India

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂഡൽഹി : മൂന്നു മാസത്തിലധികം നീണ്ട ഇറാന്‍- ഇസ്രായേല്‍- യുഎസ് തയുദ്ധത്തിന് ഒടുവില്‍ ആശ്വാസമാകുന്നു. വെള്ളിയാഴ്ച സ്വിറ്റ്‌സര്‍ലന്‍ഡില്‍ വച്ച് ഇറാനും, യുഎസും സമാധാന കരാറില്‍ ഒപ്പുവയ്‌ക്കുമെന്നാണ് വിവരം. സമാധാനത്തിനായി ഇറാനും, യുഎസും തമ്മിലുണ്ടാക്കിയ ധാരണ ലോക രാജ്യങ്ങള്‍ക്ക് ആശ്വാസമാകുന്നത് ഹോര്‍മുസിന്റെ രൂപത്തിലാകും. ഇന്ത്യയ്‌ക്കും ഇത് വഴി നേട്ടമുണ്ടാകും.

സമാധാന കരാറിന്റെ ഭാഗമായി ഇറാന്റെ എണ്ണ വ്യാപാരത്തിന്മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയിരുന്ന ഉപരോധങ്ങള്‍ക്കും താല്‍ക്കാലിക ഇളവുകള്‍ അനുവദിക്കും. ഇന്ത്യയെ സംബന്ധിച്ച് ഒരു എണ്ണ ഉറവിടം കൂടി തുറക്കപ്പെടുകയാണ്. ഒരു കാലത്ത് ഇറാന്റെ പ്രധാന എണ്ണ പങ്കാളികളില്‍ ഒന്നായിരുന്നു ഇന്ത്യ.

യുഎസ് ഇറാന് മേലുള്ള പിടി അയയ്‌ക്കുന്നത് ഇന്ത്യയുടെ വികസന സ്വപ്‌നങ്ങള്‍ക്കും നേട്ടമാണ്. ഇറാന് വീണ്ടും അന്താരാഷ്‌ട്ര വിപണിയിലേക്ക് എണ്ണ കയറ്റുമതി ചെയ്യാനും, അതിലൂടെ വന്‍ വരുമാനം സ്വന്തമാക്കാനും സാധിക്കും. ഇറാനിലെ ചബഹാര്‍ തുറമുഖത്ത് ഇന്ത്യയ്‌ക്ക് വലിയ നിക്ഷേപമുണ്ട്. യുഎസ് സമ്മര്‍ദത്തെ തുടര്‍ന്ന് ഇവിടത്തെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയ്‌ക്ക് പ്രതീക്ഷയുണ്ട്. പാകിസ്ഥാനെ മറികടന്ന് ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് ഈ തുറമുഖം വഴി സാധിക്കും.

യുഎസുമായുള്ള സമാധാന കരാറിന്റെ ഭാഗമായി ഇറാനിലേയ്‌ക്ക് പണമൊഴുകുമെന്നതും സത്യമാണ്. എന്നാല്‍ ഇത് നേരിട്ടുള്ള സൗജന്യ പണസഹായം അല്ല. അതായത് യുഎസോ, മറ്റു രാജ്യങ്ങളോ കരാറിന് വേണ്ടി ഒരു രൂപ പോലും ഇറാന് ഔദ്യോഗികമായി നല്‍കുന്നതായി വിവരമില്ല. എന്നാല്‍ അമേരിക്കയും, മറ്റ് അന്താരാഷ്‌ട്ര ബാങ്കുകളും വര്‍ഷങ്ങളായി മരവിപ്പിച്ചു വെച്ചിരുന്ന ‘ഇറാന്റെ സ്വന്തം പണം’ അവര്‍ക്ക് തിരികെ നല്‍കും.

ഇറാനെ സംബന്ധിച്ച് ഈ തീരുമാനം വളരെ പ്രധാനവും, സാമ്പത്തിക നേട്ടവുമാണ്. ഏകദേശം 25 ബില്യണ്‍ യുഎസ് ഡോളറാണ് ഇറാന് തിരികെ ലഭിക്കുക. അതായത് ഏകദേശം 2,08,000 കോടിയിലധികം ഇന്ത്യന്‍ രൂപ. ഈ പണം ഏതെങ്കിലും വിദേശരാജ്യങ്ങള്‍ സ്വന്തം കൈയില്‍ നിന്ന് ഇറാന് നല്‍കുന്നതല്ല. പണം ഇറാന്റെ തന്നെയാണ്. എന്നാല്‍ വര്‍ഷങ്ങളായി ഉപരോധങ്ങള്‍ കാരണം ഈ പണത്തില്‍ തൊടാന്‍ പോലും ഇറാന് സാധിച്ചിരുന്നില്ല.

അമേരിക്കന്‍ ബാങ്കുകളില്‍ ബ്ലോക്ക് ചെയ്യപ്പെട്ടിരുന്ന ഇറാന്റെ ഫണ്ടുകള്‍ നേരിട്ടുള്ള പണമിടപാടുകളായും, ക്രെഡിറ്റ് ലൈനുകളായും റിലീസ് ചെയ്യും. സമാധാന കരാറിന് മധ്യസ്ഥ വഹിച്ച ഖത്തര്‍, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ വഴിയാകും ഈ പണം ഇറാന് ലഭിക്കുക.

 

Recent Posts