
മനുഷ്യരാശിയുടെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാണ് വാർധക്യത്തെ കീഴടക്കുക എന്നത്. പ്രായം വെറും ഒരു സംഖ്യയായി മാറുന്ന ലോകത്തെക്കുറിച്ച് ശാസ്ത്രജ്ഞർ പതിറ്റാണ്ടുകളായി പഠിച്ചുവരികയാണ്. ഇപ്പോൾ ആ സ്വപ്നത്തിലേക്ക് ചരിത്രപരമായ ഒരു ചുവടുവെപ്പുമായി എത്തിയിരിക്കുകയാണ് ആധുനിക വൈദ്യശാസ്ത്രം. ലോകത്തിലാദ്യമായി മനുഷ്യരിൽ ‘പാർഷ്യൽ സെല്ലുലാർ റീപ്രോഗ്രാമിങ്’ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വാർധക്യവിരുദ്ധ ചികിത്സാ പരീക്ഷണം ആരംഭിച്ചിരിക്കുകയാണ്.
ബോസ്റ്റൺ ആസ്ഥാനമായുള്ള ലൈഫ് ബയോസയൻസസ് എന്ന ബയോടെക് കമ്പനിയാണ് ഈ പരീക്ഷണത്തിന് നേതൃത്വം നൽകുന്നത്. പ്രായാധിക്യവുമായി ബന്ധപ്പെട്ട കാഴ്ചനഷ്ടവും ഗ്ലോക്കോമയും ബാധിച്ച രോഗികളിലാണ് ‘ഇആർ-100’ എന്ന പരീക്ഷണാത്മക ജീൻ തെറാപ്പി ആദ്യമായി പ്രയോഗിക്കുന്നത്. രോഗിയുടെ കണ്ണിലേക്ക് നേരിട്ട് നൽകുന്ന പ്രത്യേക കുത്തിവയ്‌പ്പിലൂടെ കോശങ്ങളുടെ പ്രവർത്തനരീതി പുനഃക്രമീകരിക്കുകയാണ് ഈ ചികിത്സയുടെ ലക്ഷ്യം.
ഗ്ലോക്കോമ മൂലം കേടുപാടുകൾ സംഭവിച്ച ഒപ്റ്റിക് നാഡീകോശങ്ങളെ കൂടുതൽ യുവത്വമുള്ളതും ആരോഗ്യകരവുമായ അവസ്ഥയിലേക്ക് തിരികെ എത്തിക്കാൻ മൂന്ന് പ്രത്യേക ജീനുകളെയാണ് ഈ തെറാപ്പി ഉപയോഗിക്കുന്നത്. ചികിത്സയ്‌ക്കുശേഷം നൽകുന്ന പ്രത്യേക ആന്റിബയോട്ടിക്കുകളാണ് ഈ ജീനുകളെ സജീവമാക്കുന്ന ‘ഓൺ സ്വിച്ച്’ ആയി പ്രവർത്തിക്കുന്നത്. ഇതോടെ പ്രായം മൂലം ക്ഷയിച്ച കോശങ്ങൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ തുടങ്ങുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.
ഈ ഗവേഷണത്തിന് പിന്നിലുള്ള പ്രധാന ആശയം ഹാർവാർഡ് സർവകലാശാലയിലെ ജനിതകശാസ്ത്രജ്ഞനായ ഡേവിഡ് സിൻക്ലെയർ മുന്നോട്ടുവച്ച ‘ഇൻഫർമേഷൻ തിയറി ഓഫ് ഏജിങ്’ ആണ്. പ്രായമാകുമ്പോൾ കോശങ്ങൾക്ക് അവരുടെ പ്രവർത്തന നിർദേശങ്ങൾ നഷ്ടപ്പെടുന്നുവെന്നും, എന്നാൽ യുവത്വത്തിന്റെ ജൈവിക വിവരങ്ങൾ ഇപ്പോഴും കോശങ്ങളിൽ നിലനിൽക്കുന്നുണ്ടെന്നും ഈ സിദ്ധാന്തം പറയുന്നു. ശരിയായ നിർദേശങ്ങൾ നൽകിയാൽ കോശങ്ങളെ വീണ്ടും ചെറുപ്പത്തിലേക്ക് തിരികെ കൊണ്ടുപോകാൻ കഴിയുമെന്നാണ് ആശയം.
ഈ പരീക്ഷണത്തിന്റെ അടിത്തറയായത് ജാപ്പനീസ് ശാസ്ത്രജ്ഞൻ ഷിൻയ യമാനാക കണ്ടെത്തിയ ‘യമാനാക ഫാക്ടറുകൾ’ ആണ്. പ്രായപൂർത്തിയായ കോശങ്ങളെ സ്റ്റെം സെല്ലുകളാക്കി മാറ്റാൻ കഴിയുന്ന ഈ കണ്ടെത്തലിന് 2012-ൽ അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചിരുന്നു. എന്നാൽ കോശങ്ങളെ പൂർണമായി റീപ്രോഗ്രാം ചെയ്യുന്നത് ക്യാൻസറിനുള്ള സാധ്യത വർധിപ്പിക്കുന്നതിനാൽ, ശാസ്ത്രജ്ഞർ ഇപ്പോൾ ‘പാർഷ്യൽ റീപ്രോഗ്രാമിങ്’ എന്ന കൂടുതൽ സുരക്ഷിതമായ മാർഗമാണ് പരീക്ഷിക്കുന്നത്.
അതേസമയം, ഈ സാങ്കേതികവിദ്യ ഇപ്പോഴും ഉയർന്ന അപകടസാധ്യതയുള്ള ഘട്ടത്തിലാണ്. ജീനുകൾ ദീർഘകാലം അനിയന്ത്രിതമായി പ്രവർത്തിച്ചാൽ കോശങ്ങൾ ക്യാൻസർ കോശങ്ങളായി മാറാനുള്ള സാധ്യത പൂർണമായി തള്ളിക്കളയാനാകില്ല. അതുകൊണ്ടുതന്നെ വളരെ പരിമിതമായ രോഗികളിലാണ് ആദ്യഘട്ട സുരക്ഷാ പരീക്ഷണം നടക്കുന്നത്.
മനുഷ്യരിൽ പരീക്ഷിക്കുന്നതിന് മുമ്പ് എലികളിലും കുരങ്ങുകളിലും നടത്തിയ പഠനങ്ങൾ പ്രതീക്ഷ നൽകുന്നതായിരുന്നു. പ്രായമായ മൃഗങ്ങളിൽ ഒപ്റ്റിക് നാഡികളുടെ പ്രവർത്തനം പുനഃസ്ഥാപിക്കാനും കാഴ്ചശേഷി മെച്ചപ്പെടുത്താനും ഈ സാങ്കേതികവിദ്യയ്‌ക്ക് കഴിഞ്ഞിരുന്നു. ആ വിജയം മനുഷ്യരിലും ആവർത്തിക്കാനാകുമോ എന്നതാണ് ഇപ്പോൾ ലോകം ഉറ്റുനോക്കുന്നത്.