India

ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഉദയ്‌പൂര്‍(രാജസ്ഥാന്‍): ഭാരതത്തിന്റെ ചരിത്രം കീഴടക്കലിന്റേതല്ല, വിദേശ ആക്രമണകാരികള്‍ക്കെതിരായ നിരന്തര പോരാട്ടത്തിന്റെയും സ്വാഭിമാനത്തിന്റെയും ചരിത്രമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഹാല്‍ദിഘട്ടി യുദ്ധം രണ്ട് സൈന്യങ്ങള്‍ തമ്മിലുള്ള പോരാട്ടമായിരുന്നില്ല, മറിച്ച് ദേശീയബോധവും ആത്മാഭിമാനവും സംരക്ഷിക്കുന്നതിനായി മുഴുവന്‍ സമൂഹവും നടത്തിയ മഹത്തായ മുന്നേറ്റമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഐതിഹാസികമായ ഹാല്‍ദിഘാട്ടി യുദ്ധവിജയത്തിന്റെ 450-ാം വാര്‍ഷികവും മഹാറാണാ പ്രതാപിന്റെ 486-ാം ജന്മവാര്‍ഷികവും പ്രമാണിച്ച് ഉദയ്‌പൂര്‍ ഗാന്ധിമൈതാനത്ത് സംഘടിപ്പിച്ച രാഷ്‌ട്രചേതനാ സങ്കല്പ സഭയില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.

മുഗള്‍ ചരിത്രകാരന്മാരുടെ തന്നെ വിവരണങ്ങള്‍ അനുസരിച്ച് ഹാല്‍ദിഘട്ടിയുദ്ധത്തിന്റെ വിവിധ ഘട്ടങ്ങളില്‍ അക്ബറിന്റെ സൈന്യം പിന്‍വാങ്ങാന്‍ നിര്‍ബന്ധിതരായെന്ന് വ്യക്തമാണെന്ന് സര്‍സംഘചാലക് പറഞ്ഞു. യുദ്ധത്തിനു ശേഷവും മുഗള്‍ ഭരണാധികാരികള്‍ ഭയത്തിലും അരക്ഷിതാവസ്ഥയിലുമായിരുന്നുവെന്നത് യഥാര്‍ത്ഥ വിജയി ആരായിരുന്നുവെന്നതിലേക്ക് വിരല്‍ചൂണ്ടും. ആദ്യപോരാട്ടത്തില്‍ത്തന്നെ മുഗള്‍ സൈന്യം പിന്നോട്ട് പോയതാണ് മഹാറാണ നയിച്ച യുദ്ധത്തിന്റെ ചരിത്രം പറയുന്നത്. സൈനികരുടെ എണ്ണം പരിമിതമായിരുന്നിട്ടും റാണാപ്രതാപിന്റെ കുതിര ചേതക്കിന്റെ അസാധാരണമായ വീര്യവും റാണയുടെ തന്ത്രങ്ങളും മൂലം വിശാലമായ മുഗള്‍ സാമ്രാജ്യത്തിന്റെ സൈനിക ശക്തിയെ മേവാര്‍ വെല്ലുവിളിച്ചു. മഹാറാണയുടെ സൈന്യം ഒരു രാജവംശത്തെയോ സൈനികദളത്തെയോ മാത്രമല്ല, മുഴുവന്‍ സമൂഹത്തെയും പ്രതിനിധാനം ചെയ്തു. എല്ലാ ഭേദങ്ങളും മാറ്റിവച്ച് സമൂഹം ഒരുമിച്ച് രാഷ്‌ട്രത്തിന് വേണ്ടി പ്രതിരോധം തീര്‍ത്തു.
ഭാരതീയ സമൂഹം സ്വമേധയാ കീഴടങ്ങിയ ചരിത്രം കാണാനാവില്ലെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു.

അധിനിവേശശക്തികള്‍ക്കെതിരെ എല്ലായ്‌പോഴും ഇവിടെ പ്രതിരോധത്തിന്റെ തീ ആളിക്കത്തി. ബപ്പാറാവല്‍, ലളിതാദിത്യന്‍, മഹാറാണ പ്രതാപ് തുടങ്ങിയ ധീരന്മാരുടെ ജീവിതം ഭാരതത്തിന്റെ ആത്മശക്തിയെ കീഴ്പ്പെടുത്താന്‍ ആര്‍ക്കുമായിട്ടില്ലെന്നതിന്റെ തെളിവാണ്.

ഭരണകൂടങ്ങളോട് താല്പര്യമുള്ളവരുടെ കാഴ്ചപ്പാടിലാണ് പലപ്പോഴും ചരിത്രം അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ടാണ് നിരവധി ദേശീയ നായകരുടെ സംഭാവനകള്‍ക്ക് അര്‍ഹമായ സ്ഥാനം ലഭിക്കാതിരുന്നത്.

ഹാല്‍ദിഘട്ടി യുദ്ധചരിത്രം പുനഃപരിശോധിക്കപ്പെടണം. അക്ബറിന്റെ ജന്മദിനം ആരും ആഘോഷിക്കാറില്ല. എന്നാല്‍ മഹാറാണാ പ്രതാപ് ഇന്നും പ്രേരണയായി ജ്വലിച്ചുനില്‍ക്കുന്നു. ആരാണ് വിജയിച്ചതെന്നതിന് കാലമാണ് സാക്ഷി.മഹാറാണ പ്രതാപിനെ ഹിന്ദു സൂര്യന്‍ എന്ന് വിശേഷിപ്പിച്ചത് വെറുതെയല്ല. ജീവിതകാലം മുഴുവന്‍ അദ്ദേഹം തന്റെ ധര്‍മ്മത്തിനും സംസ്‌കാരത്തിനും വേണ്ടി പോരാടി. പൊതുജനക്ഷേമത്തിന്റെയും ആദര്‍ശ ഭരണത്തിന്റെയും ദേശീയ സംരക്ഷണത്തിന്റെയും മികവാര്‍ന്ന ഉദാഹരണമാണ് അദ്ദേഹത്തിന്റെ ജീവിതമെന്ന് സര്‍സംഘചാലക് പറഞ്ഞു.

പ്രതിസന്ധി ഘട്ടങ്ങളില്‍ മാത്രമല്ല, സാധാരണ സാഹചര്യങ്ങളിലും സമൂഹം ഐക്യത്തോടെയും ജാഗ്രതയോടെയും തുടരണമെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. സ്വാഭിമാനവും ആത്മബോധവും സജീവമായി നിലനില്‍ക്കുന്നിടത്തോളം, ഭാരതം എല്ലാ വെല്ലുവിളികളെയും നേരിടുകയും വിജയത്തിന്റെ പുതിയ കഥകള്‍ സൃഷ്ടിക്കുകയും ചെയ്യും. എല്ലാ പൗരന്മാരും മഹാറാണയുടെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ദേശീയ ഉന്നമനത്തിനും ആഗോള ക്ഷേമത്തിനും വേണ്ടി പ്രതിജ്ഞയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ നിംബാര്‍കാചാര്യ ശ്രീജി ശ്യാം ശരണ്‍ ദേവാചാര്യ വിശിഷ്ടാതിഥിയായി. വീര്‍ ശിരോമണി മഹാറാണ പ്രതാപ് സമിതിയുടെ പ്രസിഡന്റ് ഡോ. ഭഗവതി പ്രകാശ് ശര്‍മ്മ അധ്യക്ഷത വഹിച്ചു. പ്രതാപ് ഗൗരവ് കേന്ദ്ര ഡയറക്ടര്‍ അനുരാഗ് സക്‌സേന, മേവാര്‍ രാജകുടുംബാംഗം മഹാറാണ വിശ്വരാജ് സിംഗ്‌മേവാര്‍ എന്നിവരും പങ്കെടുത്തു.

 

 

Recent Posts