കേരളം ഇന്ന് കാര്‍ഷിക-വ്യാവസായിക രംഗങ്ങളില്‍ കടുത്ത പിന്നോക്കാവസ്ഥ നേരിടുകയാണ്. ഉയര്‍ന്ന സാക്ഷരതയും മെച്ചപ്പെട്ട ആരോഗ്യ സൂചികകളും അവകാശപ്പെടുമ്പോഴും, ഒരു വികസിത വ്യവസായ സൗഹൃദ സംസ്ഥാനമായി മാറാന്‍ കേരളത്തിന് സാധിച്ചില്ല. 1957-ല്‍ ഇ.എം.എസ്സിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റതോടെ കേരളത്തിന്റെ വ്യാവസായിക നയങ്ങളില്‍ വന്ന മാറ്റം സ്വകാര്യ സംരംഭങ്ങളുടെ തകര്‍ച്ചയ്‌ക്ക് വഴിവെച്ചു.
സ്വകാര്യ മൂലധന നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്നതിന് പകരം പൊതുമേഖലയ്‌ക്കും സഹകരണ മേഖലയ്‌ക്കും അമിത പ്രാധാന്യം നല്‍കുന്ന നയമാണ് കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ സ്വീകരിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും പാര്‍ട്ടി കേഡറുകള്‍ക്ക് തൊഴിലും അധികാരവും നല്‍കാനുള്ള വേദികളായി മാറി.
തകര്‍ന്നടിഞ്ഞ വ്യാവസായിക മേഖല
1957 മുതലുള്ള വിവിധ കാലഘട്ടങ്ങളിലായി കേരളത്തിലെ പ്രമുഖ സ്വകാര്യ വ്യവസായങ്ങളെല്ലാം ഒന്നൊന്നായി അടച്ചുപൂട്ടപ്പെട്ടു. ബിര്‍ളയുടെ അധീനതയിലുണ്ടായിരുന്ന കോഴിക്കോട് മാവൂര്‍ റയണ്‍സ് (2001ല്‍ അടച്ചുപൂട്ടി), പുനലൂര്‍ പേപ്പര്‍ മില്‍സ്, ആലപ്പുഴ എക്‌സല്‍ ഗ്ലാസ് ഫാക്ടറി, കോഴിക്കോട് കോംട്രസ്റ്റ് ടെക്‌സ്‌റ്റൈല്‍സ്, മധുര കോട്ട്‌സ്, മൈക്കോടെക്‌സ് ബാറ്ററീസ്, വളപട്ടണം പ്ലൈവുഡ് ഫാക്ടറി, നാട്ടിക കോട്ടണ്‍ മില്‍സ്, വൈക്കം ഉഷ ലാറ്റക്‌സ് എന്നിവ ഇതില്‍ ചിലതുമാത്രം.
കൊല്ലത്തെ കശുവണ്ടി ഫാക്ടറികള്‍ പലതും 1969-ല്‍ കാഷ്യൂ വികസന കോര്‍പ്പറേഷന്‍ ഏറ്റെടുത്തതോടെ ആ മേഖലയും തകര്‍ന്നു. പാര്‍വ്വതി മില്‍സ്, കോമളപുരം നെയ്‌ത്തുശാല, തിരുവേപ്പതി മില്‍സ് തുടങ്ങിയവയും വികസന മുരടിപ്പിന് ഉദാഹരണങ്ങളാണ്. ഈ പ്രക്രിയ ഇന്നും തുടരുന്നു എന്നതിന്റെ തെളിവാണ് പ്രമുഖ വ്യവസായി സാബു ജേക്കബിന്റെ കിറ്റക്‌സ് ഗ്രൂപ്പ് തന്റെ പുതിയ നിക്ഷേപങ്ങള്‍ കേരളത്തില്‍ നിന്ന് തെലങ്കാനയിലേക്ക് മാറ്റാന്‍ നിര്‍ബന്ധിതനായ സാഹചര്യം.
1970-80 കാലഘട്ടത്തില്‍ കമ്മ്യൂണിസ്റ്റ് ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടന്ന സമരങ്ങള്‍ കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷം തകര്‍ത്തു. 1976-ല്‍ പല സ്വകാര്യ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഏറ്റെടുത്തുവെങ്കിലും അവയൊന്നും ലാഭകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചില്ല.
കൃഷിഭൂമിയുടെ വിഭജനവും ഭക്ഷ്യപ്രതിസന്ധിയും
കേരളത്തില്‍ നടപ്പിലാക്കിയ ഭൂപരിഷ്‌കരണ നിയമം സാമൂഹിക നീതി ലക്ഷ്യമിട്ടെങ്കിലും അത് കാര്‍ഷിക മേഖലയുടെ തകര്‍ച്ചയ്‌ക്ക് കാരണമായി. ഭൂവുടമസ്ഥാവകാശത്തിന് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി മിച്ചഭൂമി പത്ത് സെന്റ് വീതമായി വിഭജിച്ചു നല്‍കിയത് വലിയ തോതിലുള്ള കൃഷി അസാധ്യമാക്കി. ഇതോടെ നെല്ലുല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തതയുണ്ടായിരുന്ന കേരളം അരിക്കായി ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന ഉപഭോക്തൃ സംസ്ഥാനമായി മാറി. റേഷന്‍ സംവിധാനം ഇതിനൊരു വലിയ നേട്ടമായി കൊട്ടിഘോഷിക്കപ്പെട്ടുവെങ്കിലും, ഉല്‍പ്പാദന മേഖലയിലെ തകര്‍ച്ച മറച്ചുവെക്കാന്‍ അതിനായില്ല.
ദേശീയ തലത്തിലെ മാറ്റങ്ങളും കേരളത്തിന്റെ അവസ്ഥയും
നെഹ്റു ആവിഷ്‌കരിച്ച സോവിയറ്റ് മാതൃകയിലുള്ള സാമ്പത്തിക പദ്ധതികള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് 1991-ല്‍ പി.വി. നരസിംഹറാവുവും ഡോ. മന്‍മോഹന്‍ സിങ്ങും ഉദാരവല്‍ക്കരണ നയങ്ങള്‍ കൊണ്ടുവന്നത്. ലൈസന്‍സ് രാജ് അവസാനിപ്പിച്ചത് ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്‌ക്ക് വേഗത കൂട്ടി.
2014-ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റതോടെ ഈ നയങ്ങള്‍ കൂടുതല്‍ ശക്തമായി. ആസൂത്രണ കമ്മിഷനെ പിരിച്ചുവിടുകയും നിതി ആയോഗ് നിലവില്‍ വരികയും ചെയ്തു. അടിസ്ഥാന സൗകര്യ വികസനത്തിലും ഡിജിറ്റല്‍ മേഖലയിലും രാജ്യം കുതിക്കുമ്പോഴും കേരളം വികസന വിരുദ്ധ നയങ്ങളുമായി പിന്നോട്ട് പോവുകയാണ്.
സാംസ്‌കാരിക-വിദ്യാഭ്യാസ മേഖലകളിലെ രാഷ്‌ട്രീയവല്‍ക്കരണം
പൊതുമേഖലാ സ്ഥാപനങ്ങള്‍ പോലെതന്നെ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗവേഷണ കേന്ദ്രങ്ങളും കമ്മ്യൂണിസ്റ്റ് വത്കരിക്കപ്പെട്ടു. സിലബസുകള്‍ ഇടതുപക്ഷ ചിന്താഗതികള്‍ക്കനുസരിച്ച് മാറ്റിയെഴുതപ്പെട്ടു. ഭാരതീയ പാരമ്പര്യത്തെ അവഗണിക്കുകയും ചരിത്രത്തെ രാഷ്‌ട്രീയ ലാഭത്തിനായി വളച്ചൊടിക്കുകയും ചെയ്തു. ഹൈന്ദവ ആരാധനാലയങ്ങളുടെ ഭരണം ദേവസ്വം ബോര്‍ഡുകള്‍ വഴി പാര്‍ട്ടി നേതാക്കള്‍ കൈക്കലാക്കി. ക്ഷേത്ര സ്വത്തുക്കള്‍ ദുരുപയോഗം ചെയ്യപ്പെടുന്ന അവസ്ഥയും നിലവിലുണ്ട്.
കമ്മ്യൂണിസ്റ്റ് മുതലാളിത്തം
ഫ്രെഡറിക് ഹായെക്കിന്റെ (Friedrich Hayek, 1944) ‘The Road to Serfdom’ എന്ന പുസ്തകത്തില്‍ പറയുന്നതുപോലെ, കമ്യൂണിസം എന്നത് അടിമത്തത്തിലേക്കുള്ള ചുവടുവെപ്പാണ്. കേരളത്തില്‍ ഇന്ന് കമ്മ്യൂണിസം എന്നത് ഒരു തരം ‘കമ്മ്യൂണിസ്റ്റ് മുതലാളിത്തം’ ആയി മാറിയിരിക്കുന്നു. സാധാരണക്കാരായ അണികള്‍ പാര്‍ട്ടി കൊടിയുമേന്തി മുദ്രാവാക്യം വിളിക്കുമ്പോള്‍, പാര്‍ട്ടി നേതൃത്വവും അവരുടെ ഉറ്റവരും കോടീശ്വരന്മാരായി മാറുന്ന വിചിത്രമായ ഒരു സാമൂഹിക ക്രമമാണ് ഇവിടെ നിലനില്‍ക്കുന്നത്.
















