
തിരുവനന്തപുരം: ശ്രീശാന്തിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് കേരള ക്രിക്കറ്റ് അസോസിയേഷൻ പിൻവലിച്ചു. മൂന്ന് വർഷത്തേക്ക് ആയിരുന്നു വിലക്ക്. കെസിഎക്കെതിരെ ശ്രീശാന്ത് നടത്തിയ പരാമര്‍ശങ്ങളാണ് നടപടിക്ക് കാരണം. ഖേദം പ്രകടിപ്പിച്ച് ശ്രീശാന്ത് മാപ്പപേക്ഷ സമർപ്പിച്ചതിനാലാണ് വിലക്ക് പിൻവലിച്ചത്.
ചാമ്പ്യൻസ് ട്രോഫിക്കായുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസനെ ഉൾപ്പെടുത്താത്തതിനെ തുടർന്നുണ്ടായ വിവാദത്തിൽ കെ.സി.എയ്‌ക്കെതിരെ നടത്തിയ പരാമർശങ്ങളാണ് വിലക്കിന് കാരണം. സംഘടനയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ദൃശ്യ-സാമൂഹികമാദ്ധ്യമങ്ങളിലൂടെ പരാമർങ്ങൾ നടത്തിയെന്ന് കെ.സി.എ കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയുണ്ടായത്.
ശ്രീശാന്ത് ഔദ്യോഗികമായി സമർപ്പിച്ച മാപ്പപേക്ഷ 2026 ജൂലായ് ഒന്നിന് ചേർന്ന കെസിഎ സ്‌പെഷ്യൽ ജനറൽ ബോഡി വിശദമായി ചർച്ച ചെയ്തു. ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിൽ വിലക്ക് പിൻവലിക്കാൻ യോഗം തീരുമാനിക്കുകയായിരുന്നു.
വിവാദപരാമർശങ്ങളെ തുടന്ന് അന്ന് ശ്രീശാന്തിനും ഫ്രാഞ്ചൈസി ടീമുകളായ കൊല്ലം ഏരീസ്, ആലപ്പി റിപ്പിൾസ് ടീം ലീഡ് കണ്ടെന്റെർ സായി കൃഷ്ണൻ എന്നിവർക്കെതിരെയും കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചൈസി ടീമായ കൊല്ലം ഏരീസ് സഹ ഉടമയാണ് ശ്രീശാന്ത്. വിലക്കിനെ തുടർന്ന് ശ്രീശാന്ത് മുൻസിഫ് കോടതിയിൽ ഹർജി നൽകിയെങ്കിലും അത് തള്ളുകയായിരുന്നു.