കൊൽക്കത്ത : പശ്ചിമ ബംഗാള്‍ രാഷ്‌ട്രീയത്തില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം ഭാരതീയ ജനതാ പാര്‍ട്ടി അധികാരത്തിലേക്ക്. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി ബിജെപി കേവല ഭൂരിപക്ഷം മറികടന്നു. 200-ഓളം സീറ്റുകള്‍ നേടിയാണ് ബിജെപി ബംഗാള്‍ ഭരണത്തിലേക്ക് നീങ്ങുന്നത്.
വിജയം ഉറപ്പിച്ചതോടെ മുന്നിലെത്തിയപ്പോൾ, മമത ബാനർജിയുടെ കാളിഘട്ട് വസതിക്ക് പുറത്ത് ബിജെപി പ്രവർത്തകർ ഒത്തുകൂടി “ജയ് ശ്രീറാം” മുഴക്കി. സംസ്ഥാനമെമ്പാടും വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തന്നെ ആഘോഷങ്ങൾ ആരംഭിച്ചിരുന്നു. മമതയുടെ വസതിയ്‌ക്ക് മുന്നിൽ കാവിക്കൊടികളുമേന്തിയാണ് ജയ് ശ്രീറാം മുഴക്കി ബിജെപി പ്രവർത്തകർ എത്തിയത് . അധികാരത്തിലിരിക്കെ ജയ് ശ്രീറാം മുഴങ്ങുന്നത് കേട്ടാൽ ഹാലിളകുന്ന മുഖ്യമന്ത്രിയായിരുന്നു മമത .
2021 ൽ സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനാഘോഷത്തിൽ പ്രസംഗിക്കാൻ കയറിയപ്പോൾ മുഴങ്ങിയ ജയ് ശ്രീറാം വിളിയിൽ മമത പ്രതിഷേധിച്ചിരുന്നു. ജയ് ശ്രീരാം മുഴക്കുന്നത് ബംഗാളിനെ അപമാനിക്കുന്നതാണെന്ന് പോലും മമത പറഞ്ഞിരുന്നു.
ജയ് ശ്രീറാം വിളിച്ചത് തന്നെ അപമാനിക്കാനാണ്. മതഭ്രാന്തൻമാരാണ് ജയ് ശ്രീറാം വിളിച്ചതെന്നും മമത ആരോപിച്ചിരുന്നു. ജന്മദിനാഘോഷച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ തന്നെ പ്രധാനമന്ത്രിയുടെ മുന്നിൽ വെച്ച് അപമാനിച്ചുവെന്നാണ് മമത പറഞ്ഞത്. എന്നെ പരസ്യമായി അപമാനിച്ചാൽ ഞാൻ അത് സഹിക്കും, എന്നാൽ ബംഗാളിനെ അപമാനിക്കാൻ ശ്രമിച്ചാൽ സഹിക്കില്ലെന്നും മമത കൂട്ടിച്ചേർത്തു.
അതിനു പിന്നാലെ ആയിരക്കണക്കിന് ജയ് ശ്രീറാം കാർഡുകളാണ് അന്ന് ബിജെപി പ്രവർത്തകർ മമതയ്‌ക്ക് അയച്ചത് . ഇപ്പോഴിതാ മമതയുടെ കണ്മുന്നിൽ കാവിക്കൊടികളുമായി ജയ് ശ്രീറാം മുഴക്കുകയാണ് ബിജെപി പ്രവർത്തകർ . ബംഗാളിന്റെ മണ്ണിൽ ഇനിയും ജയ് ശ്രീറാം മുഴങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇവർ .














