ന്യൂഡൽഹി: യുവാക്കളെ ഐഎസ്ഐഎസ് ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്തുവന്നിരുന്ന വീട്ടുവേലക്കാരി അറസ്റ്റിൽ. ഹൈദരാബാദ് സ്വദേശിനിയായ സയീദ ബേഗത്തെയാണ് ആന്ധ്രാപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടുജോലിക്കാരിയായി ജോലി ചെയ്തിരുന്ന സയീദ, ഈ ശൃംഖലയിലേക്ക് സ്ത്രീകളെ ചേർക്കുന്നതിൽ സഹായിച്ചുവെന്നും 42 സ്ത്രീകളെ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇത് കൂടാതെ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ യുവതി ഓൺലൈനിലൂടെ യുവാക്കളെ ഭീകരവാദപ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുകയും വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യുകയും ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തി. ഖവാത്തീൻ എന്ന പേരിൽ ഭീകരസംഘടനയുടെ വനിതാവിഭാഗം രൂപീകരിച്ച് അതിന്റെ നേതാവായി സയീദയെ നിയമിക്കാൻ പദ്ധതിയിട്ടിരുന്നതായാണ് വിവരം.
തോക്ക് ഉപയോഗിക്കാൻ സ്ത്രീകളെ പരിശീലിപ്പിക്കുകയും റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കുന്നതിൽ പരിശീലനം നൽകുകയും ചെയ്തിരുന്നു. രാജ്യത്തുടനീളം ആക്രമണം നടത്താനും സംഘം ഗൂഢാലോചന നടത്തിയിരുന്നതായി പൊലീസ് അറിയിച്ചു.അൽ-ഖായ്ദ ഭീകരരുടെ വീഡിയോകളും സഖിർ നായിക്, ഇസ്രാർ അഹമ്മദ് തുടങ്ങിയ മതപ്രഭാഷകരുടെ പ്രസംഗങ്ങളും പ്രചരിപ്പിക്കുന്ന ഓൺലൈൻ ഗ്രൂപ്പുകളിൽ സയീദ സജീവമായിരുന്നു.
ഐ.എസ്.ഐ.എസ്, അൽ-ഖായ്ദ ഇൻ ദ ഇന്ത്യൻ സബ്‌കോണ്ടിനെന്റ് (AQIS) എന്നിവയുമായി ബന്ധപ്പെട്ട ആശയങ്ങളും ഈ ഗ്രൂപ്പുകൾ വഴി പ്രചരിച്ചിരുന്നുവെന്നാണ് കണ്ടെത്തൽ.പാകിസ്ഥാനിലെ ഐ.എസ്.ഐ.എസ്, AQIS പോലുള്ള ഭീകരവാദസംഘടനകളുമായും ഈ ശൃംഖലയ്‌ക്ക് ബന്ധമുണ്ടായിരുന്നുവെന്ന് ഇന്റലിജൻസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇൻസ്റ്റഗ്രാം, വാട്ട്‌സ്ആപ്പ് വഴി ലഭിച്ച ഒരു ലിങ്ക് വഴിയാണ് താൻ ഈ ഗ്രൂപ്പുകളിൽ എത്തിപ്പെട്ടതെന്നാണ് സയീദിന്റെ അവകാശവാദം.
















