തിരുവനന്തപുരം: ദേവസ്വം സ്‌പെഷ്യൽ ഗവൺമെൻ്റ് പ്ലീഡർ സ്ഥാനം കെ.ബി. പ്രദീപ് രാജിവച്ചു. മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രദീപിനോട് രാജി ആവശ്യപ്പെട്ടുവെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് കെ.ബി. പ്രദീപിനെ ദേവസ്വം സ്‌പെഷ്യൽ ഗവൺമെൻ്റ് പ്ലീഡർ ആക്കി നിയമിച്ച് കൊണ്ടുള്ള ഉത്തരവ് ഇറക്കിയത്.
സ്വർണക്കൊള്ള വലിയ രാഷ്‌ട്രീയ ആയുധമാക്കിയ യുഡിഎഫ് പ്രതിഭാഗം അഭിഭാഷകനെ ദേവസ്വം സ്‌പെഷ്യല്‍ പ്ലീഡറായി നിയമിച്ചത് വൻ വിവാദമായിരുന്നു. ഇതോടെയാണ് നിയമവകുപ്പു കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടത്. പ്രദീപിന്റെ നിയമനത്തിന്റെ പശ്ചാത്തലത്തിൽ, സ്വർണക്കൊള്ള അന്വേഷണ വിവരങ്ങൾ ചോരുമോയെന്ന ആശങ്ക എസ്ഐടി അറിയിച്ചിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
മന്ത്രി സണ്ണി ജോസഫിന്റെ സഹോദരീഭര്‍ത്താവ് ബെന്നി തോമസിനെ അഡീ. പ്രൈവറ്റ് സെക്രട്ടറി ആക്കിയതും വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിനുപിന്നാലെ ബെന്നി തോമസിന് രാജിവച്ച് ഒഴിയേണ്ടി വന്നു. ഇതിനു പിന്നാലെയാണ് സ്‌പെഷ്യൽ പ്ലീഡര്‍ നിയമനവും വിവാദമായത്. കെ.ബി പ്രദീപിന്റെ നിയമനം രാഷ്‌ട്രീയമായി വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ അടക്കമുള്ള നേതാക്കൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നതായാണ് വിവരം.
















