തെന്നിന്ത്യൻ നടി ലക്ഷ്മിയുടെ മകളും പ്രശസ്ത നടിയുമായ ഐശ്വര്യ ഭാസ്കർ തനിക്ക് മെനോപോസ് സമയത്തുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളെ കുറിച്ച് പറഞ്ഞത് ഇപ്പോൾ ശ്രദ്ധ നേടുകയാണ്.യോഗയാണ് മെനോപാസ് കാലഘട്ടത്തിൽ നിന്നും അതിവേഗത്തിൽ പുറത്ത് കടക്കാൻ സഹായിച്ചതെന്നും നടി പറഞ്ഞു. എന്റെ മെനോപാസ് കാലഘട്ടം കഴിഞ്ഞു. ആ സമയത്തെ അസഹനീയമായ ഒരു അവസ്ഥ ഉഷ്ണമാണ്. എസിയിൽ ഇരുന്നാലും ഹോട്ട് ഫ്ലാഷുകൾ വരും (പെട്ടെന്ന് ശരീരം ചൂടാകുക, വിയർക്കുക). മുതുകെല്ലാം വിയർത്ത് ഒഴുകും.
എന്നാൽ പീരിഡ്സ് ഉണ്ടായിരുന്ന സമയത്ത് അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളോ വേദനയോ എനിക്ക് ഉണ്ടായിട്ടില്ല. എന്നാൽ നാൽപ്പത്തിയാറ്, നാൽപ്പത്തിയേഴ് വയസിൽ എത്തി മെനോപാസ് തുടങ്ങിയപ്പോൾ പീരിഡ്സ് എപ്പോൾ വരുമെന്ന് പോലും അറിയില്ലായിരുന്നു. മൂന്ന് മാസം കൂടുമ്പോഴൊക്കെ പെട്ടന്ന് പീരിഡ്സ് വരും. പാഡിനൊപ്പമായിരുന്നു ജീവിതം.മെനോപാസ് സമയത്ത് ഞാൻ യോഗ പരിശീലിച്ചിരുന്നു. മൂഡ്സ്വിങ്സ് ആയിരുന്നു എനിക്ക് ഏറ്റവും കൂടുതൽ. പെട്ടന്ന് ദേഷ്യം വരും. സങ്കടം വരും എന്ന അവസ്ഥയായിരുന്നു. യോഗയും മെഡിറ്റേഷനും ഞാൻ ചെയ്തിരുന്നു. അതിനുശേഷം ഓവർ ബ്ലീഡിങ് സംഭവിച്ചു.
ആ സമയത്ത് ഷൂട്ടിന്റെ ഭാഗമായി ഞാൻ കേരളത്തിലായിരുന്നു. കിടക്കയിൽ അടക്കം രക്തം നിറയുന്ന അവസ്ഥയായിരുന്നു. ഒപ്പം ജീവൻ പോകുന്ന വേദനയും.ഒരു ഘട്ടത്തിൽ യൂട്രസ് കൈ ഉപയോഗിച്ച് എടുത്ത് പുറത്ത് കളഞ്ഞാലോയെന്ന് വരെ തോന്നി. അമ്മയോടും ഞാൻ അത് പറഞ്ഞു. യോഗ തുടരാനാണ് അമ്മ ഉപദേശിച്ചത്. ഞാനും അത് പാലിച്ചു. അതോടെ മെനോപാസ് അവസാനിച്ചു. യോഗ തന്നെയാണ് അതിന് കാരണം. ഹോട്ട് ഫ്ലാഷ്, മൂഡ് സ്വിങ്സ് തുടങ്ങിയവയും അതോടൊപ്പം അപ്രത്യക്ഷമായി.ശരീരം ഇപ്പോൾ എന്റെ കൺട്രോളിലാണ്. സമാധാനമുണ്ട്. സദ്ഗുരുവിന്റെ യോഗ ക്ലാസിനാണ് ഏറ്റവും കൂടുതൽ നന്ദി പറയേണ്ടതെന്നും താരം പറയുന്നു.













