ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിന് കനത്ത പ്രഹരമേകി പാർട്ടി അക്കൗണ്ടുകളിലെ 440 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി വഴി 160 കോടി രൂപയുടെ പാർട്ടി ഫണ്ട് വകമാറ്റി വെളുപ്പിച്ചു എന്ന കേസിലാണ് ഇ.ഡിയുടെ നടപടി. മൂന്ന് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ഇന്ത്യയിൽ ഒരു രാഷ്‌ട്രീയ പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ ഇ.ഡി പിടിച്ചെടുക്കുന്നത് ഇതാദ്യമായാണ്.
സംശയകരമായ ഇടപാടുകളിലൂടെ 112 കോടി രൂപ ചെലവഴിച്ച് ഒരു എംബ്രയർ 600 വിമാനവും അഗസ്റ്റ ഹെലികോപ്റ്ററും വാങ്ങാൻ ഈ ഫണ്ട് ഉപയോഗിച്ചതായി ഇ.ഡി കണ്ടെത്തി. വിമത ടി.എം.സി എം.എൽ.എമാരുടെ പരാതിയെത്തുടർന്ന് കഴിഞ്ഞ മാസം കൊൽക്കത്ത പോലീസ് ഈ അക്കൗണ്ടുകളിൽ നിന്നുള്ള പണമിടപാടുകൾ തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇ.ഡിയുടെ നേരിട്ടുള്ള നടപടി. ഈ ഹെലികോപ്റ്റർ വാങ്ങുന്നതിനായി 2023-ൽ കമ്പനിയിൽ നിന്ന് 1.7 മില്യൺ ഡോളർ ഈടില്ലാത്ത വായ്‌പയായി ഒപ്പിച്ചു നൽകിയതായും ഇ.ഡി വ്യക്തമാക്കി.
പാർട്ടിയുടെ സ്വന്തം ഫണ്ടുപയോഗിച്ച് വാങ്ങിയ ഈ രണ്ട് വിമാനങ്ങളും ഹെലികോപ്റ്ററും പിന്നീട് ടി.എം.സിക്ക് തന്നെ ‘വാടകയ്‌ക്ക്’ നൽകിയതായാണ് രേഖകൾ. പാർട്ടിയുടെ ഒരു നേതാവ് മാത്രമാണ് ഇവ ഉപയോഗിച്ചിരുന്നതെന്നും, വാടക എന്ന വ്യാജേന കൂടുതൽ പണം വെളുപ്പിച്ചതായും ഇ.ഡി ആരോപിക്കുന്നു.
അക്കൗണ്ടുകൾ ഔദ്യോഗികമായി കണ്ടുകെട്ടുന്നതിനും പാർട്ടി ഭാരവാഹികൾക്കെതിരെ നടപടിയെടുക്കുന്നതിനുമുള്ള മുന്നോടിയാണ് ഈ നീക്കം. ഷെൽ കമ്പനികൾ വഴി പാർട്ടി നേതാക്കൾ വ്യക്തിഗത ആസ്തികൾ ഉണ്ടാക്കിയിട്ടുണ്ടോ എന്ന് പണമിടപാടുകളുടെ ഉറവിടം പരിശോധിച്ച് ഇ.ഡി അന്വേഷിക്കുന്നുണ്ട്. കേസിൽ മുൻ മുഖ്യമന്ത്രി മമത ബാനർജി, അഭിഷേക് ബാനർജി എന്നിവരുൾപ്പെടെയുള്ള നേതാക്കളെ ഇ.ഡി ഉടൻ ചോദ്യം ചെയ്തേക്കും.
















