വാഷിങ്ടൺ : യുഎസ്-ഇറാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് വർദ്ധിച്ചുവരുന്ന സംഘർഷങ്ങളുടെ പേരിൽ ഇറാനെയും ചൈനയെയും ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫോക്സ് ന്യൂസിൽ സംസാരിക്കവെ ഇറാനെ സൈനികമായി സഹായിക്കുന്നതായി കണ്ടെത്തിയാൽ ചൈന അമേരിക്കയിലേക്ക് പ്രവേശിക്കുന്ന സാധനങ്ങൾക്ക് 50% തീരുവ ചുമത്തേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
ഇറാന് വ്യോമ പ്രതിരോധ സംവിധാനങ്ങൾ നൽകാൻ ചൈന തയ്യാറെടുക്കുന്നുവെന്ന റിപ്പോർട്ടുകളെക്കുറിച്ച് അഭിമുഖത്തിനിടെ ട്രംപിനോട് ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി. “അവർ അങ്ങനെ ചെയ്യുമെന്ന് എനിക്ക് സംശയമുണ്ട്… പക്ഷേ അവർ അങ്ങനെ ചെയ്യുന്നത് നമ്മൾ ശ്രദ്ധിച്ചാൽ, അവർക്ക് 50% തീരുവ ലഭിക്കും, അത് അമ്പരപ്പിക്കുന്ന തുകയാണ്,” – ട്രംപ് പറഞ്ഞു.
ടെഹ്‌റാനിലേക്ക് ആയുധങ്ങൾ കൈമാറാൻ ബീജിംഗ് സൗകര്യമൊരുക്കുന്നു
ടെഹ്‌റാനിലേക്ക് ആയുധങ്ങൾ കൈമാറാൻ ബീജിംഗ് സൗകര്യമൊരുക്കുന്നുണ്ടെന്ന ആശങ്കകൾക്കിടയിലാണ് ട്രംപിന്റെ പ്രസ്താവന. പ്രത്യേകിച്ച് യുഎസ് സൈനിക വിമാനങ്ങളെ ലക്ഷ്യമിടാൻ ഉപയോഗിക്കുന്ന തോളിൽ നിന്ന് പ്രവർത്തിക്കുന്ന ആന്റി-എയർക്രാഫ്റ്റ് മിസൈൽ സംവിധാനങ്ങൾ (MANPADs) ചൈന ഇറാന് നൽകുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഇത്തരത്തിൻ സാധ്യതയുള്ള ആയുധ കയറ്റുമതി മിഡിൽ ഈസ്റ്റിലെ യുഎസ് സുരക്ഷാ താൽപ്പര്യങ്ങൾക്ക് കാര്യമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. ചൈന, ബ്രസീൽ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളെ ലക്ഷ്യം വയ്‌ക്കാൻ ട്രംപ് മുമ്പ് ഇത്തരം സാമ്പത്തിക നടപടികൾ ഉപയോഗിച്ചിട്ടുണ്ട്.
















