
തിരുവനന്തപുരം: കൊടുംചൂടില്‍ കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിറ്റി. നഗരപ്രദേശങ്ങളിലും ഗ്രാമീണ മേഖലകളിലും ഒരുപോലെ ജലക്ഷാമം രൂക്ഷം. കുടിവെള്ള ക്ഷാമത്തിന് കാരണം വാട്ടര്‍ അതോറിറ്റിയുടെ പിടിപ്പുകേടും സാമ്പത്തിക ഞെരുക്കവും. സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ ആവശ്യത്തിന് പണം അനുവദിക്കാതായതോടെ പദ്ധതികളൊന്നും പൂര്‍ത്തിയാക്കാനാകുന്നില്ല. ആശ്വാസമായി കിട്ടിയ കേന്ദ്രസഹായവും സംസ്ഥാന സര്‍ക്കാര്‍ വകമാറ്റി.
കരാറുകാര്‍ക്ക് 20 മാസത്തെ തുകയായ 169.31 കോടി കുടിശ്ശികയാണ് നല്‍കാനുള്ളത്. ബില്ല് മാറാതായതോടെ ചോര്‍ച്ച കണ്ടെത്തി പരിഹരിക്കുന്നതില്‍ കരാറുകാര്‍ മെല്ലെപ്പോക്ക് നയത്തിലായി. ഇതിനിടെ പൊതുടാപ്പിന്റെ വാട്ടര്‍ചാര്‍ജ് ഇനത്തില്‍ കേന്ദ്രസര്‍ക്കാര്‍ എല്‍എസ്ജിഡിയിലൂടെ നല്‍കിയ 1405 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ കവര്‍ന്നെടുത്തു. അമൃത് പദ്ധതിക്കും ജലജീവന്‍ മിഷന്‍ പദ്ധതിക്കും കേന്ദ്ര സര്‍ക്കാര്‍ വിഹിതം നല്‍കിയെങ്കിലും സംസ്ഥാനം വിഹിതം നല്‍കാത്തതിനാല്‍ പദ്ധതികളൊന്നും നടപ്പിലാക്കാനും സാധിച്ചില്ല.
കുടിവെള്ള പദ്ധതിയിലെ ചോര്‍ച്ചയിലൂടെ 35 മുതല്‍ 45 ശതമാനം നഷ്ടം ഉണ്ടാകുന്നതായി മന്ത്രി റോഷി അഗസ്റ്റിന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. പൈപ്പുകളുടെ ജോയിന്റുകളിലെ സമ്മര്‍ദ്ദമാണ് നിരന്തരം പൈപ്പ് പൊട്ടുന്നതിനും ചോര്‍ച്ചയ്‌ക്കും പ്രധാന കാരണമായി കണ്ടെത്തിയിട്ടുള്ളത്. തിരുവനന്തപുരം നഗരത്തില്‍ മാത്രം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 29,000 തവണയിലധികം പൈപ്പ് പൊട്ടല്‍ നടന്നതായാണ് രേഖകള്‍. നാല് വര്‍ഷത്തിനിടെ സംസ്ഥാനത്തുണ്ടായത് 3.34 ലക്ഷം പൈപ്പുപൊട്ടലുകളും ചോര്‍ച്ചകളുമാണ്.
30 മുതല്‍ 40 വര്‍ഷം വരെ പഴക്കമുള്ളതാണ് പല സ്ഥലങ്ങളിലും കുടിവെള്ളമെത്തിക്കുന്നതിന് ഉപയോഗിക്കുന്ന പൈപ്പുകള്‍. ഇവയെല്ലാം പഴയ എസി(ആസ്‌ബെറ്റോസ് സിമെന്റ്) പൈപ്പുകളും കാസ്റ്റ് അയണ്‍ പൈപ്പുകളുമാണ്. മര്‍ദ്ദംകൊണ്ടും തുരുമ്പുപിടിച്ചും ഇവ ഇടയ്‌ക്കിടെ പൊട്ടാറുണ്ട്. ഇവമാറ്റി മര്‍ദ്ദം താങ്ങാന്‍ ശേഷിയുള്ളതും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായ ഡിഐ(ഡക്‌ടൈല്‍ അയണ്‍) പൈപ്പുകള്‍ സ്ഥാപിക്കാനുള്ള പദ്ധതി പണമില്ലാത്തതിനാല്‍ കടലാസിലുറങ്ങുന്നു.