
ഒഴിവാക്കാമായിരുന്ന ഒരു വിവാദത്തിനു ശേഷം ദി ടെലഗ്രാഫ് മുന്‍ എഡിറ്റര്‍ ആര്‍. രാജഗോപാലിന് പാസ്‌പോര്‍ട്ട് പുതുക്കി നല്‍കാന്‍ തീരുമാനമായിരിക്കുന്നു. രാജഗോപാല്‍ വിചാരിച്ചിരുന്നെങ്കില്‍ കാലതാമസം ഉണ്ടാകുമായിരുന്നില്ല. എസ്‌ഐആറിലൂടെ തന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് വെട്ടി മാറ്റിയെന്നും, അതിനുശേഷം തനിക്ക് പാസ്‌പോര്‍ട്ട് നിഷേധിച്ചുവെന്നും, ഇക്കാരണത്താല്‍ അമേരിക്കയിലെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയെന്നുമാണല്ലോ രാജഗോപാല്‍ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നത്. ഈ മൂന്ന് കാര്യങ്ങളെയും ദുരുദ്ദേശപരമായി കൂട്ടിക്കെട്ടി വൈകാരികമായ ഒരു അന്തരീക്ഷം സൃഷ്ടിച്ച് താന്‍ ‘മോദി ഭരണത്തിലെ ബിജെപി ഫാസിസ’ത്തിന്റെ ഇരയായിരിക്കുകയാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് രാജഗോപാല്‍ ചെയ്തത്.
യഥാര്‍ത്ഥത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സഹജമായ കൗശലം പുറത്തെടുക്കുകയാണ് രാജഗോപാല്‍ ചെയ്തത്. പശ്ചിമബംഗാളിലെ വിലാസത്തില്‍ മാസങ്ങളോളം താമസിക്കാതിരുന്നതിനാലാവാം വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായത്. ഇങ്ങനെ സംഭവിച്ച നിരവധി പേരുണ്ടാവും. ഇവരില്‍ പലരും നിയമപരമായ മാര്‍ഗങ്ങളിലൂടെ വോട്ടര്‍മാരാവുകയും ചെയ്തു. രാജഗോപാല്‍ ഇതിന് താല്‍പ്പര്യം കാണിച്ചില്ലായിരിക്കാം. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതും പാസ്‌പോര്‍ട്ട് നിഷേധിച്ചതും തമ്മില്‍ ബന്ധമില്ല. പാസ്‌പോര്‍ട്ടിനു വേണ്ടി അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡുകള്‍ സഹിതം അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാവും. പക്ഷേ പോലീസിന്റെ വിലാസ പരിശോധന നിര്‍ബന്ധമാണ്. ഇവിടെയും ചില ഒളിച്ചുകളികള്‍ രാജഗോപാല്‍ നടത്തിയെന്നു വേണം കരുതാന്‍.
വിലാസ പരിശോധന മമതയുടെ കാലത്ത്
രാജഗോപാല്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നത് ഫെബ്രുവരി മാസത്തിലാണ്. അന്ന് ബംഗാള്‍ ഭരിക്കുന്നത് തൃണമൂല്‍ കോണ്‍ഗ്രസാണ്. വിലാസ പരിശോധന ബോധപൂര്‍വ്വം പോലീസ് വൈകിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദി മമതാ ബാനര്‍ജിയുടെ സര്‍ക്കാരാണ്. മൂന്നുമാസത്തിനുശേഷം തെരഞ്ഞെടുപ്പ് ജയിച്ച് അധികാരത്തിലേറിയ ബിജെപി സര്‍ക്കാരിനെ ഇതിന്റെ പേരില്‍ കുറ്റപ്പെടുത്തുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഒരു തരം തെമ്മാടിത്തമാണ്.
2023 ല്‍ ടെലഗ്രാഫ് ആര്‍. രാജഗോപാലിനെ എഡിറ്റര്‍ അറ്റ് ലാര്‍ജ് സ്ഥാനത്തേക്ക് മാറ്റി സഘര്‍ഷണ്‍ ഠാക്കൂറിനെ പുതിയ എഡിറ്ററായി നിയമിച്ചപ്പോഴും അതൊരു സ്ഥാനക്കയറ്റമായിരുന്നിട്ടും ചില മുറവിളികള്‍ ഉയര്‍ന്നിരുന്നു. എഡിറ്റര്‍ സ്ഥാനത്ത് ഇരുന്നുകൊണ്ട് രാജഗോപാല്‍ ചെയ്തിരുന്ന ചില വേലത്തരങ്ങള്‍ നടക്കില്ലെന്ന് വന്നപ്പോഴായിരുന്നു ഇത്.
ടെലഗ്രാഫിന്റെ ഉടമസ്ഥതയുള്ള ആനന്ദ ബസാര്‍ പത്രിക രാജഗോപാലിന്റെ തസ്തികമാറ്റം പ്രഖ്യാപിച്ചപ്പോള്‍ തന്നെ ലെഫ്റ്റ് ലിബറലുകളും അര്‍ബന്‍ നക്‌സലുകളും ഇതിനെതിരെ പ്രതികരിച്ചിരുന്നു. പത്രമാനേജ്‌മെന്റിന്റെ ഔദ്യോഗിക നടപടിയുമായി യാതൊരു ബന്ധവും ഇല്ലാതിരുന്ന മോദി സര്‍ക്കാരിനെയാണ് ഇവര്‍ പഴിച്ചത്. എഡിറ്റര്‍ സ്ഥാനത്ത് ഇരുന്നുകൊണ്ട് മോദി സര്‍ക്കാരിനെതിരെ നിരുത്തരവാദപരവും ഏകപക്ഷീയമായും ‘വാര്‍ത്തകള്‍’ നല്‍കുകയാണ് രാജഗോപാല്‍ ചെയ്തിരുന്നത്. പ്രകോപനപരമായ തലക്കെട്ടുകള്‍ നല്‍കുന്നതില്‍ രാജഗോപാല്‍ വൈദഗ്ധ്യം പ്രകടിപ്പിച്ചു. പലപ്പോഴും ടെലഗ്രാഫിന്റെ എഡിറ്റോറിയല്‍ നയത്തിന് വിരുദ്ധമായി വാര്‍ത്തകളെ പരുവപ്പെടുത്തുകയും ചെയ്തു. പത്രത്തിന്റെ നയം എന്തായിരുന്നാലും സ്വന്തം രാഷ്‌ട്രീയ ബോധ്യം അനുസരിച്ചേ പ്രവര്‍ത്തിക്കുകയുള്ളൂ എന്ന പിടിവാശിയായിരിക്കണം രാജഗോപാലിനെ എഡിറ്റര്‍ സ്ഥാനത്തു നിന്ന് നീക്കാന്‍ ഇടയായത്. ടെലഗ്രാഫിന്റെ ചരിത്രം ശ്രദ്ധിച്ചിട്ടുള്ളവര്‍ക്ക് ഇത്തരം നടപടികള്‍ മുന്‍പും ഉണ്ടായിട്ടുള്ളതായി കാണാം.
ടെലഗ്രാഫ് എഡിറ്റര്‍ സ്ഥാനത്തുനിന്ന് ആര്‍. രാജഗോപാലിനെ മാറ്റിയതിനും മോദി സര്‍ക്കാരിനെയാണ് സീമ സെന്‍ഗുപ്തയെപ്പോലുള്ള മാധ്യമപ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തിയത്. എന്നാല്‍ അതേ സ്ഥാപനത്തില്‍ തന്നെ മറ്റൊരു ചുമതലയില്‍, ഒരുപക്ഷേ കൂടുതല്‍ ഉയര്‍ന്ന ശമ്പളത്തില്‍ രാജഗോപാലിനെ നിയമിക്കുകയായിരുന്നു എന്ന കാര്യം ഇവരൊക്കെ അവഗണിച്ചു. മാധ്യമ ഫാസിസ്റ്റുകള്‍ക്ക് എന്താണ് ചെയ്യാന്‍ പാടില്ലാത്തത്?
മലയാളിയായ രാജഗോപാല്‍ 1996 മുതല്‍ ടെലഗ്രാഫ് പത്രത്തോടൊപ്പമുണ്ട്. 2016 ലാണ് എഡിറ്റര്‍ പദവി ഏറ്റെടുത്തത്. അതിന് മുന്‍പ് ഇക്കണോമിക് ടൈംസ്, ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു.
ടെലഗ്രാഫിന്റെ മലക്കംമറിച്ചിലുകള്‍
നാലര പതിറ്റാണ്ട് മുന്‍പ് എം.ജെ. അക്ബറിന്റെ പത്രാധിപത്യത്തില്‍ ദി ടെലഗ്രാഫ് അന്നത്തെ കല്‍ക്കട്ടയില്‍ നിന്ന് പുറത്തിറങ്ങിയത് ഒരുപാട് പുതുമകളോടെയായിരുന്നു. മികച്ച എഴുത്തുകാര്‍ക്കും നിരൂപകര്‍ക്കും കോളമിസ്റ്റുകള്‍ക്കും അവസരം നല്‍കി. വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്തതിനാല്‍ തുടക്കം മുതല്‍ തന്നെ പത്രം വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റി. അതേസമയം കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാടില്‍ വിട്ടുവീഴ്ച ചെയ്തില്ല. അതുവരെ കിഴക്കന്‍ ഭാരതത്തിലെ പത്രലോകത്ത് ദി സ്റ്റേറ്റ്‌സ്മാന്‍ എന്ന പത്രത്തിന് ഉണ്ടായിരുന്ന സ്ഥാനം അസ്ഥിരപ്പെടുത്തിക്കൊണ്ടായിരുന്നു ടെലഗ്രാഫിന്റെ മുന്നേറ്റം. നിര്‍ഭയമായ രാഷ്‌ട്രീയ നിലപാടുകളും സൂക്ഷ്മമായ വിശകലന പാടവവും മാധ്യമ പ്രവര്‍ത്തനത്തില്‍ പ്രയോഗിച്ച എം.ജെ. അക്ബര്‍ ടെലഗ്രാഫിനെ തികച്ചും വ്യത്യസ്തമായ കരുത്തുറ്റ പത്രമാക്കി മാറ്റിയിരുന്നു.
കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാട് മുഖമുദ്രയായിരുന്നപ്പോഴും മാര്‍ക്‌സിസ്റ്റ് ചിന്താഗതിക്കാര്‍ക്ക് ഇടം നല്‍കിയത് ബംഗാളിലെ സ്വാധീനശക്തിയായിരുന്ന ഭദ്രലോകിന് ടെലഗ്രാഫിനെ പ്രിയപ്പെട്ടതാക്കി. കലയും സാഹിത്യവും ശാസ്ത്രവും പൈതൃകവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശ്രദ്ധേയമായി റിപ്പോര്‍ട്ട് ചെയ്തതോടെ ടെലഗ്രാഫ് ബംഗാളിന്റെ സാംസ്‌കാരിക മുഖമായിത്തീര്‍ന്നു.
കോണ്‍ഗ്രസിനോട് രാഷ്‌ട്രീയ പക്ഷപാതം പുലര്‍ത്തിയിരുന്ന ടെലഗ്രാഫിന് പിന്നീട് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനോടായി ആഭിമുഖ്യം. 2011 ല്‍ മമത ബംഗാളില്‍ അധികാരത്തില്‍ വന്നപ്പോള്‍ ടെലഗ്രാഫ് ആവേശപൂര്‍വ്വം സ്വാഗതം ചെയ്തു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി കോണ്‍ഗ്രസ് വഴിപിരിഞ്ഞതോടെ ടെലഗ്രാഫ് മമതയുടെ കടുത്ത വിമര്‍ശകരായി. കോണ്‍ഗ്രസ് പക്ഷത്തുനിന്ന് ബിജെപിയെയും മോദിയെയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ആക്രമിക്കുകയും ചെയ്തു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഇടതുമുന്നണി സഖ്യം മമതയെ പരാജയപ്പെടുത്തുമെന്ന് പത്രം പ്രവചിച്ചെങ്കിലും അങ്ങനെ സംഭവിക്കാതിരുന്നത് വിശ്വാസ്യതയെ ബാധിച്ചു.
തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ നിര്‍ണായക വിജയം നേടി. ഇതോടെ പത്രത്തിന് സര്‍ക്കാര്‍ പരസ്യങ്ങള്‍ ലഭിക്കുന്നത് കുറഞ്ഞു. മമതയുടെ അപ്രഖ്യാപിത ബഹിഷ്‌കരണവും പത്രത്തിന് നേരിടേണ്ടിവന്നു. മമതയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് എഡിറ്റര്‍ സ്ഥാനത്തുനിന്ന് അവീക് സര്‍ക്കാറിന് രാജിവയ്‌ക്കേണ്ടിവന്നു. പിന്നീട് ടെലഗ്രാഫ് മമതയെ പിന്തുണക്കാന്‍ തുടങ്ങി. സഹോദര പ്രസിദ്ധീകരണമായ ആനന്ദ ബസാര്‍ പത്രിക മമതയ്‌ക്കെതിരായ വിമര്‍ശനം തുടര്‍ന്നെങ്കിലും അതിന്റെ എഡിറ്റര്‍ക്കും രാജിവയ്‌ക്കേണ്ടിവന്നു. ഇതിനെതിരെ കാര്യമായ വിമര്‍ശനമൊന്നും മാധ്യമലോകത്തുനിന്ന് ഉയര്‍ന്നില്ല.
ഇതിനുശേഷം വിമര്‍ശനത്തിന്റെ കുന്തമുന ടെലഗ്രാഫ് ബിജെപിക്കും നരേന്ദ്ര മോദിക്കും എതിരെ തിരിച്ചുവച്ചു. മമതാ ബാനര്‍ജിയെ പ്രീണിപ്പിക്കുന്നതിനായിരുന്നു ഇത്. മാന്യമായ രാഷ്‌ട്രീയ വിമര്‍ശനം ആയിരുന്നില്ല പത്രം ബിജെപിക്കെതിരെ നടത്തിയത്. കോണ്‍ഗ്രസ് ദേശീയതലത്തില്‍ കൂടുതല്‍ ഒറ്റപ്പെടുന്തോറും ബിജെപിക്കും പ്രധാനമന്ത്രി മോദിക്കും എതിരായ വിമര്‍ശനം പത്രം കടുപ്പിച്ചുകൊണ്ടിരുന്നു. ഇതുവഴി വിശ്വാസ്യത പൂര്‍ണ്ണമായും കളഞ്ഞുകുളിച്ചു.
കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കുന്ന പക്ഷപാതപരമായ റിപ്പോര്‍ട്ടുകള്‍ നല്‍കാന്‍ തുടങ്ങിയതോടെ പണം കൊടുത്ത് പത്രം വാങ്ങുന്നത് പലരും നിര്‍ത്തി. ഈ അവസ്ഥയില്‍ പത്രത്തെ എത്തിച്ചതില്‍ എഡിറ്റര്‍ എന്ന നിലയ്‌ക്ക് ആര്‍. രാജഗോപാലിനും പങ്കുണ്ട്. കോണ്‍ഗ്രസിനും ഇടതു പാര്‍ട്ടികള്‍ക്കും രാഷ്‌ട്രീയ സ്വാധീനം നഷ്ടപ്പെട്ടതോടെ അര്‍ബന്‍ നക്‌സലുകളുടെയും ജിഹാദി ശക്തികളുടെയും അജണ്ടകളെ പിന്തുണയ്‌ക്കുന്ന നിലയിലേക്ക് രാജഗോപാല്‍ മാറി. ഇത് പത്രത്തിന്റെ നിലനില്‍പ്പു പോലും അപകടത്തിലാക്കുമെന്ന് തിരിച്ചറിഞ്ഞാവണം രാജഗോപാലിനെ എഡിറ്റര്‍ സ്ഥാനത്തു നിന്ന് നീക്കിയത്.
ഇടത്-ജിഹാദി പ്രീണനം
എഡിറ്റര്‍ അറ്റ് ലാര്‍ജ് പദവി രാജിവച്ച ശേഷം ബംഗാളില്‍ നിന്ന് കേരളത്തിലെത്തിയ രാജഗോപാല്‍ ഇടത്-ജിഹാദി ശക്തികളുടെ കാതുകള്‍ക്ക് സംഗീതമാകുന്ന കാര്യങ്ങളാണ് പറഞ്ഞുകൊണ്ടിരുന്നത്. മോദി ഭരണത്തില്‍ നടക്കുന്നതും മലയാളികളാരും കേട്ടിട്ടില്ലാത്തതുമായ പല ‘ഭീകരമായ കഥകളും’ രാജഗോപാല്‍ പങ്കുവച്ചു. തനിക്ക് സുപരിചിതമായ പശ്ചിമബംഗാളിലെ നിയമവിരുദ്ധമായ നുഴഞ്ഞുകയറ്റത്തെ കുറിച്ചോ, അനധികൃത വോട്ടര്‍മാരെക്കുറിച്ചോ ഈ പത്രാധിപര്‍ക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല. കശ്മീരിലെ ഭീകരാക്രമണത്തെക്കുറിച്ചും, വിവിധ സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് അതിക്രമങ്ങളെക്കുറിച്ചും മിണ്ടുക പോലും ചെയ്തില്ല. അതേസമയം പൗരത്വ നിയമ ഭേദഗതിയെക്കുറിച്ചും, തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തെക്കുറിച്ചും വാചാലനായി. സംഘപരിവാറിനെതിരെ ധീരമായി പടനയിച്ച് പത്രാധിപ പദവി നഷ്ടപ്പെടുത്തിയ തനിക്ക് മലയാളത്തിന്റെ മാധ്യമലോകത്ത് വലിയ പദവിക്ക് അര്‍ഹതയുണ്ടെന്ന് പറയാതെ പറയുകയായിരുന്നു രാജഗോപാല്‍.
പക്ഷേ ഇതുകൊണ്ടും മലയാള മാധ്യമ ലോകത്തെ ഇടതു-ജിഹാദി യജമാനന്മാര്‍ പ്രസാദിച്ചില്ല. മോദി വിദ്വേഷം പുറന്തള്ളാന്‍ ചില വേദികള്‍ കൊടുക്കുകയും, അഭിമുഖങ്ങള്‍ക്ക് അവസരം നല്‍കുകയും ചെയ്തതൊഴിച്ചാല്‍ പ്രതീക്ഷിച്ച പദവികള്‍ രാജഗോപാലിനെ തേടിയെത്തിയില്ല. ഇക്കാര്യത്തില്‍ ജിഹാദി-മൗദൂദി മാധ്യമങ്ങള്‍ ജാഗ്രത പാലിച്ചു. തികഞ്ഞ സംഘപരിവാര്‍ വിരുദ്ധനാണെങ്കിലും പെട്ടെന്ന് വലിയ പദവികള്‍ നല്‍കുന്നത് തങ്ങളുടെ വിഭാഗീയ അജണ്ട പൂര്‍ണമായും വെളിപ്പെടുത്തുമെന്ന തിരിച്ചറിവാണ് ഇതിന് കാരണം. പക്ഷേ രാജ്യത്തെ ഒരു മുന്‍നിര പത്രത്തിന്റെ എഡിറ്ററായി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച രാജഗോപാല്‍ നിരാശപ്പെട്ട് പിന്മാറാന്‍ തയ്യാറല്ല. ഏതുവിധേനയും സ്ഥാനമാനങ്ങള്‍ സംഘടിപ്പിച്ചെടുത്തേ മതിയാവൂ. ഈ ശ്രമത്തിന്റെ ഭാഗമായിരുന്നു പാസ്‌പോര്‍ട്ട് വിവാദവും. ഇതും ഫലം കണ്ടില്ലെങ്കില്‍ കൂടുതല്‍ ഗുരുതരമായ ‘വെളിപ്പെടുത്തലുകള്‍’ ഈ വമ്പന്‍ എഡിറ്റര്‍ നടത്തിയെന്നിരിക്കും.