ന്യൂദല്‍ഹി: കുട്ടികളെ നോക്കേണ്ടതുകൊണ്ടാണ് സ്ത്രീകള്‍ വീട്ടില്‍ നിസ്കരിക്കണമെന്ന് പറയുന്നത് എന്ന ജഡ്ജി അമാനുള്ളയുടെ നിരീക്ഷണത്തിനെതിരെ വിമര്‍ശനം ഉയരുന്നു. ശബരിമല യുവതി പ്രവേശനം സംബന്ധിച്ച ഹർജികൾ അടക്കം പരിഗണിക്കുന്ന സുപ്രീംകോടതിയുടെ ഒൻപതംഗ ഭരണഘടന ബെഞ്ചിൽ അംഗമാണ് ജസ്റ്റിസ് അമനുള്ള. പള്ളികളില്‍ നിസ്കരിക്കുന്നതിന് സ്ത്രീകൾക്ക് തുല്യ പരിഗണന നൽകണമെന്നും അവർക്ക് പള്ളിയില്‍ മുൻനിരയിൽ സ്ഥാനം നല്കണമെന്നും ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിൽ വാദം കേള്‍ക്കവേയാണ് അമനുള്ളയുടെ ഈ നിരീക്ഷണം.
പ്രവാചകന്റെ കാലം മുതല്‍ സ്ത്രീകള്‍ക്ക് പള്ളിയില്‍ പോകാന്‍ വിലക്കില്ലെന്നും അവര്‍ പള്ളിയില്‍ നിസ്കരിക്കാന്‍ പോകാത്തത് വീട്ടില്‍ കുട്ടികളെ നോക്കേണ്ടത് കൊണ്ടാണെന്നും അമാനുള്ള പറയുന്നു. കേരളത്തില്‍ പോലും സമ്മര്‍ദ്ദം സഹിക്കാന്‍ വയ്യാതെ മുസ്ലിം ലീഗ് പോലും സ്ത്രീസ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കേണ്ട സ്ഥിതി സംജാതമായ ഈ ആധുനിക കാലത്തും ഇങ്ങിനെ സ്ത്രീകളുടെ പള്ളിയില്‍ പോയി നിസ്കരിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കണോ എന്ന ചോദ്യമാണ് പലരും ഉയര്‍ത്തുന്നത്. ജഡ്ജി അമാനുള്ളയുടെ ഈ നിരീക്ഷണം ഇസ്ലാമിലെ പുരുഷമേധാവിത്വ മനോഭാവത്തിന്റെ ഭാഗമാണെന്ന് വിമര്‍ശനം ഉയരുന്നു.
സ്ത്രീകള്‍ക്ക് പള്ളിയില്‍ പോകാന്‍ വിലക്കില്ലെങ്കിലും അവര്‍ കൂടുതലും വീട്ടിനകത്ത് നിസ്കരിക്കാനാണ് ഇഷ്ടപ്പെടുന്നതെന്ന് ഓള്‍ ഇന്ത്യാ പേഴ്സണല്‍ ലോ ബോര്‍ഡിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഷംഷദും വാദിച്ചു. കേസ് വാദം നടക്കുന്നതിനിടയില്‍ പറഞ്ഞു. മുസ്ലിം സ്ത്രീകള്‍ക്ക് ശരിയ്‌ക്കും പള്ളിയ്‌ക്കുള്ളില്‍ പോയി നിസ്കരിക്കണമെന്നുണ്ടോ എന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് ചോദിച്ചു. ഇതിന് അഭിഭാഷകന്‍ ഷംഷദ് മറുപടി പറഞ്ഞു.മുസ്ലിം സ്ത്രീകള്‍ക്ക് പള്ളിയില്‍ നമാസ് നടത്തുന്നതിന് വിലക്കില്ല. പക്ഷെ ആളുകള്‍ നമാസിന് ഒത്തുകൂടുന്ന പള്ളികളിലേക്ക് സ്ത്രീകള്‍ നമാസിന് വരണമെന്ന് നിര്‍ബന്ധമില്ല. അവര്‍ വീട്ടില്‍ നമാസ് ചെയ്താലും പള്ളിയില്‍ നമാസ് ചെയ്യുന്നതിന്റെ അതേ ഗുണഫലം ലഭിയ്‌ക്കുമെന്നും അഭിഭാഷകന്‍ ഷംഷദ് വാദിച്ചു. പള്ളികളിലെ നമാസിലുള്ള ഒത്തുചേരലില്‍ നിന്നും സ്ത്രീകളെ വിലക്കുന്ന സാഹചര്യമുണ്ടോ എന്നും ചീഫ് ജസ്റ്റിസ് തിരക്കി. അങ്ങിനെയില്ലെന്നും പ്രവാചകന്‍ സ്ത്രീകള്‍ പള്ളിയിലേക്ക് വരുന്നതിനെ വിലക്കുന്നില്ലെന്നും അഭിഭാഷകന്‍ ഷംഷദ് വിശദമാക്കി.
അപ്പോള്‍ സ്ത്രീകള്‍ പള്ളിയില്‍ വരേണ്ടത് നിര്‍ബന്ധമല്ലെന്നാണോ പറയുന്നത് എന്ന് കേസില്‍ വാദം കേള്‍ക്കുന്ന മറ്റൊരു ജഡ്ജിയായ നഗര്തനം ചോദിച്ചു. സ്ത്രീകള്‍ പള്ളിയിലേക്ക് നമാസിന് വരണമെന്നത് അഭിലഷണീയമല്ലെന്നായിരുന്നു അഭിഭാഷകന്‍ ഷംഷദിന്റെ വിശദീകരണം.
ഇതിന്റെ തുടര്‍ച്ചയായാണ് ജഡ്ജി അമാനുള്ളഖാന്റെ വിവാദപ്രസ്താവന ഉണ്ടാകുന്നത്-.“എല്ലാവരും പള്ളിയിൽ പോയാൽ കുട്ടികളെ ആര് നോക്കും അതുകൊണ്ടല്ലേ സ്ത്രീകൾ വീട്ടിൽ നിസ്കരിക്കണം എന്ന് പറയുന്നത്. ഒരു ക്ഷേത്രത്തിലെന്നപോലെ ശ്രീകോവിൽ എന്ന ആശയം മുസ്ലിം പള്ളിയില്‍ ഇല്ല. അതിനാല്‍ സ്ത്രീകൾ മുൻ നിരയിൽ നിൽക്കണോ അതോ പ്രത്യേകമായ ഒരു മറവുള്ള സ്ഥലത്ത് നിസ്കരിക്കണോ എന്ന കാര്യം 1200 വര്‍ഷമായി തുടര്‍ന്നുവരുന്ന ആചാരം തീരുമാനിക്കും.”-ഇതായിരുന്നു വാദത്തിനിടയിലെ ജസ്റ്റിസ് അമാനുള്ളയുടെ അഭിപ്രായപ്രകടനം.
“കേരളത്തിലെ സ്ത്രീ വിമോചനക്കാരോ ശബരിമല യുവതി പ്രവേശനത്തിന് മുറവിളി കൂട്ടിയവരോ പക്ഷെ ഇതൊന്നും കേട്ടതോ അറിഞ്ഞതോ മട്ടില്ല. അല്ലെങ്കിലും മുസ്ലീം സ്ത്രീകളുടെ സ്വാതന്ത്രമോ അവകാശമോ ഒന്നും അവരുടെ പരിഗണിനയിലുള്ള കാര്യമല്ലല്ലോ”- ഈ വിഷയത്തിൽ ബിജെപി നേതാവ് പി. ആർ ശിവശങ്കർ പ്രതികരിച്ചത് ഇങ്ങിനെയാണ്.
ശബരിമല യുവതി പ്രവേശനം എന്ന വിഷയം മാത്രമല്ല, വിശ്വാസവും മൗലികാവകാശവും തമ്മിലുള്ള പൊരുത്തക്കേട് ചോദ്യം ചെയ്യുന്ന എല്ലാ മതങ്ങളിലുമുള്ള പൊതുതാല്‍പര്യ ഹര്‍ജികളിലും സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ച് വാദം കേട്ടുവരികയാണ്.
















