Kerala

കെഎസ്ഐടിഐഎല്‍, കെ -ഫോണ്‍ തലപ്പത്ത് ഡോ. സന്തോഷ് ബാബുവിന് തുടരാന്‍ വഴിവിട്ട നീക്കം; ചരടുവലിക്കുന്നത് വ്യവസായമന്ത്രിയുടെ ഓഫീസ്

Published by
കെ.എസ്. ഉണ്ണികൃഷ്ണന്‍

തൃശൂര്‍: സംസ്ഥാനത്തെ സുപ്രധാന ഐടി അടിസ്ഥാന സൗകര്യ വികസന കമ്പനികളായ കെഎസ്ഐടിഐഎല്‍, കെ -ഫോണ്‍ എന്നിവയുടെ ഭരണതലപ്പത്ത് റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ. സന്തോഷ് ബാബുവിന് തുടരാന്‍ വഴിയൊരുക്കുന്നതായി ആക്ഷേപം.

ഐടി വകുപ്പിന്റെ ചുമതലയുള്ള മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുമായി അടുപ്പമുള്ള ചില കേന്ദ്രങ്ങളാണ് ഇദ്ദേഹത്തിന് വേണ്ടി ചരട് വലിക്കുന്നതെന്നാണ് ആക്ഷേപം. ഭരണ മാറ്റത്തെ തുടര്‍ന്ന് ഇദ്ദേഹം നല്‍കിയ രാജിക്കത്ത് ഇനിയും സ്വീകരിക്കാത്തത് അഭ്യൂഹം ശക്തമാക്കിയിട്ടുണ്ട്. അതേസമയം, ഇദ്ദേഹത്തോടൊപ്പം രാജി സമര്‍പ്പിച്ച സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബികയുടെ രാജി സര്‍ക്കാര്‍ ഉടനടി സ്വീകരിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിവിവര കണക്കുകള്‍ വ്യക്തമാക്കുന്നത് കെഎസ്ഐടിഐഎല്‍, കെ- ഫോണ്‍ ഉള്‍പ്പടെ നാല് സ്പെഷല്‍ പര്‍പ്പസ് വെഹിക്കിളുകള്‍ (എസ്പിവി) നഷ്ടത്തിലാണെന്നതാണ്. വന്‍തോതില്‍ കടബാധ്യതയുള്ള ഈ കമ്പനികളുടെ നിലനില്‍പ്പ് ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാരിന്റെ കര്‍ശനമായ സൂക്ഷ്മപരിശോധനയിലാണ്.

ഡോ. സന്തോഷ് ബാബു സമര്‍പ്പിച്ച രാജി സ്വീകരിക്കുന്നതിലെ കാലതാമസത്തിന് പിന്നില്‍ വലിയ തോതിലുള്ള സാമ്പത്തിക-ബാഹ്യ ഇടപെടലുകള്‍ നടക്കുന്നതായി പറയുന്നു. ഇതിന് പുറമെ, ഡോ. സന്തോഷ് ബാബു ഔദ്യോഗിക പദവിയിലിരുന്ന കാലയളവില്‍ കൊച്ചിയിലും തിരുവനന്തപുരത്തുമായി വാങ്ങിക്കൂട്ടിയ രണ്ട് ആഡംബര വീടുകളും ഇപ്പോള്‍ നിരീക്ഷണത്തിലാണ്. ഈ സ്വത്ത് സമ്പാദനത്തെക്കുറിച്ച് ഔദ്യോഗിക അന്വേഷണം നടന്നുവരികയാണ്.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഡോ. സന്തോഷ് ബാബു ഈ സ്ഥാനത്ത് നിയമിതനാകുന്നത്. യുഡിഎഫ് അധികാരത്തില്‍ വന്നതിന് പിന്നാലെ അദ്ദേഹം രാജി സമര്‍പ്പിച്ചിരുന്നു. ലഭ്യമായ ഇ-ഓഫീസ് രേഖകള്‍ പ്രകാരം സ്‌പെഷല്‍ സെക്രട്ടറി ശ്രീറാം സാംബശിവ റാവു വഴി മെയ് 22-ന് നീങ്ങിയ രാജിക്കത്ത്, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് മുഖേന മെയ് 25-ന് വ്യവസായ-ഐടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്ക് കൈമാറിയിട്ടുണ്ട്.

പുതിയ യുഡിഎഫ് സര്‍ക്കാരിലും തന്റെ പദവി നിലനിര്‍ത്താന്‍ മുസ്ലിം ലീഗ് നേതാക്കളെ സ്വാധീനിക്കാന്‍ അദ്ദേഹം നീക്കങ്ങള്‍ നടത്തുന്നതായാണ് വിവരം. ഇതിനായി മുന്‍പ് വിവാദങ്ങളില്‍പെട്ട ഐടി കമ്പനിയായ എസ്ആര്‍ഐടി സോഫ്റ്റ്വെയര്‍ ലിമിറ്റഡ് വഴിയാണ് ഒരു കോടി രൂപ കൈമാറാന്‍ പദ്ധതിയിട്ടിരിക്കുന്നത്. എല്‍ഡിഎഫ് കാലത്തും സമാനമായ രീതിയിലാണ് അദ്ദേഹം പദവി ഉറപ്പിച്ചതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ഈ അണിയറ ചര്‍ച്ചകള്‍ സജീവമായി നടക്കുന്നതുകൊണ്ടാണ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഇതുവരെ രാജിയില്‍ അന്തിമ തീരുമാനമെടുക്കാത്തതെന്നാണ് പറയുന്നത്.

സംസ്ഥാനത്തെ ഐടി മേഖലയുടെ ഭാവി തന്നെ നിര്‍ണയിക്കുന്ന സുപ്രധാന സ്ഥാപനങ്ങളുടെ തലപ്പത്ത് നടക്കുന്ന ഈ സാമ്പത്തിക ഇടപാടുകളും കണ്‍സള്‍ട്ടന്‍സി കമ്പനികളുടെ ഇടപെടലുകളും സംശയകരമാണ്. എസ്ആര്‍ഐടി വഴിയുള്ള സാമ്പത്തിക സ്രോതസുകളെക്കുറിച്ചും എംഡിയുടെ പുതിയ സ്വത്തുക്കളെക്കുറിച്ചും വിജിലന്‍സ് അന്വേഷണം ആവശ്യമാണ്.

Recent Posts