ഇന്ത്യയുടെ ആണവ മുങ്ങിക്കപ്പൽ സ്വപ്നം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. 1974ലെ ‘സ്മൈലിങ് ബുദ്ധ’ ആണവ പരീക്ഷണത്തിന് ശേഷമാണ് കടലിനടിയിലെ ആണവ കരുത്തിനെക്കുറിച്ച് ഇന്ത്യ ഗൗരവമായി ചിന്തിച്ചു തുടങ്ങിയത്. ഇന്നിപ്പോൾ കരയിൽ നിന്നും ആകാശത്ത് നിന്നും കടലിനടിയിൽ നിന്നും ആണവായുധങ്ങൾ പ്രയോഗിക്കാൻ ശേഷിയുള്ള ‘ന്യൂക്ലിയർ ട്രയാഡ്’ കൈവരിച്ച ചുരുക്കം രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഐഎൻഎസ് അരിധമൻ കമ്മിഷൻ ചെയ്യപ്പെട്ടതോടെ ഇന്ത്യയുടെ പ്രതിരോധ കവചത്തിന് മൂന്നാമതൊരു ‘അദൃശ്യ പോരാളിയെ’ കൂടി ലഭിച്ചിരിക്കുകയാണ്.
സ്എസ്ബിഎൻ വിഭാഗത്തിൽപ്പെട്ടതാണ് അരിധമൻ. ഇതിനു മുൻപുള്ള അരിഹാന്ത് ക്ലാസ് മുങ്ങിക്കപ്പലുകളേക്കാൾ കൂടുതൽ കരുത്തും സാങ്കേതിക തികവും ഇതിനുണ്ട്. ആണവ മുങ്ങിക്കപ്പലുകൾക്ക് മാസങ്ങളോളം വെള്ളത്തിനടിയിൽ തന്നെ തുടരാൻ കഴിയും. വെള്ളത്തിനടിയിൽ ഒളിച്ചിരുന്ന് ശത്രുരാജ്യത്തിന് മുകളിൽ ആണവ പ്രഹരം ഏൽപ്പിക്കാൻ കഴിയുമെന്നത് ശത്രുരാജ്യങ്ങളെ ഇന്ത്യയെ ആക്രമിക്കുന്നതിൽ നിന്ന് പിന്നോട്ട് വലിപ്പിക്കും
ഏകദേശം 7,000 ടൺ ഭാരമുള്ള ഈ മുങ്ങിക്കപ്പൽ നിർമിച്ചിരിക്കുന്നത് ലാർസൻ ആൻഡ് ടൂബ്രോ (എൽ ആൻഡ്ടി) ആണ്.വിശാഖപട്ടണത്തെ ‘പ്രോജക്ട് വർഷ’ എന്ന അതീവ സുരക്ഷിതമായ നാവിക താവളത്തിൽ അരിധമൻ നിലയുറപ്പിക്കുമ്പോൾ ഇന്ത്യൻ മഹാസമുദ്രം കൂടുതൽ സുരക്ഷിതമാകുകയാണ്.
മുൻഗാമികളായ അരിഹാന്തിനും അരിഘട്ടിനും ഉള്ളതിനേക്കാൾ ഇരട്ടി മിസൈൽ വിക്ഷേപണ സംവിധാനങ്ങൾ അരിധമനുണ്ട്. ഇതിന് 24 കെ-15 മിസൈലുകളോ, 8 കെ-4 മിസൈലുകളോ വഹിക്കാനാകും. 3,500 കിലോമീറ്ററിലധികം ദൂരപരിധിയുള്ള കെ-4 മിസൈലുകൾ ഇന്ത്യയുടെ പ്രതിരോധ പരിധി ഗണ്യമായി വർധിപ്പിക്കുന്നു.
ആധുനിക ‘കോംപാക്ട് ലൈറ്റ് വാട്ടർ റിയാക്ടർ’ ഉപയോഗിക്കുന്നതിനാൽ ശത്രുക്കളുടെ സോണാറുകൾക്ക് പിടികൊടുക്കാത്ത വിധം നിശബ്ദമായി സഞ്ചരിക്കാൻ ഇതിന് സാധിക്കും. ‘ഉഷസ്’, ‘പഞ്ചേന്ദ്രിയ’ തുടങ്ങി തദ്ദേശീയ സോണാർ സംവിധാനങ്ങളും ഇതിൽ സജ്ജമാണ്
















