
നടി അൻസിബ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരണവുമായി നടൻ ടിനി ടോം. പുറത്തുനിന്നുള്ള ചില പണികൾ തനിക്ക് വന്നിട്ടുണ്ട്. അൻസിബയുടെ പിന്നിൽ വേറെ ആരെങ്കിലുമുണ്ടോയെന്നറിയില്ല.ആരോപണത്തിന് തെളിവുവേണ്ടേയെന്നും എന്തുകൊണ്ടാണ് ഇപ്പോൾ ഒരു ആരോപണം വരുന്നതെന്നും അദ്ദേഹം ചോദിച്ചു.
അമ്മയുമായി ബന്ധപ്പെട്ട് സജീവമായി പ്രവർത്തിക്കുന്നയാളാണ് താനെന്ന് ടിനി ടോം പറഞ്ഞു. ഇപ്പോഴുയർന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളിൽ വ്യക്തതവരുത്താനുണ്ട്. എന്തുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെ ഒരാരോപണം വരുന്നതെന്ന് അറിയില്ല. മതം മാറ്റാൻ ശ്രമിച്ചു എന്നതിനേക്കുറിച്ചും ഇവരുടെയൊക്കെ പ്ലാനുകൾ എന്താണെന്നും അറിയില്ല. താനൊരു തുറന്ന പുസ്തകമാണെന്നും ടിനി ടോം പറഞ്ഞു.
തകർക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ട്. അൻസിബയെ ജിഹാദി എന്ന് വിളിച്ച കാര്യം അവരോട് നീന കുറുപ്പ് പറഞ്ഞെന്നാണ് പറയുന്നത്. നേരിട്ട് കേൾക്കാത്ത ഒരു കാര്യം എങ്ങനെയാണ് അൻസിബ പറയുന്നതെന്ന് ടിനി ടോം ചോദിച്ചു.
“എന്തുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെ ഒരാരോപണം വരുന്നതെന്ന് അറിയില്ല. കോമഡി ഷോയും സിനിമയുമെല്ലാം ചെയ്ത് കിട്ടുന്ന കാശുകൊണ്ട് ഡീസലടിച്ചിട്ടാണ് അമ്മയിൽ വന്ന് പ്രവർത്തിക്കുന്നത്. അതുകൊണ്ട് അമ്മയിൽ എനിക്കൊരു സ്ഥാനത്തിന്റെ ആവശ്യമേയില്ല. കാരണം ഏത് സ്ഥാനത്തിരുന്നാലും നന്നായി പണിയെടുക്കണം. പുറത്തുനിന്നുള്ള ചില പണികൾ എനിക്ക് വന്നിട്ടുണ്ട്. അൻസിബയുടെ പിന്നിൽ വേറെ ആരെങ്കിലുമുണ്ടോയെന്നറിയില്ല.ഞാൻ അമ്മയുടെ പരിപാടികളിൽ സജീവമായി പ്രവർത്തിക്കുന്നയാളാണ്. ഞാൻ ഉയർന്ന് കയറിപ്പോകുമോയെന്ന് ഇത്തരക്കാർ ഭയപ്പെടുന്നുണ്ടാകാം.
വിവാദങ്ങൾ ഇഷ്ടമില്ലാത്തയാളാണ് ഞാൻ. ഇന്ന് അമ്മയിൽ നല്ലൊരു മെഡിക്കൽ ക്യാമ്പ് നടക്കുകയായിരുന്നു. ഈ പ്രശ്നം അതിന്റെ ശോഭ കെടുത്തുകയാണ് ചെയ്തത്. അമ്മയിൽനിന്ന് അൻസിബ ഫെബ്രുവരി 21-ന് രാജിവെച്ചത് ഞങ്ങളറിയുന്നത് മേയ് 12-നാണ്. എന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ സംഘടന തീരുമാനമെടുക്കട്ടെ.
ഞാൻ ഒരു തുറന്ന പുസ്തകമാണ്. എനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് എന്തെങ്കിലും തെളിവുവേണ്ടേ? അൻസിബ എന്റെ സഹോദരിയെപ്പോലെയാണ്. മുൻപും ഒരുമിച്ചിരുന്ന് അമ്മ സംഘടനയിൽ പ്രവർത്തിച്ചിട്ടുണ്ട്.
സംഘടനയ്‌ക്കുള്ളിലെ മറ്റു പ്രശ്നങ്ങളെക്കുറിച്ച് അറിയില്ല. ആരെങ്കിലും എനിക്കെതിരെ പ്രവർത്തിക്കുന്നുണ്ടോയെന്ന് വ്യക്തമായി അറിയില്ല. ആരെങ്കിലും പറയുന്നത് കേട്ടിട്ട് ഇതുപോലെ ഞാൻ പറയില്ല. ഉള്ളത് തുറന്നുപറയും. ഇവിടെയുണ്ടായത് പരദൂഷണമാണ്. മതം മാറ്റാൻ ശ്രമിച്ചു എന്നതിനേക്കുറിച്ചും ഇവരുടെയൊക്കെ പ്ലാനുകൾ എന്താണെന്നും എനിക്കറിയില്ല. “ ടിനി ടോം വ്യക്തമാക്കി.
അമ്മയിൽ നിന്നും താൻ രാജി വെയ്‌ക്കാൻ കാരണം ടിനി ടോമാണെന്നാണ് അൻസിബ ആരോപിച്ചത്. തന്നെ ജിഹാദിയെന്ന് വിളിച്ചു. മതം മാറ്റാൻ ശ്രമം നടത്തിയെന്ന് പറഞ്ഞു. തനിക്ക് പലരുമായും അവിഹിതമുണ്ടെന്ന് പ്രചരിപ്പിച്ചുവെന്നും അൻസിബ പറഞ്ഞിരുന്നു.