Kerala

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഹരിപ്പാട്: ലാപ്ടോപ്പ് കൊണ്ടാണ് സാവരിയയെ തലക്ക് അടിച്ചു കൊന്നതെങ്കില്‍ ഉസ്ബെക്കിസ്ഥാന്‍ പോലീസ് എന്ത് കൊണ്ടാണ് കുട്ടിയുടെ മൃതദേഹത്തിനോടൊപ്പം ഈ തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതെന്ന് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് ചോദിക്കുന്നു. കുട്ടിയുടെ രക്തം പുരണ്ട വസ്ത്രങ്ങളും, പുസ്തകങ്ങളും നാട്ടിലെത്തിച്ചിട്ടുണ്ട്. രക്തം പുരണ്ട വസ്ത്രങ്ങളും, ലാപ്ടോപ്പും ഫോറന്‍സിക് പരിശോധനയ്‌ക്ക് വിധേയമാക്കേണ്ടതാണ്.

കുട്ടിയുടെ ഫോണ്‍ മാത്രമാണ് ഉസ്ബെക്കിസ്ഥാന്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകം നടന്ന മുറിയും കഴുകി വൃത്തിയാക്കിയിരുന്നതായി ജനീഷ് പറഞ്ഞു. മലപ്പുറം പെരുന്തല്‍മണ്ണ സ്വദേശിയായ പ്രതിയുടെ അമ്മ സവാരിയയുടെ ഫോണിലേക്ക് വിളിച്ചിരിക്കുന്ന സന്ദേശവും ഇതിലുണ്ട്. ഇസ്ലാമിലേക്ക് മത പരിവര്‍ത്തനം ചെയ്യാന്‍ ഇവര്‍ നിരന്തരം നിര്‍ബന്ധിച്ചിരുന്നതായും പറഞ്ഞു. വിദേശത്ത് ജോലിയുള്ള ജനീഷ് സംഭവം അറിഞ്ഞ് ശനിയാഴ്ച രാവിലെയാണ് ഉസ്ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് സര്‍വകലാശാലയില്‍ എത്തിയത്. ഏകദേശം ഉച്ചയോടെ തന്നെ ചിലര്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചക്ക് തയാറാകാന്‍ നിര്‍ദ്ദേശിച്ചെങ്കിലും ജനീഷ് വഴങ്ങിയില്ല.

കൊലപാതകത്തെപ്പറ്റി സംസ്ഥാന പോലീസിന് പരാതി നല്‍കിയെങ്കിലും വണ്ടാനം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്തതല്ലാതെ തെളിവ് രേഖകള്‍ ഒന്നും തന്നെ കസ്റ്റഡിയിലെടുത്ത് ശാസ്ത്രീയ പരിശോധന നടത്താന്‍ ഇവിടുത്തെ പോലീസും തയാറായിട്ടില്ല. സാവരിയയുടെ മൃതദേഹത്തോടൊപ്പം കൊണ്ട് വന്ന ബാഗും രക്തം പുരണ്ട തുണികളും ഹരിപ്പാട്ടെ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്.