കഴിഞ്ഞ ദിവസം അന്തരിച്ച ആമേട മന വാസുദേവന്‍ നമ്പൂതിരി നമുക്കിടയില്‍ വാസുവേട്ടന്‍ എന്നാണ് പരക്കെ അറിയപ്പെട്ടിരുന്നത്. കുട്ടിക്കാലം മുതല്‍ സംഘത്തില്‍ വന്നില്ലെങ്കിലും മുതിര്‍ന്നതിനുശേഷം വന്നപ്പോള്‍ വളരെ വേഗം സംഘത്തിന്റെ ആശയവുമായും പ്രവര്‍ത്തനവുമായും ഇഴുകിച്ചേരാന്‍ വാസുവേട്ടന് കഴിഞ്ഞു. വെള്ളൂര്‍ ന്യൂസ് പ്രിന്റ് കമ്പനിയില്‍ എന്‍ജിനീയറായി ജോലി ചെയ്യുമ്പോഴാണ് അദ്ദേഹം സംഘത്തോട് അടുക്കുന്നത്. അക്കാലത്ത് ബാലഗോകുലം, വിശ്വഹിന്ദുപരിഷത്ത് എന്നിങ്ങനെ സംഘവുമായി ബന്ധപ്പെട്ട എല്ലാത്തിലും ആ കമ്പനിയിലെ ജോലിക്കാര്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. തന്റെ ആത്മാര്‍ത്ഥത, നിഷ്‌കളങ്കമായ സമീപനം, വിനയം, നേതൃത്വശേഷി, കുടുംബമഹിമ എന്നിവയെല്ലാംകൊണ്ട് വാസുവേട്ടന്‍ അവര്‍ക്കെല്ലാം പ്രിയപ്പെട്ടവനും മാതൃകയുമായിരുന്നു. അന്ന് താലൂക്ക്, ജില്ലാ പ്രചാരകന്മാര്‍ യാത്ര ചെയ്ത് വരുമ്പോള്‍ അദ്ദേഹത്തിന്റെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്നതിന് സ്വാതന്ത്ര്യം ഉണ്ടായിരുന്നു. വിഭാഗ് പ്രചാരക് ആയിരിക്കേ ഞാനും താമസിച്ചിട്ടുണ്ട്. കൊച്ചി, തിരുവിതാംകൂര്‍ പ്രദേശത്തെ വളരെ പ്രസിദ്ധമായ താന്ത്രിക പാരമ്പര്യമുള്ള കുടുംബത്തിലാണ് ജനിച്ചതെങ്കിലും വാസുവേട്ടന്റെ ധര്‍മ്മപത്നി പ്രഭച്ചേച്ചി ഭര്‍ത്താവിന്റെ ഇംഗിതമനുസരിച്ച് ഒരു ഭേദഭാവവുമില്ലാതെ സംഘപ്രവര്‍ത്തകര്‍ക്ക് ആതിഥ്യമരുളുകയും സഹകരിക്കുകയും ചെയ്തിരുന്നു. ശാഖയില്‍ വരണം എന്ന വാസുവേട്ടന്റെ നിര്‍ബന്ധം അനുസരിച്ച് കുട്ടിക്കാലത്ത് മകന്‍ ആര്യനും സ്വയംസേവകനായിരുന്നു.
എം.പി. ഗോപാലകൃഷ്ണന്‍ സാര്‍ മൂവാറ്റുപുഴ ജില്ലാ സംഘചാലക് ആയിരിക്കെ വാസുവേട്ടന്‍ പിറവം താലൂക്ക് സംഘചാലക് ആയിരുന്നു. ഇന്ന് നല്ല വിദ്യാലയമായി വളര്‍ന്ന കടയിരുപ്പ് പ്രദേശത്തെ ആശ്രമ പരിസരം നല്ല നിലയില്‍ നടത്താനുള്ള ഗോപാലകൃഷ്ണന്‍ സാറിന്റെ പരിശ്രമത്തില്‍ വാസുവേട്ടന്റെ പങ്കും പ്രധാനമായിരുന്നു. വെള്ളൂര്‍ ന്യൂസ് പ്രിന്റ് കമ്പനിയിലെ ഹിന്ദുത്വാഭിമാനികള്‍ വിശ്വഹിന്ദു പരിഷത്തിന്റെ പ്രവര്‍ത്തനം തുടങ്ങിയതു മുതലാണ് അദ്ദേഹം സംഘത്തോട് അടുക്കുന്നത്. ഇന്നത്തെ കാരിക്കോട് സരസ്വതി വിദ്യാലയത്തിന്റെ ആദ്യപ്രവര്‍ത്തനം ശാഖ നടക്കുന്ന മുടക്കാരി അമ്പലത്തിന്റെ പരിസരത്ത് രണ്ട് സെന്റ് സ്ഥലം വാങ്ങിയാണ് ആരംഭിച്ചത്. വാസുവേട്ടന്‍ അതിന്റെ പ്രസിഡന്റായിരുന്നു. ഭാസി, ഉണ്ണി എന്നിവരൊക്കെ സഹായത്തിന് ഉണ്ടായിരുന്നു. നമ്മുടെ പ്രവര്‍ത്തനത്തിന്റെ സ്വാധീനം കൊണ്ട് വാസുവേട്ടന്റെ ബന്ധുക്കളായ തുരുത്തിമ്യാലില്‍ ഇല്ലക്കാര്‍ അവരുടെ കുടുംബക്ഷേത്രം നടത്താനുള്ള ചുമതല നമ്മളെ ഏല്‍പ്പിച്ചു. ക്ഷേത്രത്തോടനുബന്ധിച്ച സ്ഥലത്താണ് പടിപടിയായി വളര്‍ന്ന സരസ്വതീ വിദ്യാലയം നിലനില്‍ക്കുന്നത്. ആദ്യപ്രസിഡന്റായിരുന്ന അദ്ദേഹം അവസാനകാലം വരെ അതിന്റെ രക്ഷാധികാരിയായി വലിയ ശക്തിയും സഹായവും നല്‍കി. കഴിഞ്ഞ ട്രസ്റ്റ് ജനറല്‍ ബോഡി മീറ്റിങ്ങില്‍ എന്നെ ക്ഷണിച്ചതനുസരിച്ച് പ്രഭാഷണം നടത്താന്‍ പോയിരുന്നു. അന്ന് അദ്ദേഹത്തിന്റെ അഭാവത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ആരോഗ്യപ്രശ്നംകൊണ്ട് വന്നില്ല എന്ന് പറഞ്ഞു. ഇത്ര ഗുരുതരമായ രോഗമാണെന്ന് എനിക്ക് ധാരണ ഇല്ലാത്തതിനാല്‍ പോയി കണ്ടതുമില്ല. അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഗരിമ കൊണ്ടുകൂടിയാണ് അനവധി സജ്ജനങ്ങള്‍ പണം നല്‍കി ട്രസ്റ്റില്‍ അംഗങ്ങളായത്. വളരെ വലിയ ഒരു ജനശക്തിയാണ് അവിടെ വളര്‍ന്നുവന്നത്.
സംഘസ്വയംസേവകന്‍ എന്ന നിലയില്‍ വളര്‍ന്നുവന്ന അദ്ദേഹം പിറവം താലൂക്ക് സംഘചാലക് എന്ന ചുമതല വഹിക്കുമ്പോള്‍ പ്രൗഢ സംഘശിക്ഷാവര്‍ഗില്‍ പങ്കെടുത്ത് പ്രഥമ വര്‍ഷ പരിശീലനം പൂര്‍ത്തിയാക്കി. സാധാരണ പ്രവര്‍ത്തകരെ സംഘശിക്ഷാവര്‍ഗിന് തയ്യാറാക്കാന്‍ ഒരു മടിയുമില്ലാതെ താലൂക്ക്-ജില്ലാ പ്രവര്‍ത്തകരുടെ കൂടെ വാസുവേട്ടന്‍ പോയിരുന്നുവെന്നും അത് സ്വയംസേവകരുടെ വീടുകളില്‍ സംഘത്തിന് വലിയ സ്വീകാര്യത നല്‍കിയിരുന്നുവെന്നും മൂവാറ്റുപുഴ ജില്ലാ പ്രചാരക് ആയിരുന്ന ഒ.കെ. മോഹന്‍ജി ഓര്‍മ്മിക്കാറുണ്ട്. എം.പി. ഗോപാലകൃഷ്ണന്‍ സാറിനുശേഷം മൂവാറ്റുപുഴ ജില്ലാ സംഘചാലക് എന്ന ചുമതലയും പി.ഇ. ബി. മേനോന്‍ സാറിനുശേഷം എറണാകുളം വിഭാഗ് സംഘചാലക് ചുമതലയും അദ്ദേഹം നിര്‍വ്വഹിച്ചു. മരണസമയത്തും വാസുവേട്ടന്‍ വിഭാഗ് സംഘചാലക് എന്ന ചുമതല വഹിച്ചിരുന്നു. സംഘം പറയുന്ന ഏത് ചുമതലയും അത്യന്തം വിനയത്തോടെ അദ്ദേഹം ഏറ്റെടുത്തിരുന്നു. പ്രായം കുറഞ്ഞവരാണെങ്കിലും പ്രചാരകന്മാരായവരെ ചേട്ടന്‍ എന്ന് വിളിക്കാന്‍ അദ്ദേഹത്തിന് ഒരു സങ്കോചവും ഉണ്ടായിരുന്നില്ല. പ്രായം കുറഞ്ഞ പ്രചാരകന്മാര്‍ക്കായിരുന്നു ആ വിളി വളരെ വിഷമം സൃഷ്ടിച്ചത്.
ഉദയംപേരൂരില്‍ മാര്‍ക്‌സിസ്റ്റുകാരുമായുള്ള സംഘര്‍ഷത്തില്‍ കേസില്‍പെട്ട് ജയിലില്‍ പോകേണ്ടി വന്ന സ്വയംസേവകരുടെ വീടുകള്‍ സന്ദര്‍ശിക്കാനും ജയില്‍ വിമുക്തരായി വന്നപ്പോള്‍ അവരില്‍ ചിലര്‍ക്ക് ആമേട ക്ഷേത്രത്തില്‍ വരുമാനം ലഭിക്കുന്ന ജോലി ലഭ്യമാക്കാനും അദ്ദേഹം ശ്രദ്ധിച്ചു. ജോലിയില്‍ നിന്നു റിട്ടയര്‍ ചെയ്ത് സ്വന്തം ഇല്ലത്ത് താമസിക്കുമ്പോള്‍ രണ്ട് തവണ സര്‍സംഘചാലക് സുദര്‍ശന്‍ജിക്ക് ആതിഥ്യമരുളാന്‍ അദ്ദേഹത്തിന് ഭാഗ്യമുണ്ടായിട്ടുണ്ട്. ഒരു തവണ ഓണ ദിവസമായിരുന്നു. ഓടി നടന്ന് എല്ലാം ഭംഗിയാക്കാന്‍ അദ്ദേഹം കാണിച്ച ബദ്ധപ്പാട് ഇപ്പോഴും കണ്‍മുന്നിലുണ്ട്.
നമ്മുടെ സ്വയംസേവകരുമായി ബന്ധപ്പെട്ട, സാമ്പത്തികസ്ഥിതി കുറഞ്ഞ അനവധി സര്‍പ്പക്ഷേത്രങ്ങളില്‍ നാമമാത്രമായ ദക്ഷിണ വാങ്ങി അദ്ദേഹം ക്രിയകള്‍ ചെയ്തിട്ടുണ്ട്. കൊല്ലം കാര്യാലയ പരിസരത്തെ സര്‍പ്പ ക്ഷേത്രത്തിന്റെ പുനഃപ്രതിഷ്ഠയ്‌ക്കും പരിഹാരക്രിയകള്‍ക്കുമായി അദ്ദേഹം അവിടെ വന്ന് താമസിച്ച് കാര്യങ്ങള്‍ നിര്‍വ്വഹിച്ചു.
വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തിന്റെ എക്‌സിക്യൂട്ടീവ് അംഗത്തിന്റെ ചുമതല ഏറ്റെടുത്തപ്പോള്‍ കാര്യങ്ങള്‍ നന്നായി നടത്താനുള്ള ശുഷ്‌കാന്തിയോടുകൂടി വാര്‍ഷികയോഗങ്ങള്‍ക്കുമുമ്പേ വിശ്വന്‍പാപ്പയോടും എന്നോടുമൊക്കെ പല ചര്‍ച്ചകളും താല്‍പര്യമെടുത്ത് നടത്തിയിരുന്നു.
എം.എ. കൃഷ്ണന്‍ സാര്‍ വളരെ പ്രതീക്ഷകളോടെ പ്രവര്‍ത്തനം ആരംഭിച്ച അന്താരാഷ്‌ട്ര ശ്രീകൃഷ്ണ കേന്ദ്രം അതിന്റെ പ്രയാണത്തില്‍ വഴി മുട്ടിയപ്പോള്‍ അതിന്റെ മുഖ്യചുമതല ഏറ്റെടുത്ത് അദ്ദേഹം വലിയ ബാദ്ധ്യതകള്‍ നിറവേറ്റി. മരണം വരെ ആ ചുമതല തുടരുകയും ചെയ്തു. സാധാരണക്കാര്‍ക്ക് ധൈര്യം വരാത്ത വലിയ ചുമതലകളാണ് അദ്ദേഹം അതുമായി ചേര്‍ന്ന് ഏറ്റെടുത്തത്.
മത്സ്യപ്രവര്‍ത്തക സംഘം സമുദ്രപൂജയും നദീപൂജയും ആരംഭിച്ച കാലത്ത് വാസുവേട്ടന്‍ അദ്ദേഹത്തിന്റെ ക്ഷേത്രത്തിന്റെ പരിസരത്ത് വൃശ്ചികമാസത്തിലെ കാര്‍ത്തിക ദിവസം അവിടെ കായലില്‍ പൂജ നടത്തി വന്നിരുന്നു. ആമേട ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ കായല്‍ വഴിയാണ് വടക്കന്‍ കേരളത്തില്‍ നിന്നും വന്നത് എന്ന വിശ്വാസം അതിന് കൂടുതല്‍ ശക്തി നല്‍കി. ആമേട മംഗലം മനക്കാര്‍ പൂര്‍വ്വികമായി താമസിച്ചിരുന്ന മലപ്പുറം ജില്ലയിലെ സ്ഥലം കണ്ടെത്തി അവിടുത്തെ നശിച്ചുകിടക്കുന്ന ക്ഷേത്രം വേണ്ടുംവണ്ണം പുനരുദ്ധരിക്കാനും അദ്ദേഹം മുന്‍കൈ എടുത്തിരുന്നു.
ആമേട ക്ഷേത്രത്തിന്റെ ചുമതലയില്‍ ഇരിക്കുന്ന കാലത്ത് ക്ഷേത്രത്തില്‍ എല്ലാ ദിവസവും രാവിലെയും ഉച്ചയ്‌ക്കും സര്‍പ്പബലി ഉള്ള ദിവസം രാത്രിയും അന്നദാനത്തിന് വാസുവേട്ടന്‍ തുടക്കം കുറിച്ചു. അതുകൊണ്ട് മറ്റ് ബന്ധുക്കളുടെ നടത്തിപ്പ് ചുമതല വരുന്ന കാലത്തും അവര്‍ അത് പിന്തുടരുന്നു. ഭക്തജനങ്ങള്‍ക്ക് ഇത് വലിയ ആശ്വാസമാണ്.
തൃപ്പുണിത്തുറയില്‍ പ്രവര്‍ത്തിക്കുന്ന അഗസ്ത്യ ആയുര്‍വ്വേദ സെന്ററിന്റെ ഭരണസമിതിയില്‍ അംഗമായ അദ്ദേഹം കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി കര്‍ക്കടകത്തില്‍ ചികിത്സ നടത്തിയിരുന്നു. ചികിത്സ നടക്കുമ്പോള്‍ ഒരു സാധാരണ രോഗിയെപ്പോലെ തന്നെയാണ് അദ്ദേഹം പെരുമാറിയത്. ഒരു കുറവും വരുത്താതെ ചികിത്സാ ഫീസ് കൊടുക്കുന്നതില്‍ അദ്ദേഹത്തിന് നിഷ്‌കര്‍ഷ ഉണ്ടായിരുന്നു.
ദേഹാന്ത്യം സംഭവിക്കുന്നതിന്റെ അഞ്ച് ദിവസം മുമ്പ് അമൃത ആശുപത്രിയില്‍ അഖില ഭാരതീയ ശാരീരിക് പ്രമുഖ് ഒ.കെ. മോഹന്‍ജിയും ഞാനും കൂടി കാണാന്‍ പോയപ്പോള്‍ തീരെ അവശനാണെങ്കിലും കരുത്ത് സംഭരിച്ച് സ്നേഹപൂര്‍വ്വം കുശലപ്രശ്നങ്ങള്‍ നടത്തി. അമൃതയിലെ രോഗികളെ സഹായിക്കുന്ന അജയന്‍ എന്ന പ്രായം കുറഞ്ഞ പ്രചാരകനും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. വാസുവേട്ടന്‍ അജയനെ ‘അജയന്‍ ചേട്ടാ’ എന്ന് വിളിക്കുന്നതില്‍ അജയന്‍ വലിയ അത്ഭുതവും സങ്കോചവും പ്രകടിപ്പിച്ചു.
















