Article

ചരിത്രത്തിന്റെ നേര്‍വഴിയില്‍ സൗരക്ഷിക; ബാലസൗഹൃദ കേരളത്തിനായുള്ള ഒരു അവകാശ പോരാട്ടം

Published by
വി.കെ. രാജ്‌മോഹന്‍

നിയമങ്ങളുടെയും അവകാശ പ്രഖ്യാപനങ്ങളുടെയും കോട്ടമതിലുകള്‍ക്കിടയിലും നമ്മുടെ കുട്ടികള്‍ ഇന്ന് എത്രത്തോളം സുരക്ഷിതരാണ്? ഈ ചോദ്യത്തിന് മുന്നിലാണ് ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ‘സൗരക്ഷിക’ എന്ന സംഘടന ജന്മമെടുക്കുന്നത്. 2001 ജൂലൈ 11-ന് എറണാകുളം കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനത്തിന്റെ തുടക്കം. കേരളത്തില്‍ നിന്ന് അറേബ്യയിലേക്കും മറ്റ് വിദേശ രാജ്യങ്ങളിലേക്കും നടന്ന കുട്ടിക്കടത്തിനെതിരെ പ്രതിരോധമുയര്‍ത്തിക്കൊണ്ടാണ് സൗരക്ഷിക അതിന്റെ പ്രയാണം ആരംഭിച്ചത്. കാല്‍നൂറ്റാണ്ടിനോട് അടുക്കുന്ന ഈ യാത്രയില്‍, കുട്ടികള്‍ നേരിടുന്ന ഓരോ അരക്ഷിതാവസ്ഥയ്‌ക്കും എതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുമായി സംഘടന ഇന്ന് മുന്‍പന്തിയിലുണ്ട്.

ചരിത്രത്തിന്റെ തിരുശേഷിപ്പും പഞ്ചമി ദിനവും

പാശ്ചാത്യ രാജ്യങ്ങളുടെ പശ്ചാത്തലത്തില്‍ രൂപംകൊണ്ട ഐക്യരാഷ്‌ട്രസഭയുടെ ബാലാവകാശ നിയമത്തിന് (1989 നവംബര്‍ 20) പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, വിപ്ലവകരമായ ഒരു ബാലാവകാശ സമരം നടന്ന മണ്ണാണ് കേരളം. തിരുവിതാംകൂര്‍ ഭരണകൂടം പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് സ്‌കൂള്‍ പ്രവേശനം നല്‍കിക്കൊണ്ട് 1912 മാര്‍ച്ച് 4-ന് നിയമം പാസാക്കിയെങ്കിലും, വരേണ്യവര്‍ഗ്ഗത്തിന്റെ ജാത്യാഭിമാനവും അയിത്താചാരങ്ങളും കാരണം ഒരു കുഞ്ഞിന് പോലും പള്ളിക്കൂടത്തിന്റെ പടി ചവിട്ടാന്‍ സാധിച്ചില്ല.

ഈ സാമൂഹിക അനീതിയോടാണ് 1914 ജൂണ്‍ 16-ന് മഹാത്മാ അയ്യങ്കാളി വിട്ടുവീഴ്ചയില്ലാത്ത സമരം പ്രഖ്യാപിച്ചത്. പൂജാരി അയ്യന്‍ എന്ന സാധാരണക്കാരന്റെ മകളായ ‘പഞ്ചമി’ എന്ന പിഞ്ചുകുഞ്ഞിന്റെ കൈപിടിച്ച് അദ്ദേഹം ഊരൂട്ടമ്പലം പെണ്‍പള്ളിക്കൂടത്തില്‍ എത്തി. ‘എന്റെ കുട്ടിയെ പഠിപ്പിക്കണം’ എന്ന ആ ഒരൊറ്റ ആവശ്യം കേരള ചരിത്രത്തെ മാറ്റിമറിച്ചു. ജാതിവെറിയന്മാര്‍ ആ കുഞ്ഞിനെ ക്ലാസ് മുറിയില്‍ നിന്ന് ഇറക്കിവിടുകയും സ്‌കൂള്‍ ബെഞ്ച് കത്തിക്കുകയും ചെയ്തപ്പോള്‍, അതിനെതിരെ കര്‍ഷകത്തൊഴിലാളികള്‍ ഒരൊറ്റക്കെട്ടായി അണിനിരന്നു.

‘ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കാതെ ഞങ്ങള്‍ പാടത്ത് പണിയെടുക്കില്ല, വയലുകളില്‍ മുട്ടിപ്പുല്ലുകള്‍ കിളിപ്പിക്കും’ എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട് ഒരു മാസക്കാലം അവര്‍ കാര്‍ഷിക മേഖല സ്തംഭിപ്പിച്ചു. ചരിത്രത്തിലെ സമാനതകളില്ലാത്ത ഈ വിദ്യാഭ്യാസ-കാര്‍ഷിക സമരത്തിന്റെ ഫലമായാണ് ഏകോദര സഹോദരങ്ങളെപ്പോലെ എല്ലാവര്‍ക്കും സ്‌കൂളില്‍ പഠിക്കാനുള്ള തുല്യ അവകാശം ലഭിച്ചത്. ലോകത്തിന് തന്നെ മാതൃകയായ ഈ ചരിത്ര സംഭവത്തെ അനുസ്മരിച്ചുകൊണ്ട്, 2025 മുതല്‍ ജൂണ്‍ 16 ‘പഞ്ചമി ദിനത്തെ’ കേരള ബാലാവകാശ ദിനമായി സൗരക്ഷിക ആചരിച്ചുപോരുന്നു.

സമകാലിക വെല്ലുവിളികളും ഭാരതീയ കുടുംബ സങ്കല്‍പ്പവും

പാശ്ചാത്യ സംസ്‌കാരത്തിന്റെ പിന്‍ബലത്തില്‍ രൂപംകൊണ്ട ഇന്നത്തെ ബാലാവകാശ നിയമങ്ങളില്‍ പലപ്പോഴും വ്യക്തികേന്ദ്രീകൃതമായ ജീവിതക്രമമാണ് നിഴലിക്കുന്നത്. എന്നാല്‍ ഭാരതീയ സംസ്‌കൃതിയില്‍ രക്ഷാകര്‍ത്താക്കളെയും കുടുംബബന്ധങ്ങളെയും കേവലം നിയമത്തിന്റെ പരിധിയിലൂടെ മാത്രം വ്യാഖ്യാനിക്കാന്‍ കഴിയില്ല. നിര്‍ഭാഗ്യവശാല്‍, ഇന്ന് പാശ്ചാത്യ അധിനിവേശം ഒളിഞ്ഞും തെളിഞ്ഞും നമ്മുടെ കുടുംബബന്ധങ്ങളെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ശിഥിലമാകുന്ന ഈ കുടുംബബന്ധങ്ങള്‍ കുട്ടികളുടെ സ്വാഭാവിക വികാസത്തിന് വലിയ തടസ്സമാകുന്നു.

കുട്ടികള്‍ക്ക് ബാലാവകാശം ലഭ്യമാകണമെങ്കില്‍ ബാലാവകാശങ്ങളെക്കുറിച്ച് രക്ഷാകര്‍ത്താക്കളും സമൂഹവും ബോധവാന്മാരായിരിക്കണം. കുഞ്ഞുങ്ങള്‍ക്ക് കളിക്കാനും ചിരിക്കാനും ചിന്തിക്കാനും അവസരമൊരുക്കണം. എന്നാല്‍ കുട്ടികളുടെ സാഹചര്യം കണക്കിലെടുക്കാതെ, കുഞ്ഞുങ്ങളാണെന്ന ചിന്ത പോലും മറന്ന് രക്ഷിതാക്കള്‍ ഉണ്ടാക്കിയ മൂശയിലൂടെ കുട്ടികളെ വാര്‍ത്തെടുക്കാന്‍ ശ്രമിക്കുകയാണ്. അനന്തവിഹായസ്സില്‍ ശലഭങ്ങളെപ്പോലെ പാറിനടക്കേണ്ട കുഞ്ഞുങ്ങളെ വീട്ടിലും സ്‌കൂളിലും നിരവധി വേലിക്കെട്ടുകളും ചങ്ങലകളും കൊണ്ട് ബന്ധിപ്പിച്ചിരിക്കുന്നു.

കളികളും കഥകളും പാട്ടും നാട്ടറിവും കൃഷിയും പ്രകൃതിയും അയല്‍വീടുകളുമെല്ലാം ഇന്ന് കുട്ടികള്‍ക്കന്യമാകുന്നു. രക്ഷിതാക്കള്‍ അവകാശപ്പെടുന്നത് ‘ഞാന്‍ നിനക്ക് ആഹാരം, വസ്ത്രം, ഉയര്‍ന്ന നിലയിലുള്ള വിദ്യാഭ്യാസം എന്നിവ തരുന്നുണ്ട്, എന്നിട്ട് നീയെന്താ പഠിക്കാത്തത്?’ എന്നാണ്. ഇത്തരം നിരന്തര സമ്മര്‍ദ്ദങ്ങള്‍ കുട്ടികളില്‍ വലിയ വിഷാദരോഗം ഉണ്ടാക്കുന്നു. നവമാധ്യമങ്ങളുടെ തടവറയില്‍പ്പെട്ട രക്ഷിതാക്കളെപ്പോലെ കുട്ടികളും ആ വലയില്‍ ആകര്‍ഷിക്കപ്പെട്ടു വീഴുന്നു. കൂടാതെ മയക്കുമരുന്ന്, ബാല്യത്തിന് ചേരാത്ത ആഹാരരീതികള്‍ എന്നിവയും കുട്ടികളെ വഴിതെറ്റിക്കുന്നു. ഭൗതിക ശാസ്ത്രീയ മാനവികതയുടെ നീരാളിപ്പിടിത്തത്തില്‍ രമിക്കുന്നവര്‍ കുട്ടികളെ ലൈംഗികമായും ശാരീരികമായും വൈകാരികമായും ചൂഷണം ചെയ്യുന്ന സംഭവങ്ങളും പെരുകുന്നു.

സൗരക്ഷികയുടെ ദൗത്യം

ഇത്തരം നിരവധി പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ കുട്ടികളെയും കുടുംബങ്ങളെയും തയ്യാറാക്കുവാനാണ് സൗരക്ഷിക പ്രവര്‍ത്തിക്കുന്നത്. കുട്ടികള്‍ നേരിടുന്ന ഏതു പ്രശ്‌നങ്ങളും ചോദ്യം ചെയ്യപ്പെടാതെ പോകരുതെന്ന് സൗരക്ഷിക ആഗ്രഹിക്കുന്നു. ഒപ്പം രക്ഷാകര്‍ത്താക്കളെയും സമൂഹത്തെയും നിയമപരമായും ധാര്‍മ്മികമായും പ്രചോദിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംഘടന ശക്തമാക്കുന്നു.

കുട്ടികള്‍ക്ക് കളിക്കാനും ചിരിക്കാനും ചിന്തിക്കാനും സ്വാതന്ത്ര്യമുള്ള ഒരു ബാലസൗഹൃദ കേരളം കെട്ടിപ്പടുക്കാന്‍ സൗരക്ഷിക നടത്തുന്ന ഈ പോരാട്ടത്തില്‍ നമുക്കേവര്‍ക്കും പങ്കാളികളാകാം.

 

 

Recent Posts