Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

കഴിഞ്ഞ ദിവസം പാലക്കാട് സ്ഥാനാര്‍ത്ഥിയായ ശോഭ സുരേന്ദ്രനെ വോട്ടിന് നോട്ട് എന്ന ആരോപണമുയര്‍ത്തി കുടുക്കാന്‍ ശ്രമിച്ചത് വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണെന്ന് സുരേഷ് ഗോപി.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പാലക്കാട് : കഴിഞ്ഞ ദിവസം പാലക്കാട് സ്ഥാനാര്‍ത്ഥിയായ ശോഭ സുരേന്ദ്രനെ വോട്ടിന് നോട്ട് എന്ന ആരോപണമുയര്‍ത്തി കുടുക്കാന്‍ ശ്രമിച്ചത് വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണെന്ന് സുരേഷ് ഗോപി. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ അവരെ എംഎല്‍എ ആയി ഇരിക്കാന്‍ അനുവദിക്കാതെ കോടതി കയറ്റാനുള്ള ഒരു ഗൂഢാലോചനയാണ് പാലക്കാട് കഴിഞ്ഞദിവസം കണ്ടതെന്ന് സുരേഷ് ഗോപി പറഞ്ഞു. വോട്ടെടുപ്പിന്റെ തലേനാള്‍ ശോഭാ സുരേന്ദ്രന്‍ വോട്ടിനായി പണം നല്‍കി എന്ന രീതിയിലാണ് വ്യാജവാര്‍ത്ത പ്രചരിപ്പിക്കാന്‍ ചില ഗൂഢസംഘങ്ങള്‍ ശ്രമിച്ചത്. എന്നാല്‍ മനോരമ, മാധ്യമം, ദീപിക, റിപ്പോര്‍ട്ടര്‍ ടിവി, മീഡിയാവണ്‍ ചാനല്‍ എന്നിവര്‍ പണം വാങ്ങി എന്ന് ആരോപിക്കുന്ന വൃദ്ധ തനിക്ക് ആരും പണം തന്നിട്ടില്ലെന്ന് ഫ്ലൈയിംഗ് സ്ക്വാഡിന് മുന്‍പാകെ വിശദീകരണം നല‍്കിയതോടെ ഇവരുടെ ആരോപണം പൊളിഞ്ഞിരുന്നു. ഗുരുതരകുറ്റമാണെങ്കില്‍ അപ്പോള്‍ തന്നെ സോഭാ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തെ വരെ ചോദ്യം ചെയ്ത് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയേനെ. പകരെ ഇത്തരം പരാതികള്‍ ഉണ്ടായാല്‍ ചട്ടപ്രകാരം പൊലീസ് ഇതേക്കുറിച്ച് അന്വേഷിച്ച് വിവരങ്ങള്‍ നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിക്കുക മാത്രമാണ് ചെയ്തത്. ദുഷ്ടലാക്കോടെ ഈ മാധ്യമപ്രവര്‍ത്തകര്‍ ആ 65കാരി വൃദ്ധയെ തിരിച്ചും മറിച്ചും ചോദ്യം ചെയ്യുന്നത് കാണുമ്പോള്‍ മാധ്യമപ്രവര്‍ത്തനം ഒരു ക്രിമിനല്‍ പ്രവര്‍ത്തനമായി കേരളത്തില്‍ മാറിയിരിക്കുന്നു എന്ന് തോന്നിപ്പോകും. ശക്തമായ നാവുള്ള ശോഭാ സുരേന്ദ്രനെ നിശ്ശബ്ദമാക്കാന്‍ ഇവിടുത്തെ പല മാധ്യമമുതലാളിമാരുടെയും ചില ജിഹാദി ശക്തികളുടെയും രഹസ്യഅജണ്ടയാണ്. അതാണ് വോട്ടിന് കോഴ ആരോപണത്തിലൂടെ നടപ്പാക്കാന്‍ മാധ്യമമുതലാളിമാരും ചില ബിജെപി വിരുദ്ധ മാധ്യമപ്രവര്‍ത്തകരും ചെയ്യാന്‍ ശ്രമിച്ചത്.

എന്നാല്‍ ശോഭാ സുരേന്ദ്രനെതിരെ നടന്നത് വെറും പൊറാട്ട് നാടകം മാത്രമാണെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സര്‍പ്രൈസ് ഉണ്ടാകുമെന്നും സുരേഷ് ഗോപി പറ‍ഞ്ഞു.

Recent Posts