ഭാരതീയ ചലച്ചിത്ര സംഗീത ലോകത്ത് എട്ട് പതിറ്റാണ്ടിലേറെയായി ഭാവ വിസ്മയമായി തുടര്‍ന്ന ആശാ ഭോസ്‌ലെ വിടപറയുമ്പോള്‍ സിരകളില്‍ പടര്‍ന്നുകയറുന്ന സംഗീതാലാപന മാസ്മരികതയ്‌ക്കാണ് തിരശീല വീഴുന്നത്. ചിരിയും നിശ്വാസവും നെടുവീര്‍പ്പു പോലും ആശയോളം പാട്ടില്‍ ലയിപ്പിച്ച മറ്റൊരാളില്ലെന്ന് തന്നെ പറയാം. മാസ്മരിക ശബ്ദത്തിലൂടെ പതിറ്റാണ്ടുകളോളം ഭാരതത്തെ ആവേശം കൊള്ളിച്ച് പതിനായിരക്കണക്കിന്
ഗാനങ്ങളിലൂടെ അവര്‍ തീര്‍ത്ത സംഗീത പ്രപഞ്ചം വൈവിധ്യങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു. ഓരോ പാട്ടിലും തന്റേതായ കയ്യൊപ്പ് പതിപ്പിക്കാന്‍ സാധിച്ചു എന്നതാണ് ആശയെ മറ്റ് ഗായകരേക്കാള്‍ വേറിട്ടു നിര്‍ത്തുന്നത്.
മഹാരാഷ്‌ട്രയിലെ സാംഗ്ലിയില്‍ ജനിച്ച ആശക്ക് അച്ഛന്‍ ദീനനാഥ് മങ്കേഷ്‌കറുടെ സഞ്ചരിക്കുന്ന നാടക കമ്പനിയായിരുന്നു ആദ്യ പഠന കളരി. അച്ഛന്‍ മരിച്ചതോടെ കുടുംബം പോറ്റാനായി സഹോദരി ലത മങ്കേഷ്‌കര്‍ക്കൊപ്പം സിനിമയില്‍ അഭിനയിക്കാനും പാടാനും തുടങ്ങി. 1943 ല്‍ മജാബാല്‍ എന്ന മറാത്തി ചിത്രത്തിലെ ‘ചലാ ചലാ നവ്ബാല…’ എന്ന ഗാനം പാടിക്കൊണ്ടാണ് പിന്നണി ഗാന രംഗത്തെത്തിയത്. ഹിന്ദിയില്‍ 1945 ല്‍ ബഡി മാ എന്ന ചിത്രത്തിലാണ് ആശ ആദ്യമായി പാടിയതെങ്കിലും 1948 ല്‍ റിലീസായ ചുനാരിയ ആണ് ആദ്യ ചിത്രമായി അറിയപ്പെടുന്നത്.

1956 ല്‍ ഒ.പി.നയ്യാര്‍ സംഗീത സംവിധാനം നിര്‍വഹിച്ച സിഐഡി എന്ന ചിത്രത്തില്‍ പാടിയതാണ് ആശയുടെ സംഗീത ജീവിതത്തിലെ പ്രധാന വഴിത്തിരിവ്. തുടര്‍ന്ന് 1974 ലെ വരെ ഈ സംഗീത ജോഡി നിരവധി ഹിറ്റുകള്‍ നമുക്കു സമ്മാനിച്ചു. ബി.ആര്‍. ബാനറിന്റെ പ്രമുഖ ചിത്രങ്ങളിലെല്ലാം പാടാന്‍ ആശയ്‌ക്ക് അവസരം ലഭിച്ചു. 1966 ല്‍ പുറത്തിറങ്ങിയ തീസിരി മന്‍സിലില്‍ പാടിക്കൊണ്ടായിരുന്നു ആശാ ഭോസ്‌ലെ ആര്‍.ഡി. ബര്‍മ്മന്‍ കൂട്ടുകെട്ടിന്റെ തുടക്കം. പാട്ട് ഹിറ്റായതോടെ ആര്‍.ഡി. ബര്‍മന്റെ പ്രിയപ്പെട്ട ഗായികയായി ആശ മാറി. ആ ഇഴയടുപ്പം അവരെ ജീവിതത്തിലും കൂട്ടിയിണക്കി.
പോപ്പ്, കാബറെ, റോക്ക്, ഡിസ്‌കൊ, ഗസല്‍, ക്ലാസ്സിക്കല്‍ അങ്ങനെ എല്ലാത്തരം ഗാനങ്ങളും പാടാന്‍ കഴിവുള്ള ഗായികയാണ് താനെന്ന് ബര്‍മന്‍ ഗാനങ്ങളിലൂടെ ആശ തെളിയിച്ചു. ചലച്ചിത്ര ലോകത്തെ ഹരം കൊള്ളിച്ച ഹെലന്റെ ലഹരി പിടിപ്പിക്കുന്ന നൃത്തച്ചുവടുകള്‍ക്ക് അവിഭാജ്യഘടകമായിരുന്നു ആശയുടെ പാട്ടുകള്‍. 1990കളില്‍ സിനിമയില്‍ നിന്ന് പതിയെ പിന്‍വാങ്ങിയെങ്കിലും എ. ആര്‍. റഹ്മാന്‍ ആ ഭാവഗായികയെ വീണ്ടും ആസ്വാദകരിലേക്ക് എത്തിച്ചു. 1995ല്‍ പുറത്തിറങ്ങിയ രംഗീല എന്ന ചിത്രത്തില്‍ ഊര്‍മ്മിള മണ്ഡോദ്കറിന് വേണ്ടി പാടിയ പാട്ടുകളെല്ലാം സൂപ്പര്‍ ഹിറ്റുകളായി. തുടര്‍ന്ന് താല്‍, ലഗാന്‍, ദൗഡ്, ഇരുവര്‍ തുടങ്ങി നിരവധി റഹ്മാന്‍ ചിത്രങ്ങളില്‍ ആശ പാടി.
ഒ.പി.നയ്യാര്‍, ബോംബൈ രവി, എസ്.ഡി ബര്‍മ്മന്‍, ആര്‍.ഡി ബര്‍മ്മന്‍, ഇളയരാജ, റഹ്മാന്‍, ജയ്‌ദേവ്, ശങ്കര്‍ – ജയ്‌കിഷന്‍, അനു മാലിക്ക് തുടങ്ങിയ പ്രശസ്ത സംഗീത സംവിധായകരുടെയെല്ലാം ഗാനങ്ങള്‍ ആശ ആലപിച്ചു.
പ്രണയാതുരമായ മെലഡികളിലും അവര്‍ തന്റേതായ ശൈലി കൊണ്ടുവന്നു. ആ ഭാവങ്ങള്‍ സമാനതകളില്ലാത്തതാണ്. സച്ചിന്‍ ദേവ് ബര്‍മന്‍, ഒ.പി. നയ്യാര്‍ എന്നിവരുടെ സംഗീതത്തില്‍ പിറന്ന മനോഹര ഗാനങ്ങള്‍ ഇന്നും സംഗീത പ്രേമികള്‍ക്ക് പ്രിയപ്പെട്ടവയാണ്.
ഗസലുകള്‍ ആലപിച്ച് താരമായി മാറാനും ആശയ്‌ക്കായി. ‘ഉമ്രാവോ ജാന്‍’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ആശയുടെ കരിയറിലെ നാഴികക്കല്ലാണ്. ഖയ്യാം സംഗീതം നല്‍കിയ ആ ഗസലുകളിലെ ഓരോ വരിയിലും പ്രകടമായ സൂക്ഷ്മഭാവങ്ങള്‍ ആശയുടെ ആലാപന സൗകുമാര്യത്തിന്റെ ആഴം വ്യക്തമാക്കുന്നു.
ഭാവവും ശബ്ദസൗന്ദര്യവുമാണ് ആശയുടെ പാട്ടുകളുടെ ഏറ്റവും വലിയ പ്രത്യേകത. ഓരോ വരിയും പാടുമ്പോള്‍ ആ സന്ദര്‍ഭത്തിന് ‘പിന്നണി പാടുക’ എന്നതിലുപരി ആ കഥാപാത്രമായി മാറാനാണ് ആശ ശ്രമിച്ചത്. മലയാളികള്‍ക്കും ആശാ ഭോസ്‌ലെ പ്രിയപ്പെട്ടവളാണ്. ആ ശബ്ദത്തെ മലയാളികളും ഏറെ പ്രണയിച്ചു. ആശാ ഭോസ്‌ലെയുടെ പാട്ടുകള്‍ വെറും ശബ്ദതരംഗങ്ങളല്ല, മറിച്ച് പലതരം വികാരങ്ങളുടെ സങ്കലനമാണ്. വിരഹം, പ്രണയം, ഭക്തി, ആഘോഷം എന്നിങ്ങനെ എല്ലാ വികാരങ്ങളും ആ ശബ്ദത്തില്‍ സുരക്ഷിതമാണ്.
സിനിമയും ടെക്‌നോളജിയും മാറിയപ്പോഴും സ്വയം നവീകരിച്ച് വിസ്മയിപ്പിക്കാന്‍ ആശയിലെ ഗായികയ്‌ക്ക് കഴിഞ്ഞു. പുതിയ കാലത്തോടും പുതിയ തലമുറയോടും അതിവേഗം ഇണങ്ങാന്‍ കഴിഞ്ഞ അവര്‍ യുവ തലമുറയിലെ സംഗീതജ്ഞര്‍ക്കും പ്രിയങ്കരിയായി. സ്‌കൂളില്‍ പോകാത്ത, ഇംഗ്ലീഷ് പഠിക്കാത്ത ആശ, വിദേശ കലാകാരന്മാരുമായി ചേര്‍ന്നൊരുക്കിയ ഫ്യൂഷന്‍ ആല്‍ബങ്ങളും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടി. 90 വയസ് പിന്നിട്ടപ്പോഴും സ്‌റ്റേജ് ഷോകളില്‍ കൗമാരക്കാരിയുടെ ചുറുചുറുക്കോടെ എത്തിയത് സംഗീതാസ്വാദകരെ അത്ഭുതപ്പെടുത്തി, ആവേശത്തിലാഴ്‌ത്തി. 20 ഭാഷകളിലായി 12,000 ത്തോളം പാട്ടുകള്‍ ആലപിച്ച ആ വാനമ്പാടിയുടെ ശബ്ദം ഭാരതീയ സംഗീതമുള്ളിടത്തോളം കാലം ഓരോ സംഗീതപ്രേമിയുടെയും ഉള്ളില്‍ അലതല്ലും.
















