പാലക്കാട്: ജോലി വാഗ്‌ദാനം ചെയ്ത് യുവതിയെ ലൈംഗികമായി പീഡപ്പിച്ചെന്ന പരാതിയിൽ ശ്രീകൃഷ്ണപുരം പഞ്ചായത്ത് അംഗത്തിനെതിരെ കേസെടുത്ത് പോലീസ്. പരാതി ലഭിച്ചതിന് പിന്നാലെ ഒളിവിൽ പോയ സുജിത്തിനായുള്ള തെരച്ചിൽ പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. 2025 മാർച്ച് മുതൽ 2026 മെയ് വരെയുള്ള കാലയളവിൽ സുജിത്തിന്റെ ചാത്തൻകുന്നിലെ വീട്ടിലും മറ്റ് വിവിധ സ്ഥലങ്ങളിലും വെച്ച് തന്നെ പീഡിപ്പിച്ചതായാണ് യുവതിയുടെ മൊഴി.
വരും ദിവസങ്ങളിൽ പരാതിക്കാരി മജിസ്‌ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകും. ഇതിന് ശേഷമായിരിക്കും പ്രതിക്കെതിരെ കൂടുതൽ ശക്തമായ നിയമനടപടികളിലേക്ക് പോലീസ് കടക്കുക. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സിപിഎം, ഡി.വൈ.എഫ്.ഐ നേതാവാണ് സുജിത്ത്. സംഭവം പുറത്തറിഞ്ഞതോടെ സുജിത്തിനെ സിപിഎമ്മിൽ നിന്ന് സസ്പെൻഡ് ചെയ്തു.
അന്വേഷണ വിധേയമായാണ് സസ്പെൻഷൻ. ഡിവൈഎഫ്ഐ നിന്നും സുജിത്തിനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് 23 കാരിയുടെ പരാതിയിൽ സുജിത്തിനെതിരെ ശ്രീകൃഷ്ണപുരം പോലീസ് കേസെടുത്തത്.
















