India

പ്രതിസന്ധികള്‍ക്ക് പിന്നാലെ പ്രതിസന്ധികള്‍….എന്നിട്ടും തളരാതെ ഇന്ത്യന്‍ സമ്പദ്ഘടന: സഞ്ജീവ് സന്യാല്‍

കോവിഡിന് ശേഷം ഇറാന്‍ യുദ്ധം, ഉക്രൈന്‍ യുദ്ധം, അമേരിക്കയുടെ താരിഫ് യുദ്ധം, എണ്ണവില വര്‍ധനവ് തുടങ്ങി നിരവധി തിരിച്ചടികളെ ഇന്ത്യ നേരിട്ടുവെന്നും എന്നാല്‍ ഇപ്പോഴും ഇന്ത്യന്‍ സമ്പദ്ഘടന ശക്തമായി തുടരുകയാണെന്ന് സാമ്പത്തിക വിദഗ്ധന്‍ സഞ്ജീവ് സന്യാല്‍.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: കോവിഡിന് ശേഷം ഇറാന്‍ യുദ്ധം, ഉക്രൈന്‍ യുദ്ധം, അമേരിക്കയുടെ താരിഫ് യുദ്ധം, എണ്ണവില വര്‍ധനവ് തുടങ്ങി നിരവധി തിരിച്ചടികളെ ഇന്ത്യ നേരിട്ടുവെന്നും എന്നാല്‍ ഇപ്പോഴും ഇന്ത്യന്‍ സമ്പദ്ഘടന ശക്തമായി തുടരുകയാണെന്ന് സാമ്പത്തിക വിദഗ്ധന്‍ സഞ്ജീവ് സന്യാല്‍. ഇത്രയും വലിയ പ്രതിസന്ധികളിലും ഇന്ത്യ ഏഴ് ശതമാനം എന്ന സാമ്പത്തിക വളര്‍ച്ചയില്‍ തുടരുകയാണെന്നും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതിയില്‍ അംഗം കൂടിയായ സഞ്ജീവ് സന്യാല്‍ വ്യക്തമാക്കി.

സിഎന്‍എന്‍ ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലായിരുന്നു സഞ്ജീവ് സന്യാലിന്റെ ഈ പ്രതികരണം. പക്ഷെ ഈ പ്രതിസന്ധികളെ തരണം ചെയ്യാന്‍ നയവിദഗ്ധര്‍ ഏറെ പാടുപെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

രൂപയുടെ മൂല്യം ഇടിയുമ്പോഴും നമ്മള്‍ നമ്മുടെ വിദേശനാണ്യശേഖരം ചെലവാക്കാതെ സൂക്ഷിച്ചു. അതേ സമയം ഒരു പ്രത്യേക നിലവാരത്തില്‍ നിന്നും രൂപയുടെ മൂല്യം താഴുമ്പോഴൊക്കെ വിദേശ നാണ്യം ഇറക്കി സംരക്ഷിച്ചു. അങ്ങേയറ്റം ശ്രദ്ധയോടെയായിരുന്നു ഈ ഇടപെടലുകള്‍. എന്നും സഞ്ജീവ് സന്യാല്‍ പറഞ്ഞു.

എറ്റവുമൊടുവില്‍ 2026 ജനവരി ത്രൈമാസത്തിലെ (2026 ജനവരി മുതല്‍ മാര്‍ച്ച് 31 വരെയുള്ള മൂന്ന് മാസം) കണക്ക് പ്രകാരം ഇന്ത്യ 7.8 ശതമാനം സാമ്പത്തിക വളര്‍ച്ച നേടി. ഇപ്പോള്‍ എണ്ണ വില വര്‍ധിക്കുന്നതും ജിഎസ് ടി വരുമാനത്തില്‍ അല്‍പം ഇടിവുണ്ടായിട്ടുള്ളതും ഇന്ത്യയെ ബാധിക്കുമെങ്കിലും ഇതിനെ മറികടക്കാനാകുമെന്ന് ശുഭാപ്തി വിശ്വാസമുണ്ട്. എന്തായാലും അടുത്ത സാമ്പത്തിക പാദത്തില്‍ 7 ശതമാനം വളര്‍ച്ച കൈവരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു – സഞ്ജീവ് സന്യാല്‍ പറഞ്ഞു.

2047ല്‍ ഇന്ത്യയെ വികസിത രാജ്യമാക്കണമെങ്കില്‍ കുറഞ്ഞത് എട്ട് ശമതാനം വളര്‍ച്ച നേടണം. വലിയ സാമ്പത്തിക വളര്‍ച്ചയില്‍ കുതിച്ച ചൈന പോലും തളര്‍ച്ചയിലാണ്. തൊണ്ണൂറുകളില്‍ ഏഷ്യന്‍ പുലികള്‍ എന്ന് അറിയപ്പെട്ടിരുന്ന ഹോങ്കോങ്, സിംഗപ്പൂര്‍, തായ് വാന്‍, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളിലെ സാമ്പത്തിക വളര്‍ച്ചയും വലിയൊരു കുതിപ്പിന് ശേഷം വീണു. എന്തായാലും ഇന്ത്യയ്‌ക്ക് അങ്ങിനെ ഒരു വിധി ഉണ്ടാകില്ല. എന്തായാലും സാമ്പത്തിക വളര്‍ച്ചയില്ലാതെ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കാനാകില്ല.- സഞ്ജീവ് സന്യാല്‍ പറഞ്ഞു.

ഇന്ത്യയിലെ യഥാര്‍ത്ഥ അന്തരം വടക്കേയിന്ത്യ, തെക്കേയിന്ത്യ എന്നതല്ല, കിഴക്കേയിന്ത്യ, പടിഞ്ഞാറേയിന്ത്യ എന്നതാണ്. കാരണം കിഴക്കന്‍ സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ച വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വികസനം മുരടിച്ച അവസ്ഥയായിരുന്നു. അതില്‍ നിന്നാണ് മോദി സര്‍ക്കാര്‍ അവിടെ അടിസ്ഥാനസൗകര്യ വികസനം എത്തിക്കുന്നത്. ഇപ്പോള്‍ അസമിലെ ഗോഹട്ടിയും ത്രിപുരയിലെ അഗര്‍ത്തലയും ഇന്ത്യയിലെ മികച്ച എയര്‍പോര്‍ട്ടുകളാണ്. ബ്രഹ്മപുത്രയ്‌ക്ക് കുറുകെ ഉയര്‍ത്തിയ അണക്കെട്ടുകള്‍ വലിയ മാറ്റങ്ങള്‍ കാര്‍ഷികമേഖലയില്‍ ഉണ്ടാക്കുന്നുണ്ട്. ഒറീസ, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഒരു കാലത്ത് വലിയ വ്യാവസായിക സംസ്ഥാനങ്ങളായിരുന്നു. വിഭവങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു. പക്ഷെ ഇവിടെയും വളര്‍ച്ച മുരടിച്ചിരുന്നു. പക്ഷെ ഇവിടെയും മികച്ച മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. അതിന് കാരണം വളര്‍ച്ചയെ ഇല്ലാതാക്കുന്ന സോഷ്യലിസ്റ്റ് മോഡല്‍ ആയിരുന്നു. നാല് പതിറ്റാണ്ടുകളായി അവിടെ ഭരിച്ചിരുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ സംഭാവനയായിരുന്നു ഇത്. ഇപ്പോള്‍ ബംഗാളില്‍ ബിസിനസ് സൗഹൃദ അന്തരീക്ഷത്തില്‍ ഒരു പുത്തന്‍ സാമ്പത്തിക വളര്‍ച്ചാ മോഡല്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ വരുമാനത്തിന്റെ കാര്യത്തില്‍ അസമത്വമുണ്ടെങ്കിലും ഉപഭോഗത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് അത്ര അസമത്വമില്ലെന്ന് പറയാം. – സഞ്ജീവ് സന്യാല്‍ വിശദീകരിക്കുന്നു.

കോവിഡിന്റെ കാലത്തും അതിന് തൊട്ടുപിറകേയും ഇന്ത്യയുടെ ബാങ്കിംഗ് മേഖലയില്‍ വലിയ പ്രതിസന്ധിയുണ്ടായിരുന്നു. അന്ന് സ്വകാര്യനിക്ഷേപങ്ങള്‍ ഇന്ത്യയിലേക്ക് വരുന്നതില്‍ കാര്യമായ കുറവുണ്ടായി. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അത് ശുദ്ധീകരിച്ചു. ഇപ്പോള്‍ ബാങ്കിംഗ് മേഖലയില്‍ വന്‍തോതില്‍ വിദേശനിക്ഷേപം വരുന്നുണ്ട്.. നമ്മുടെ ജിഡിപിയുടെ 32 ശതമാനത്തോളം നിക്ഷേപമായി ഇവിടെ വരുന്നുണ്ട്. ഇതില്‍ അഞ്ച് ശതമാനം സര്‍ക്കാരിന്‍റേതാണെങ്കില്‍ ബാക്കി 27 ശതമാനവും സ്വകാര്യമേഖലയുടേതാണ്. -സഞ്ജീവ് സന്യാല്‍ പറഞ്ഞു.

Recent Posts