ലണ്ടന്‍: 2600 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആധുനിക ശസ്ത്രക്രിയയുടെ അടിത്തറ പാകിയ ആയുര്‍വേദ ഭിഷഗ്വരനായ സുശ്രുതന്റെ സംഭാവനകളെ ലോകത്തിലെ ഏറ്റവും പഴക്കമേറിയ, എന്നാല്‍ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം അംഗീകരിച്ചപ്പോള്‍ അത് പുരാതന ഭാരതീയ വൈദ്യശാസ്ത്ര ശാഖഖയായ ആയുര്‍വേദത്തിനുള്ള ആഗോള അംഗീകാരമായി. ബ്രിട്ടനിലെ സ്കോട്ട്ലാന്‍റിലുള്ള റോയൽ കോളേജ് ഓഫ് സർജൻസ് ഓഫ് എഡിൻബറോയിലാണ് മഹർഷി സുശ്രുതന്റെ വെങ്കല പ്രതിമ സ്ഥാപിച്ചത്.
90 കിലോഗ്രാം ഭാരമുള്ളതാണ് ഈ വെങ്കല പ്രതിമ. ഭാരതത്തില്‍ ആധുനിക ശസ്ത്രക്രിയയുടെ പിതാവ് എന്നാണ് സുശ്രുതന്‍ അറിയപ്പെടുന്നത്. ബ്രിട്ടനിലെ ശസ്ത്രക്രിയയ്‌ക്ക് പ്രാധാന്യം നല്‍കുന്ന മെഡിക്കല്‍ സ്ഥാപനം തന്നെ 2600 വര്‍ഷങ്ങള്‍ക്ക് ശേഷം സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്തുവെന്നത് കാലത്തിന്റെ കാവ്യനീതിയായിരിക്കാം. അതിനാല്‍ തന്നെ ഈ സംഭവം ഇന്ത്യയുടേതെന്നല്ല, ആഗോള മെഡിക്കൽ ചരിത്രത്തിൽ സുവർണ്ണലിപികളാൽ രേഖപ്പെടുത്തേണ്ട ഒന്നാണ്.
കേവലം ഒരു പ്രതിമ സ്ഥാപിക്കുന്നതിലപ്പുറം, സുശ്രുതന്റെ പേരിൽ രണ്ട് പുതിയ വാർഷിക സ്കോളർഷിപ്പുകളും റോയൽ കോളേജ് ഓഫ് സർജൻസ് ഓഫ് എഡിൻബറോ പ്രഖ്യാപിച്ചു. പാശ്ചാത്യ മെഡിക്കൽ ലോകം ഭാരതത്തിന്റെ ശസ്ത്രക്രിയാ പാരമ്പര്യത്തെയും അതിന്റെ പിതാവിനെയും നെഞ്ചേറ്റുന്ന ഈ നിമിഷം ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന ഒന്നാണ്.
ആരാണ് സുശ്രുത മഹര്‍ഷി?.
ശസ്ത്രക്രിയ രീതികള്‍ വിവരിക്കുന്ന സുശ്രുത സംഹിത എന്ന സംസ്കൃതഗ്രന്ഥം രചിച്ച ആയുര്‍വേദ ഭിഷഗ്വരനാണ് സുശ്രുതന്‍. അക്കാലത്ത് ശസ്ത്രക്രിയയ്‌ക്ക് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളെക്കുറിച്ചും ഈ ഗ്രന്ഥത്തില്‍ വിവരണമുണ്ട്. മൂക്കിനെ പുനര്‍നിര്‍മ്മിക്കുന്നതിനെക്കുറിച്ചുവരെ ഈ ഗ്രന്ഥത്തില്‍ പരാമര്‍ശങ്ങളുണ്ടെന്നും ആധുനിക പ്ലാസ്റ്റിക് സര്‍ജറിയുടെ പ്രചോദനങ്ങളില്‍ ഒന്ന് ഈ ഗ്രന്ഥമായിരിക്കാം എന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ആയുര്‍വേദത്തിലെ ഏട്ട് അടിസ്ഥാന ചികിത്സാശാഖകളില്‍ ഒന്നാണ് ശല്യ തന്ത്ര. ശല്യ തന്ത്ര എന്നാണ് ശസ്ത്രക്രിയേയാണ് സൂചിപ്പിക്കുന്നത്. ഈ ശല്യ തന്ത്ര ആരംഭിച്ചത് സുശ്രുതനില്‍ നിന്നാണ്.
















