മഥുര : യമുന നദിയിൽ ബോട്ട് മറിഞ്ഞ് 10 പേർ മരിക്കുകയും ഡസൻ കണക്കിന് പേരെ കാണാതാവുകയും ചെയ്തു. വൃന്ദാവൻ കോട്‌വാലി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ബോട്ടിൽ ഏകദേശം 25 പേർ ഉണ്ടായിരുന്നു. ശൃംഗർ ഘട്ടിന് സമീപം നടന്ന അപകടത്തിൽ നിരവധി പേർ മുങ്ങിമരിച്ചിരിക്കാമെന്ന് അധികൃതൽ സംശയിക്കുന്നുണ്ടെന്ന് ഡിഎം ചന്ദ്രപ്രകാശ് സിംഗ് പറഞ്ഞു.
ഇതുവരെ 22 പേരെ രക്ഷപ്പെടുത്തിയതായി പോലീസ്
“കേശി ഘട്ടിന് സമീപം യമുന നദിക്കരയിൽ ഒരു ബോട്ട് മുങ്ങി… ഇതുവരെ ഇരുപത്തിരണ്ട് പേരെ വെള്ളത്തിൽ നിന്ന് രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയവരെ ഉടൻ തന്നെ ആംബുലൻസുകളിലും എട്ട് പോലീസ് റെസ്‌പോൺസ് വെഹിക്കിൾ യൂണിറ്റുകളിലും ആശുപത്രിയിലേക്ക് കൊണ്ടുപോയി. എത്ര പേർ സുരക്ഷിതരാണെന്നും എത്ര പേർക്ക് ദാരുണമായി ജീവൻ നഷ്ടപ്പെട്ടുവെന്നും നിർണ്ണയിക്കാൻ ഞങ്ങൾ നിലവിൽ സ്ഥിതിഗതികൾ വിലയിരുത്തുകയാണ്… ഇവിടെ ഒരു പോണ്ടൂൺ പാലമുണ്ട്. അത് കേടുപാടുകൾ സംഭവിച്ച നിലയിലായിരുന്നതിനാൽ, ഒരു ഏജൻസി പോണ്ടൂണുകളിൽ അറ്റകുറ്റപ്പണികൾ നടത്തുകയായിരുന്നു. നടന്നുകൊണ്ടിരിക്കുന്ന ഈ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടാണ് അപകടം സംഭവിച്ചതെന്ന് സംശയിക്കുന്നു…”- റൂറൽ എസ്പി സുരേഷ് ചന്ദ്ര റാവത്ത് പറഞ്ഞു.
വിവരം ലഭിച്ചയുടനെ പോലീസ് സ്ഥലത്തെത്തി മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അപകടസ്ഥലത്ത് മുങ്ങൽ വിദഗ്ധരും പ്രാദേശിക പോലീസും സ്ഥലത്തുണ്ട്. കാണാതായ എല്ലാവരെയും രക്ഷിക്കുന്നതുവരെ ഈ പ്രവർത്തനം തുടരുമെന്ന് ഭരണകൂടം അറിയിച്ചു.
അതേ സമയം മഥുര ജില്ലയിലെ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത് അങ്ങേയറ്റം ദാരുണവും ഹൃദയഭേദകവുമാണെന്ന് വ്യക്തമാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. ദുരിതമനുഭവിച്ചവരുടെ കുടുംബങ്ങളോടൊപ്പമാണ് എന്റെ അനുശോചനം. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്താനും രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും നടത്താനും പരിക്കേറ്റവർക്ക് ശരിയായ ചികിത്സ ഉറപ്പാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















