
ന്യൂദല്‍ഹി: ചരിത്രത്തിലാദ്യമായി നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ സുരക്ഷിതമായി എത്തിക്കാന്‍ വ്യോമസേനയുടെ സഹായം തേടും. ജൂണ്‍ 21 ന് നടക്കാനിരിക്കുന്ന നീറ്റ് മെഡിക്കല്‍ പ്രവേശന പുനഃപരീക്ഷ ചോദ്യപപ്പറുകളാണ് വ്യോമസേന വിമാനങ്ങള്‍ വഴി എത്തിക്കുക. പരീക്ഷാ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി തെലങ്കാനയില്‍ വച്ച് ശനിയാഴ്ച നടന്ന യോഗത്തിലാണ് സുപ്രധാന തീരുമാനം.
ഇക്കഴിഞ്ഞ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിന്റെ പശ്ചാത്തലത്തിലാണ് എന്‍ടിഎ ഇത്തവണ സുരക്ഷ കർശനമാക്കാന്‍ തീരുമാനിച്ചത്. സുരക്ഷയും വിശ്യാസ്യതയും ഉറപ്പുവരുത്തുന്നതിനായി കർശന സുരക്ഷാ പ്രോട്ടോക്കോളുകളാണ് ഇത്തവണ നടപ്പിലാക്കുന്നതെന്ന് എന്‍ടിഎ ഡയറക്ടർ ജനറല്‍ അഭിഷേക് സിങ് അറിയിച്ചു.
പരീക്ഷയുടെ സുതാര്യതക്ക് എത്രത്തോളം പ്രധാന്യം നല്‍കുന്നുണ്ടെന്നതിന്റെ തെളിവാണ് ഈ നടപടിയെന്ന് തെലങ്കാന സർക്കാർ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം പരീക്ഷ ദിവസം വിദ്യാർഥികള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കണമെന്ന് ചീഫ് സെക്രട്ടറി കെ രാമകൃഷ്ണ റാവു അറിയിച്ചു.