഭീഷണി മുഴക്കിയില്ല. ഔദ്യോഗിക പ്രസ്താവന എല്ലാ 47 അംഗരാജ്യങ്ങളുടെയും സംയുക്ത നിലപാടാണ്. എന്നാല്‍ അംഗരാജ്യങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
മിണ്ടാതെ, ഉരിയാടാതെ സിഎഎഫ്
ആഫ്രിക്കന്‍ കോണ്‍ഫെഡറേഷനായ സിഎഎഫ് ഇതുവരെ ഔദ്യോഗിക നിലപാട് പ്രഖ്യാപിച്ചിട്ടില്ല. ഈ പദ്ധതിയുടെ വലിയ ഗുണഭോക്താക്കളില്‍ ആഫ്രിക്കന്‍ രാജ്യങ്ങളുണ്ട്. കൂടുതല്‍ വികസന ഫണ്ടിന്റെ സാധ്യത കാരണം സിഎഎഫ് സൂക്ഷ്മമായ സമീപനം സ്വീകരിക്കുകയാണ്. 54 അംഗ രാജ്യങ്ങള്‍ ഈ അസോസിയേഷനിലുണ്ട്.
നിലപാട് കടുപ്പിച്ച് ഫീഫ
വിവിധ ഭാഗങ്ങളില്‍ നിന്ന് എതിര്‍പ്പ് ഉണ്ടായിട്ടും ഫീഫ പദ്ധതി പിന്‍വലിക്കുമെന്ന സൂചന നല്‍കിയിട്ടില്ല. ഇത് ലോക ഫുട്‌ബോളിന്റെ സാമ്പത്തിക ഭാവിക്കായുള്ള പദ്ധതിയാണെന്ന് അവര്‍ വാദിക്കുന്നു. അംഗരാജ്യങ്ങള്‍ക്ക് ഇതുവരെ ലഭിക്കാത്തത്ര വികസന ഫണ്ട് നല്‍കാന്‍ കഴിയുമെന്നും ഫീഫ വാദിക്കുന്നു. ഓഹരികള്‍ വിറ്റ് ഏകദേശം 4.2 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് ഫീഫ ലക്ഷ്യമിടുന്നത്.
ഫീഫ ഉപദേഷ്ടാവ് രാജിവച്ചു
നീക്കത്തില്‍ പ്രതിഷേധിച്ച് ഫീഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയുടെ സീനിയര്‍ ഉപദേഷ്ടാവ് കാര്‍ലോസ് കോര്‍ഡെയ്‌റോ രാജിവച്ചു. ഫുട്ബോളിനെ സംബന്ധിച്ചിടത്തോളം ഇതൊരു മോശം കരാറാണെന്ന് അദ്ദേഹം പറഞ്ഞു. യു എസ് സോക്കര്‍ ഫെഡറേഷന്‍ മുന്‍ പ്രസിഡന്റാണ് കോര്‍ഡെയ്‌റോ. ‘ഫിഫയുടെ അംഗരാജ്യങ്ങള്‍ക്കും ഫുട്ബോളിനും കളിമൈതാനങ്ങളുടെ ദീര്‍ഘകാല ഭാവികിക്കും ഇതൊരു മോശം കരാറാണ്.’ ഫിഫ മികച്ച സാമ്പത്തിക സ്ഥിതിയിലാണ് -അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഇനിയെന്ത്
ഫീഫ ഓഹരി വില്‍പ്പന നിലപാടുമായി മുന്നോട്ടുപോയാല്‍ വിവിധ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനുകള്‍ തമ്മിലുള്ള ബന്ധം വഷളാകും. യൂറോപ്പും കോണ്‍കാകാഫും ഏഷ്യയും പരസ്യമായി എതിര്‍ക്കുന്ന സാഹചര്യത്തില്‍ ലോക ഫുട്‌ബോള്‍ ഭരണത്തില്‍ വലിയ അഭിപ്രായവ്യത്യാസങ്ങള്‍ക്ക് വഴിവയ്‌ക്കും.
പദ്ധതി വലിയ തര്‍ക്കമായി തുടര്‍ന്നാല്‍: ഫീഫ കോണ്‍ഗ്രസില്‍ കടുത്ത വോട്ടെടുപ്പ് ഉണ്ടാകാം. ചില കോണ്‍ഫെഡറേഷനുകള്‍ നിയമപരമായ വെല്ലുവിളികള്‍ ഉയര്‍ത്താം. അതീവ ഗുരുതരമായ സാഹചര്യമുണ്ടായാല്‍ ലോകകപ്പ് പോലുള്ള ടൂര്‍ണമെന്റുകളുടെ ഭരണക്രമം തന്നെ വിവാദവിഷയമാകാം. ഫീഫ പിളരുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
ലോകകപ്പ് പോലുള്ള ടൂര്‍ണമെന്റുകള്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് ഭാഗികമായി കൈമാറുന്നത് ഫുട്‌ബോളിന്റെ പാരമ്പര്യത്തെയും സ്വതന്ത്രതയെയും ബാധിക്കും.
പദ്ധതി വേണ്ടത്ര സുതാര്യതയില്ലാതെ തയ്യാറാക്കിയതിലൂടെ ലാഭമാണ് ഫീഫയുടെ പ്രധാന ലക്ഷ്യമാകുന്നതെന്നു വ്യക്തം.













