Kerala

എ. വിജയരാഘവന്റെ വീഡിയോ: സിപിഎം-എസ്ഡിപിഐ ബന്ധം വീണ്ടും ചര്‍ച്ചയാവുന്നു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മലപ്പുറം: എസ്ഡിപിഐ തിരൂര്‍ മുന്‍സിപ്പല്‍ വൈസ് പ്രസിഡന്റ് ഷാഫിയ്‌ക്കൊപ്പം സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ എസ്ഡിപിഐ-സിപിഎം ബന്ധം വീണ്ടും ചര്‍ച്ചയാവുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ തലേ ദിവസമായിരുന്നു ഇരുവരുടെയും ഈ കൂടിക്കാഴ്‌ച്ച. എസ്ഡിപിഐ നേതാവ് ഷാഫിയും സുഹൃത്തുകളും പാട്ടുപാടുന്നതും സമീപത്ത് വിജയരാഘവന്‍ ഭക്ഷണം കഴിക്കുന്നതുമാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ഇരുവരുടെയും ദുരൂഹമായ ബിസിനസ് ബന്ധത്തിന്റെ ഭാഗമാണിതെന്ന തരത്തിലുള്ള ചര്‍ച്ചയും വ്യാപകമായി നടക്കുന്നുണ്ട്. പാര്‍ട്ടി സൈബര്‍ ഹാന്‍ഡിലുകളില്‍ വരെ വിജയരാഘവനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. മതമൗലികവാദ സംഘടനകളുമായി സിപിഎമ്മിനോ നേതാക്കള്‍ക്കോ ഒരു ബന്ധവുമില്ലെന്ന് പാര്‍ട്ടി ആവര്‍ത്തിക്കുമ്പോഴാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗത്തിന് വരെ എസ്ഡിപിഐ ബന്ധം ഉണ്ടെന്ന തരത്തിലുള്ള തെളിവുകള്‍ പുറത്തുവരുന്നത്.

വീഡിയോ ദൃശ്യം വ്യാപകമായി പ്രചരിച്ചതോടെ സിപിഎം- എസ്ഡിപിഐ നേതാക്കള്‍ വിശദീകരണവുമായി രംഗത്തുവന്നു. സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം അപലപനീയമാണെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ് വ്യക്തമാക്കി. സിപിഎം ജില്ലാ കമ്മിറ്റി അംഗം ഗഫൂര്‍ പി ലില്ലീസിന്റെ സഹോദരന്റെ ഗൃഹപ്രവേശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ് വിജയരാഘവന്‍ പങ്കെടുത്തത്. ചടങ്ങിന്റെ ഭാഗമായുള്ള ഗാനമേളയില്‍ എസ്ഡിപിഐ പ്രാദേശിക നേതാവ് പാടുന്ന സമയത്ത് വിജയരാഘവന്‍ സമീപത്തെ ഹാളില്‍ ഭക്ഷണം കഴിക്കുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. പാര്‍ട്ടി നേതാക്കളെ തെരഞ്ഞുപിടിച്ച് വ്യക്തിഹത്യ നടത്താനുള്ള ബോധപൂര്‍വ നീക്കങ്ങളുടെ ഭാഗമാണ് ഇത്തരം ശ്രമങ്ങളെന്നും ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറയുന്നു.

സൗഹൃദ കൂടിക്കാഴ്‌ച്ച മാത്രമാണ് നടന്നതെന്നാണ് എസ്ഡിപിഐ നേതാവ് ഷാഫിയുടെ വിശദീകരണം. കോഴിക്കോട് ടൗണിലെ പുതിയ വീട്ടില്‍ സുഹൃത്തുക്കള്‍ ഒത്തുകൂടിയതാണ്. അവിടെക്കാണ് വിജയരാഘവന്‍ എത്തിയതെന്നും ഷാഫി വ്യക്തമാക്കുന്നു.

Recent Posts