ന്യൂദൽഹി: പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയും ബബ്ബർ ഖൽസ ഇന്റർനാഷണലും (ബികെഐ) പിന്തുണ നൽകിയ ഒരു ഭീകര മൊഡ്യൂളിനെ ദൽഹി പോലീസിന്റെ സ്‌പെഷ്യൽ സെൽ വെള്ളിയാഴ്ച കണ്ടെത്തി. തുടർന്ന് പഞ്ചാബിൽ നിന്നും ദൽഹിയിൽ നിന്നുമായി ഇതുമായി ബന്ധപ്പെട്ട് 11 പ്രതികളെ അറസ്റ്റ് ചെയ്തു.
ഇവർ നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ വിവിധ സ്ഥലങ്ങളിൽ നിന്ന് ഒമ്പത് സൗരോർജ്ജ സിസിടിവി ക്യാമറകൾ സ്‌പെഷ്യൽ സെൽ കണ്ടെടുത്തു. സുരക്ഷാ ഏജൻസി സ്ഥാപനങ്ങൾക്ക് സമീപമുള്ള സെൻസിറ്റീവ് പ്രദേശങ്ങളിൽ ഈ ക്യാമറകൾ സ്ഥാപിച്ചിരുന്നു. പിന്നീട് അവ അൺഇൻസ്റ്റാൾ ചെയ്തു.
അതേ സമയം പ്രതികളിൽ നിന്നും നാല് പിസ്റ്റളുകളും 24 വെടിയുണ്ടകളും കണ്ടെടുത്തു. ഈ ഭീകര മൊഡ്യൂളിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി ആയുധങ്ങൾ കടത്തുകയായിരുന്നു. പാകിസ്ഥാൻ ആസ്ഥാനമായുള്ള അവരുടെ കാര്യകർത്താക്കളോടൊപ്പം, ഇന്ത്യയിലെ സുരക്ഷാ ഏജൻസികൾ താമസിക്കുന്ന പ്രദേശങ്ങളിൽ ഗ്രനേഡ് ആക്രമണം നടത്താൻ ഈ മൊഡ്യൂൾ മുഴുവൻ പദ്ധതിയിടുന്നുണ്ടെന്ന് സ്രോതസ്സുകൾ പറയുന്നു.
















