ജി.എം. മഹേഷ്
ഭാരതീയ ആധ്യാത്മിക നഭസ്സിലെ സൂര്യതേജസ്സായ ആദിശങ്കരാചാര്യർ കേവലം അദ്വൈത വേദാന്തത്തിന്റെ താത്വിക വ്യാഖ്യാതാവ് മാത്രമായിരുന്നില്ല; മറിച്ച് ഭക്തിയുടെയും തന്ത്രശാസ്ത്രത്തിന്റെയും മഹിമയെ സാധാരണക്കാരിലേക്ക് എത്തിച്ച സമന്വയ മൂർത്തി കൂടിയായിരുന്നു. മന്ത്ര-തന്ത്ര-യന്ത്ര വിദ്യകളുടെ പരമകാഷ്ഠയായ ശ്രീവിദ്യാ സമ്പ്രദായത്തെ വേദാധിഷ്ഠിതമായി പുനരുദ്ധരിച്ചതിൽ ശങ്കരന് നിസ്തുലമായ പങ്കുണ്ട്. ആദിശങ്കരന്റെ ദർശനം കേവലം ‘ബ്രഹ്മം സത്യം ജഗന്മിഥ്യ’ എന്ന കേവലമായ നിഷേധത്തിലല്ല അവസാനിക്കുന്നത്, മറിച്ച് മിഥ്യയെന്ന് തോന്നിപ്പിക്കുന്ന ജഗത്തിന് പിന്നിലെ ചൈതന്യശക്തിയെ ‘ശ്രീവിദ്യ’യായി ദർശിക്കുന്നിടത്താണ് അതിന്റെ പൂർണ്ണത. താന്ത്രിക വീക്ഷണത്തിൽ ശങ്കരൻ ഒരു ‘സമയാചാര’ പന്ഥാവിലെ മഹാപ്രഭുവാണ്. ബാഹ്യമായ കൗളമാർഗ്ഗങ്ങളിലെ പദാർത്ഥാരാധനയെ ആത്മീയമായ ഉൾപ്രേരണകളാൽ പരിഷ്കരിച്ച്, ശ്രീചക്രത്തെ മനുഷ്യാത്മാവിന്റെ വികാസഭൂമികയായി അദ്ദേഹം പുനഃപ്രതിഷ്ഠിച്ചു. ഉപനിഷത്തുകളുടെ വെളിച്ചത്തിൽ ചിട്ടപ്പെടുത്തിയ ‘സമയാചാരം’ എന്ന ഉപാസനാ രീതിയാണ് ശങ്കരൻ ഭാരതത്തിന് നൽകിയത്.
അദ്വൈതവും ശാക്തേയവും: ശങ്കരനെ സംബന്ധിച്ചിടത്തോളം ‘ശിവൻ’ ശുദ്ധബോധവും ‘ശക്തി’ ആ ബോധത്തിന്റെ ചൈതന്യവുമാണ്. ഇവ രണ്ടും രണ്ടല്ല എന്ന സത്യമാണ് അദ്ദേഹം ശ്രീവിദ്യാ ഉപാസനയിലൂടെ പഠിപ്പിച്ചത്. അദ്ദേഹത്തിന്റെ വിശ്വപ്രസിദ്ധമായ ‘സൗന്ദര്യലഹരി’ എന്ന കൃതിയുടെ ആദ്യ ശ്ലോകം തന്നെ “ശിവഃ ശക്ത്യാ യുക്തോ യദി ഭവതി ശക്തഃ പ്രഭവ (ശക്തിയോട് ചേരുമ്പോൾ മാത്രമാണ് ശിവൻ കർമ്മോത്സുകനാകുന്നത്) എന്നാണ്.
അന്തർയാഗം : ബാഹ്യമായ ചടങ്ങുകൾക്ക് പകരം സഹസ്രാര പത്മത്തിലെ പരാശക്തിയെ ധ്യാനിക്കുന്ന ‘അന്തര്യാഗ’ത്തിന് അദ്ദേഹം പ്രാധാന്യം നൽകി. കുണ്ഡലിനീ ശക്തിയെ ഉണർത്തി ഓരോ ചക്രങ്ങളും ഭേദിച്ച് പരമശിവനുമായി ഐക്യപ്പെടുന്ന പ്രക്രിയയെ അദ്ദേഹം താന്ത്രികവും ആത്മീയവുമായി വിശദീകരിച്ചു.
ശ്രീചക്രം: പ്രപഞ്ചത്തിന്റെ ലഘുരൂപം:
തന്ത്രശാസ്ത്രത്തിലെ ഏറ്റവും സങ്കീർണ്ണവും എന്നാൽ പൂർണ്ണവുമായ യന്ത്രമാണ് ശ്രീചക്രം. ഇതിനെ ‘യന്ത്രരാജൻ ‘ എന്ന് വിളിക്കുന്നു. ശ്രീചക്രത്തിന്റെ മധ്യത്തിലുള്ള ബിന്ദു പരമശിവനെയും പരാശക്തിയെയും പ്രതിനിധീകരിക്കുന്നു. ഇതിന് ചുറ്റുമുള്ള ഒമ്പത് ത്രികോണങ്ങൾ (നവയോനികൾ) പ്രപഞ്ചോൽപ്പത്തിയെ സൂചിപ്പിക്കുന്നു. ഇതിൽ താഴേക്ക് നോക്കുന്ന അഞ്ച് ത്രികോണങ്ങൾ ശക്തിയെയും മുകളിലേക്ക് നോക്കുന്ന നാല് ത്രികോണങ്ങൾ ശിവനെയും പ്രതിനിധാനം ചെയ്യുന്നു. ശ്രീചക്രം വെറുമൊരു ജ്യാമിതീയ രൂപമല്ല; അത് മനുഷ്യമനസ്സിന്റെയും പ്രപഞ്ചത്തിന്റെയും സൂക്ഷ്മരൂപമാണ്. മനുഷ്യാത്മാവ് ബാഹ്യമായ ലോകത്തിൽ (ഭൂപുരം) നിന്ന് ആരംഭിച്ച് ക്രമമായി ഉള്ളിലേക്ക് കടന്ന് ഒടുവിൽ ബിന്ദുവാകുന്ന പരമാത്മാവിൽ ലയിക്കുന്നതിന്റെ പ്രതീകമാണിത്. ജ്ഞാനം, ഐശ്വര്യം, ശാന്തി എന്നിവ ഒത്തുചേരുന്ന ബിന്ദുവാണത്.
മഠങ്ങളിലെ ശ്രീചക്ര പ്രതിഷ്ഠ: ആദിശങ്കരൻ സ്ഥാപിച്ച ചതുർമ്മ്‌നായ മഠങ്ങളിലും അദ്ദേഹം സന്ദർശിച്ച പ്രധാന ക്ഷേത്രങ്ങളിലും ശ്രീചക്രം പ്രതിഷ്ഠിക്കാൻ പ്രത്യേക കാരണങ്ങളുണ്ടായിരുന്നു. മഠങ്ങളിൽ ജ്ഞാനസമ്പാദനത്തിന് അനുയോജ്യമായ ഒരു ഊർജ്ജമണ്ഡലം സൃഷ്ടിക്കാൻ ശ്രീചക്ര ആരാധന സഹായിക്കുമെന്ന് അദ്ദേഹം കരുതി. ശൃംഗേരി ശാരദാ മഠത്തിലെ ശ്രീചക്ര യന്ത്രം വിദ്യയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായി ഇന്നും ആരാധിക്കപ്പെടുന്നു. തന്റെ ശിഷ്യപരമ്പരകൾ കേവലം ലൗകിക ജീവിതം വെടിയുന്നവർ മാത്രമല്ല, മറിച്ച് ലോകനന്മയ്‌ക്കായി ജ്ഞാനവും കർമ്മവും സമന്വയിപ്പിക്കേണ്ടവരാണെന്ന് കാണിക്കാൻ ശ്രീചക്രത്തിലെ ശ്രീവിദ്യാ ഉപാസന മഠങ്ങളുടെ ഭാഗമാക്കി. ശങ്കരാചാര്യർക്ക് ശ്രീചക്രം എന്നത് അദ്വൈതാനുഭൂതിയിലേക്കുള്ള ഒരു പ്രായോഗിക മാർഗ്ഗമായിരുന്നു. ബുദ്ധിപരമായ അദ്വൈതത്തെ ഹൃദയഹാരിയായ ഭക്തിയാക്കി മാറ്റുന്ന രസതന്ത്രമാണ് ശ്രീവിദ്യാ ഉപാസന. ‘ശ്രീ’ എന്നാൽ ഐശ്വര്യം എന്നും ‘വിദ്യ’ എന്നാൽ അറിവ് എന്നും അർത്ഥം. ഭൗതികമായ പുരോഗതിയും ആത്മീയമായ മോക്ഷവും ഒരേപോലെ നൽകുന്ന ആ മഹാദർശനത്തെ ശ്രീചക്രത്തിലൂടെ സാധാരണക്കാരിലേക്ക് എത്തിച്ചു എന്നതാണ് ശങ്കരന്റെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്ന്.
ശങ്കരദർശനത്തിൽ ശ്രീചക്രം എന്നത് കേവലമൊരു ആരാധനാപാത്രമല്ല, മറിച്ച് അദ്വൈതാനുഭൂതിയിലേക്കുള്ള പ്രായോഗികമായ ഒരു തീർത്ഥാടനമാണ്. വിശ്വപ്രപഞ്ചത്തെ മുഴുവൻ തന്റെയുള്ളിൽ ദർശിക്കുകയും, ആ ദർശനത്തെ സമസ്ത മാനവരാശിക്കും പകർന്നു നൽകുകയും ചെയ്ത ശങ്കരൻ, ഭക്തിയെയും ജ്ഞാനത്തെയും വേർപിരിക്കാനാവാത്ത വിധം ശ്രീചക്രബിന്ദുവിൽ തുന്നിച്ചേർത്തു. ബാഹ്യമായ വൈവിധ്യങ്ങൾക്കിടയിലും അന്തർലീനമായ ഏകത്വത്തെ തിരിച്ചറിയാൻ അദ്ദേഹം നമ്മെ പഠിപ്പിച്ചു. ശ്രീചക്രത്തിന്റെ ബിന്ദുവിൽ ശിവനും ശക്തിയും ഐക്യപ്പെടുന്നതുപോലെ, മനുഷ്യനിലെ വികാരവും വിചാരവും കർമ്മവും ഒന്നായിത്തീരുമ്പോഴാണ് ജീവിതം പൂർണ്ണമാകുന്നത്. ആധുനിക ലോകത്തിന്റെ ഭൗതിക തൃഷ്ണകൾക്കിടയിൽ, മനസ്സിനെ ശാന്തമാക്കാനും ആത്മീയമായ ഉണർവ് നേടാനും ശങ്കരാചാര്യർ പകർന്നുനൽകിയ ഈ ശ്രീവിദ്യാദർശനം ഒരു പ്രകാശഗോപുരമായി ഇന്നും നിലകൊള്ളുന്നു. ലൗകികമായ ഐശ്വര്യവും ആത്മീയമായ മോക്ഷവും ഒരേ ബിന്ദുവിൽ സംഗമിക്കുന്ന ആ മഹാവിദ്യയെ ഹൃദയത്തിൽ പ്രതിഷ്ഠിക്കുന്നതിലൂടെ മാത്രമേ ശങ്കരൻ വിഭാവനം ചെയ്ത ‘ലോകക്ഷേമം’ എന്ന ലക്ഷ്യം പൂർണ്ണമാവുകയുള്ളൂ. ആത്മജ്ഞാനത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ പ്രേരിപ്പിക്കുന്ന ആ താന്ത്രിക സൗന്ദര്യം ഇന്നും ഭാരതീയ ആധ്യാത്മികതയുടെ നെടുംതൂണായി ശോഭിക്കുന്നു.
✍️ ജി എം മഹേഷ്











