തിരുവനന്തപുരം: സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായുള്ള ആഗോള ഷിപ്പിങ് ഭീമനായ എം.എസ്.സി ഗ്രൂപ്പ് (Mediterranean Shipping Company) അദാനിയുടെ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ടിൽ 49 ശതമാനം ഓഹരികൾക്കായി ഏകദേശം1.4 ബില്യൺ ഡോളർ (₹13,220 കോടി) നിക്ഷേപിക്കുന്നു. ഇന്ത്യൻ തുറമുഖ മേഖലയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപമാണിത്.
വിഴിഞ്ഞം പോർട്ടിന്റെ ശേഷി 2028 ഡിസംബറോടെ 3.5 മടങ്ങ് വർദ്ധിപ്പിച്ച് 5.7 ദശലക്ഷം ടിഇയു (ട്വന്റി ഫൂട്ട് ഇക്വിലന്റ് യൂണിറ്റ്)-കളാക്കി മാറ്റാൻ ഈ തുക വിനിയോഗിക്കും. 16 ലക്ഷം ടിഇയുവാണ് നിലവിലെ കണ്ടെയ്നർ കൈകാര്യ ശേഷി. എം.എസ്.സി ഗ്രൂപ്പിന്റെ ടെർമിനൽ വിഭാഗമായ ടെർമിനൽ ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ് (TiL) വഴിയാണ് നിക്ഷേപം. അദാനി പോർട്‌സ് (APSEZ) 51% ഓഹരികളോടെ ഭൂരിപക്ഷ നിയന്ത്രണം തുടരും. കേരളത്തെ ആഗോള സമുദ്ര വ്യാപാര ഭൂപടത്തിൽ മുൻനിരയിലാക്കാനും, വിഴിഞ്ഞത്തെ ഏഷ്യയിലെ പ്രധാന ട്രാൻസ്-ഷിപ്‌മെന്റ് ഹബ്ബാക്കി മാറ്റാനും ഈ നിക്ഷേപം സഹായിക്കും.
വിഴിഞ്ഞത്ത് കൂടുതൽ കണ്ടെയ്നറുകൾ എത്തുന്നതിനും പശ്ചാത്തല വികസനം ദ്രുതഗതിയിലാകുന്നതിനും എംഎസ്‌സിയുടെ ഈ വമ്പൻ നിക്ഷേപം മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയുടെ ആദ്യ സ്വാഭാവിക ആഴമുള്ള മെഗാ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമാണ് വിഴിഞ്ഞം. രാജ്യാന്തര കപ്പൽപ്പാതയിൽ നിന്ന് വെറും 10 നോട്ടിക്കൽ മൈൽ ദൂരത്താണെന്നതും വിഴിഞ്ഞത്തിന്റെ എടുത്തുപറയേണ്ട പ്രത്യേകതയാണ്. 18-20 മീറ്റർ സ്വാഭാവിക ആഴമുള്ളത് കൊണ്ട് ലോകത്തെ എത്ര വലിയ കപ്പലിനെയും വിഴിഞ്ഞം തുറമുഖത്തിൽ സ്വീകരിക്കാൻ കഴിയും.
ഇതിനുപുറമേ, കൊച്ചിയിലെ ഇൻഫോപാർക്കിൽ എം.എസ്.സി സ്വന്തം ഐ.ടി വെഞ്ച്വർ ഓഫീസും ആരംഭിക്കുന്നുണ്ട്. എംഎസ്‍സിയുടെ ഉപവിഭാഗമായ ടിഐഎൽ ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് ഓപ്പറേറ്റർമാരിൽ ഒന്നാണ്. അഞ്ച് ഭൂഖണ്ഡങ്ങളിലായി നൂറിലേറെ കണ്ടെയ്നർ ടെർമിനലുകൾ ടിഐഎൽ നിലവിൽ നിയന്ത്രിക്കുന്നുണ്ട്. പ്രതിവർഷം ശരാശരി ഏഴ് കോടി കണ്ടെയ്നറുകളാണ് ടിഐഎൽ കൈകാര്യം ചെയ്യുന്നത്.
















