India

ബെംഗളൂരു- മുംബൈ എക്സ്പ്രസ് ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ബെംഗളൂരു: ബെംഗളൂരു- മുംബൈ റൂട്ടിലുള്ള പുതിയ എക്സ്പ്രസ് ട്രെയിന്‍ സര്‍വീസ് വെര്‍ച്ച്വലായി ഫ്‌ലാഗ് ഓഫ് ചെയ്ത് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ബെംഗളൂരു, ഹുബ്ബള്ളി, ധാര്‍വാഡ്, ബെളഗാവി, പൂനെ, മുംബൈ എന്നിവിടങ്ങള്‍ക്കിടയില്‍ യാത്രചെയ്യുന്ന യാത്രക്കാര്‍ക്ക് പുതിയ സര്‍വീസ് ഏറെ ആശ്വാസമാണ്. സംസ്ഥാനത്തെ ജനങ്ങളുടെ ദീര്‍ഘകാല ആവശ്യമാണ് യാഥാര്‍ത്ഥ്യമായതെന്നും ബെംഗളൂരുവും മുംബൈയും തമ്മില്‍ ഉടന്‍ വന്ദേ ഭാരത് സ്ലീപ്പര്‍ സര്‍വീസ് ആരംഭിക്കുമെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

ദക്ഷിണ പശ്ചിമ റെയില്‍വേ (എസ്ഡബ്ല്യുആര്‍) മേഖലയാണ് ട്രെയിന്‍ പ്രവര്‍ത്തിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത്. ബെംഗളൂരു- മുംബൈ- ബെംഗളൂരു എക്‌സ്പ്രസ് 16553/16554 എന്നീ നമ്പറുകളിലായി സര്‍വീസ് നടത്തും.

ബെംഗളൂരുവിലെ സര്‍ എം. വിശ്വേശ്വരയ്യ ടെര്‍മിനലിനും മുംബൈയിലെ ലോകമാന്യ തിലക് ടെര്‍മിനസിനും ഇടയില്‍ പുതിയ ട്രെയിന്‍ സര്‍വീസ് നടത്തും. 24 മണിക്കൂര്‍ കൊണ്ട് 1,210 കിലോമീറ്റര്‍ ദൂരം ട്രെയിന്‍ പിന്നിടും. 23ന് ബെംഗളൂരുവില്‍ നിന്ന് ട്രെയിന്‍ പതിവ് സര്‍വീസുകള്‍ ആരംഭിക്കും. 24 മുതല്‍ മുംബൈയില്‍ നിന്നുള്ള സര്‍വീസുകള്‍ ആരംഭിക്കും. ആകെ 15 സ്റ്റോപ്പുകളാണ് ഉണ്ടാകുക. ഇതില്‍ കര്‍ണാടകയില്‍ തുമകുരു, ദാവന്‍ഗരെ, എസ്.എസ്.എസ്. ഹുബ്ബള്ളി, ധാര്‍വാഡ്, ബെളഗാവി എന്നിവടങ്ങളിലാണ് സ്റ്റോപ്പ്.

ഉദ്ഘാടന സ്‌പെഷലായ എസ്.എം.വി.ടി. ബെംഗളൂരു-ലോക്മാന്യ തിലക് ടെര്‍മിനസ് ഞായറാഴ്ച രാവിലെ 10 മണിക്ക് എസ്.എം.വി.ടി. ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് ഇന്ന് രാവിലെ 10.30ന് ലോകമാന്യ തിലക് ടെര്‍മിനസില്‍ എത്തിച്ചേരും. സ്ലീപ്പര്‍ ക്ലാസിന് 750 രൂപയും എ സി ത്രീ ടിയറിന് 1880 രൂപയും എ.സി ടു ടിയറിന് 2575 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
അതേസമയം മുംബൈ, ബെംഗളൂരു ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന റെയില്‍ ശൃംഖല ഭാവിയില്‍ 7,000 കിലോമീറ്ററായി വികസിപ്പിക്കാനാണ് പദ്ധതിയെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. ബെംഗളൂരു സബര്‍ബന്‍ റെയില്‍വേ പദ്ധതിയുടെ നാല് ഇടനാഴികളിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.