ദക്ഷിണ അറ്റ്‌ലാന്റിക് സമുദ്രത്തിലെ എം.വി. ഹോണ്ടിയസ് എന്ന ഡച്ച് വിനോദസഞ്ചാര കപ്പലില്‍ മൂന്നുപേര്‍ മരിച്ചതോടെയാണ് ഹാന്റാവൈറസിനെ (ഒമിമേ്ശൃൗ)െ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായത്. 149 യാത്രക്കാരുമായി പശ്ചിമാഫ്രിക്കന്‍ തീരത്തുകൂടി സഞ്ചരിച്ചിരുന്ന കപ്പലില്‍ എട്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഹാന്റാവൈറസ് ആഗോള മഹാമാരിയാകാന്‍ സാധ്യതയില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, കോവിഡ്, നിപ്പ തുടങ്ങിയ രോഗങ്ങളുടെ ഭീതി നിലനില്‍ക്കുന്നതിനാല്‍ ലോകം വലിയ ആശങ്കയിലാണ്.
രോഗവ്യാപനം
കോവിഡിനെപ്പോലെ വായുവിലൂടെ അതിവേഗം പടരുന്ന രോഗമല്ലിത്. നിപ്പയെപ്പോലെ രോഗിയുമായി വളരെ അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവരിലേക്ക് മാത്രമേ വൈറസ് പകരുകയുള്ളൂ. അര്‍ജന്റീന, ബൊളീവിയ, അമേരിക്ക, കാനഡ, പരാഗ്വേ, ഉറൂഗ്വേ, ചിലി, ചൈന, റഷ്യ, കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ എലി വര്‍ഗത്തില്‍പ്പെട്ട ജീവികളിലാണ് ഈ വൈറസ് കാണപ്പെടുന്നത്. ഇത്തരം ജീവികളുടെ മലമൂത്രവിസര്‍ജ്യം, ഉമിനീര്‍, ശ്വാസം എന്നിവയുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കം വഴി രോഗം മനുഷ്യരിലേക്ക് പകരാം. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് എത്തുന്നത് വളരെ വിരളമാണ്.
പൊതുവേ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പടരാറില്ലെങ്കിലും, രോഗബാധിതനുമായി ദീര്‍ഘനേരം അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്ക് രോഗസാധ്യതയുണ്ട്. എച്ച്1എന്‍1 പോലെയോ കോവിഡ് പോലെയോ ഉള്ള ഒരു വന്‍കിട വ്യാപനം ഈ വൈറസിനുണ്ടാകില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍.
ലക്ഷണങ്ങള്‍
വൈറസ് ശരീരത്തില്‍ പ്രവേശിച്ച് ഒന്നു മുതല്‍ എട്ട് ആഴ്ചയ്‌ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും.
ആരംഭ ലക്ഷണങ്ങള്‍: പനി, ക്ഷീണം, തലവേദന, പേശീവേദന (പ്രത്യേകിച്ച് നടുവേദന), വയറുവേദന, ഛര്‍ദ്ദി, വയറിളക്കം.
ഗുരുതരാവസ്ഥ: വൈറസിന്റെ വകഭേദം അനുസരിച്ച് ഇത് ശ്വാസകോശത്തെയോ ഹൃദയത്തെയോ ബാധിക്കാം. കടുത്ത ചുമ, ശ്വാസംമുട്ടല്‍, ശ്വാസകോശത്തിലെ നീര്‍ക്കെട്ട് എന്നിവയുണ്ടാകാം. ചിലപ്പോള്‍ വൃക്കകളുടെ പ്രവര്‍ത്തനം നിലയ്‌ക്കാനും സാധ്യതയുണ്ട്. താഴ്ന്ന രക്തസമ്മര്‍ദ്ദവും ആന്തരിക രക്തസ്രാവവും അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം.
ചികിത്സയും പ്രതിരോധവും
ഹാന്റാവൈറസിന് നിലവില്‍ പ്രത്യേക വാക്‌സിനോ കൃത്യമായ ചികിത്സയോ ലഭ്യമല്ല. എങ്കിലും തീവ്രപരിചരണ വിഭാഗങ്ങളിലെ വിദഗ്ധ ചികിത്സയിലൂടെ രോഗികളെ രക്ഷപ്പെടുത്താന്‍ സാധിക്കും. മികച്ച ചികിത്സ നല്‍കിയാല്‍ പോലും ഈ രോഗത്തിന്റെ മരണനിരക്ക് 25 മുതല്‍ 50 ശതമാനം വരെയാണ്. അതിനാല്‍ പ്രതിരോധത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്.
പ്രതിരോധ മാര്‍ഗങ്ങള്‍:
ശുചിത്വം: എലി വര്‍ഗത്തില്‍പ്പെട്ട ജീവികള്‍ പെരുകുന്ന സാഹചര്യം ഒഴിവാക്കാന്‍ പൊതുശുചിത്വം പാലിക്കുക.
അണുനശീകരണം: എലികളുടെ സാന്നിധ്യമുള്ള ഇടങ്ങള്‍ വൃത്തിയാക്കുമ്പോള്‍ മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിക്കുക. ബ്ലീച്ചിങ് പൗഡറോ മറ്റ് അണുനാശിനികളോ ഉപയോഗിച്ച് അണുവിമുക്തമാക്കിയ ശേഷം മാത്രം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക.
ഐസൊലേഷന്‍: രോഗം ബാധിച്ചവരെ ഐസൊലേറ്റ് ചെയ്യുകയും കൃത്യമായ ക്വാറന്റൈന്‍ പ്രോട്ടോക്കോള്‍ പാലിക്കുകയും വേണം.
കപ്പലിലെ രോഗബാധ മറ്റ് രാജ്യങ്ങള്‍ക്ക് ഭീഷണിയല്ലെന്ന് ലോകാരോഗ്യ സംഘടനയും സി.ഡി.സിയും വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ അനാവശ്യ ഭീതിയുടെ ആവശ്യമില്ല, എന്നാല്‍ ജാഗ്രത തുടരേണ്ടതുണ്ട്.
















