അര്‍ഹതയുള്ളവരും ഭാഗ്യശാലികളുമാണു നമ്മള്‍; അല്ലെങ്കില്‍ നമുക്കു രാമായണം പ്രാപ്യമാകില്ലല്ലോ.
‘ശ്രീരാമദേവന്‍ തന്റെ മാഹാത്മ്യം കേള്‍പ്പാനുള്ളില്‍ പാരമാഗ്രഹമുണ്ടു ഞാനതിന്‍ പാത്രമെങ്കില്‍ ‘ എന്നാണ് സൂര്യകോടിശോഭിതമായ കൈലാസത്തില്‍ വാണരുളുന്ന പാര്‍വതീദേവി ഭഗവാന്‍ പരമശിവനോട് പറയുന്നത് . രാമായണം കേള്‍ക്കാനും വേണം അര്‍ഹത. ഭഗവാന്‍ പറയുന്നു: ‘ശ്രീരാമദേവതത്വം കേള്‍ക്കണമെന്നു മനതാരിലാകാംക്ഷയുണ്ടായ് വന്നതു മഹാഭാഗ്യം ‘ .
രാമകഥാശ്രവണം കാംക്ഷിക്കുന്ന ഭാഗ്യശാലികളായ ഭാരതീയരിലെ മലയാളദേശവാസികള്‍ അതിനു വിശേഷേണയുള്ള അവസരമായി കണ്ടെത്തിയിരിക്കുന്നു കര്‍ക്കടകത്തെ. മണ്ണില്‍ മഴയും മനസ്സില്‍ രാമായണവും പെയ്യുന്ന കാലം.
ജീവിതസന്ധികളുടെ ദുര്‍ഘട വനസ്ഥലികളിലൂടെ നമുക്കും അനുധാവനം ചെയ്യാം കോസലരാജകുമാരന്റെ ജീവിതയാത്രയെ .
നമിക്കാം, വിഘ്‌നവിനാശക വിനായകനെ, വാഗ്‌ദേവതയായ അമ്മ സരസ്വതിയെ , അവിടന്നു കനിഞ്ഞ ആദികവി വാല്മീകി ക വിശ്രേഷ്ഠനെ, അദ്ദേഹം ചമച്ച രാമായണം മലയാളത്തിനു പകര്‍ന്ന ആചാര്യപാദരാം തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛനെ.
















