
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ നിയമപഠന കേന്ദ്രത്തിന്റെ മറവില്‍ കോടാനുകോടികള്‍ വിലവരുന്ന സര്‍ക്കാര്‍ ഭൂമി ലോ അക്കാദമി കൈവശം വച്ചിരിക്കുന്നതായി റവന്യൂ വകുപ്പ് സ്ഥിരീകരിച്ചു.
ലോ അക്കാദമി ഡയറക്ടറും സിപിഎം നേതാവുമായ കോലിയക്കോട് കൃഷ്ണന്‍ നായരും കുടുംബവും നടത്തിയ ഭൂമി കൈയേറ്റത്തിനെതിരെ തണ്ടാന്‍ മഹാസഭാ വര്‍ക്കിംഗ് പ്രസിഡന്റ് സുരേഷ് കുമാര്‍ ഹൈക്കോടതിയിലും പൊതു പ്രവര്‍ത്തകനായ ജ്യോതിസ് വി. പിള്ള മുഖ്യമന്ത്രിയുടെ ഓഫീസിലും സമര്‍പ്പിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറുടെ നിര്‍ദേശാനുസരണം കുടപ്പനക്കുന്ന് വില്ലേജ് ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണിത്.
അക്കാദമിക്ക് പാട്ടക്കരാര്‍ പ്രകാരം സര്‍ക്കാര്‍ അനുവദിച്ചത് കൂടാതെ പുറമ്പോക്കു സ്ഥലങ്ങളുള്‍പ്പെടെ കൈയേറിയിട്ടുള്ളതായും ഇവിടങ്ങളില്‍ കുളം, മിയാവാക്കി വനം, ക്വാര്‍ട്ടേഴ്‌സ്, കേരള ബാങ്ക് കെട്ടിടം തുടങ്ങിയ അനധികൃത നിര്‍മ്മാണങ്ങള്‍ നടത്തിയിട്ടുള്ളതായും റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു. കൈയേറ്റത്തിന്റെ വ്യാപ്തി തിട്ടപ്പെടുത്താന്‍ സ്ഥലം അളന്ന് തിരിക്കുന്നതിനും കൈയേറ്റം കണക്കാക്കാനും സര്‍വേയറെ നിയോഗിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നു. വിദ്യാഭ്യാസ, ഗവേഷണ ആവശ്യങ്ങള്‍ക്കുമാത്രം പാട്ട വ്യവസ്ഥയില്‍ അനുവദിച്ച ഭൂമിയിലാണ് ഡയറക്ടറും കുടുംബവും താമസിക്കുന്നതെന്നും വാട്ടര്‍ അതോറിട്ടി വക സ്ഥലം കൈയേറി കവാടം സ്ഥാപിച്ചിരുന്നതായും അത് പൊളിച്ചുനീക്കി സ്ഥലം സംരക്ഷിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടിലുണ്ട്.
അനധികൃത കൈയേറ്റം ഒഴിപ്പിച്ച് സര്‍ക്കാര്‍ ഭൂമി വീണ്ടെടുക്കണമെന്ന മുന്‍ അഡീ. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലാണ് അന്നത്തെ ഇടതുസര്‍ക്കാര്‍ ചെറുവിരല്‍ അനക്കാതെ കൈയേറ്റക്കാര്‍ക്ക് കുടപിടിച്ചത്.
600 കോടിയിലധികം വിലവരുന്ന ഭൂമിയാണ് നിയമ വിരുദ്ധമായി കൈക്കലാക്കി ബാങ്കും ഹോട്ടലുകളുമുള്‍പ്പെടെ സ്ഥാപിച്ച് ലോ അക്കാദമി മാനേജ്‌മെന്റ് മറ്റൊരു വരുമാന സ്രോതസാക്കിയത്.