Kerala

അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ കുട്ടി മരിച്ച കേസില്‍ 2 ഡോക്ടര്‍മാരെ കൂടി പ്രതിചേര്‍ക്കും,മൃതദേഹവുമായി നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കണ്ണൂര്‍ : അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് ഒന്നരവയസുകാരന്‍ മരിച്ച കേസില്‍ പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ കുട്ടിയെ ചികിത്സിച്ച ശിശുരോഗ വിദഗ്‌ദ്ധ, പ്ലാസ്റ്റിക് സര്‍ജന്‍ എന്നിവരെയും പ്രതിചേര്‍ക്കും.

ഡോക്ടര്‍മാരെ സംരക്ഷിക്കില്ലെന്ന് മാനേജ്‌മെന്റ് നല്‍കിയ ഉറപ്പില്‍ ആശുപത്രിക്ക് മുന്നില്‍ മൃതദേഹവുമായി നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു.

പരിയാരം മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷമാണ് നാട്ടുകാര്‍ മൃതദേഹവുമായി പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചത്. അനസ്‌തേഷ്യ ഡോക്ടര്‍ അഞ്ജലി പൊതുവാളിനൊപ്പം, ശിശുരോഗ വിഭാഗം ഡോക്ടര്‍ ആശ നിര്‍മല്‍, പ്ലാസ്റ്റിക് സര്‍ജന്‍ ആരതി അന്തര്‍ജനം എന്നിവരെക്കൂടി പ്രതി ചേര്‍ക്കണമെന്നായിരുന്നു സമര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

ഇതിനിടെ കുട്ടിയുടെ കുടുംബാംഗങ്ങളും രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളും ആശുപത്രി മാനേജ്‌മെന്റുമായി പയ്യന്നൂര്‍ ഡിവൈഎസ്പിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി. ഡോക്ടര്‍മാരെക്കൂടി പ്രതിചേര്‍ക്കാമെന്ന പൊലീസിന്റെയും അന്വേഷണവുമായി സഹകരിക്കുമെന്ന മാനേജ്‌മെന്റിന്റെയും ഉറപ്പിനെ തുടര്‍ന്ന് പ്രതിഷേധം അവസാനിപ്പിച്ചു.

കുഞ്ഞിന്റെ ചികിത്സാ രേഖകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഡി.എം.ഒയുടെ നിര്‍ദേശാനുസരണം പുതിയ മെഡിക്കല്‍ ബോര്‍ഡ് ഉടന്‍ രൂപീകരിക്കും. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കൂടി കിട്ടിയ ശേഷമാകും പൊലീസ് തുടര്‍നടപടി സ്വീകരിക്കുക.കഴിഞ്ഞ ദിവസമാണ് പയ്യന്നൂര്‍ എരമം സ്വദേശികളായ സൂരജ്-വിജിഷ ദമ്പതികളുടെ ഏക മകന്‍ ദേവാന്‍ഷ് ശൗര്യ മരിച്ചത്. മൃതദേഹം അമ്മയുടെയും അച്ഛന്റെയും വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം പയ്യാമ്പലം ശ്മശാനത്തില്‍ സംസ്‌കരിക്കും.ആറ് വര്‍ഷത്തെ കാത്തിപ്പിനൊടുവില്‍ ദമ്പതികള്‍ക്ക് ലഭിച്ച കുഞ്ഞാണ് മരിച്ചത്.

 

Recent Posts