തിരുവനന്തപുരം: കടകംപള്ളി സുരേന്ദ്രന്‍ അധിക്ഷേപിച്ചതില്‍ മനംനൊന്ത് ആനയറ മുല്ലൂര്‍ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ പൂജാരി കുടപ്പനക്കുന്ന് ഇരപ്പന്‍കുഴി കവിതവിഹാറില്‍ വിഷ്ണു ക്ഷേത്രത്തില്‍ ജീവനൊടുക്കിയ സംഭവത്തില്‍ പോലീസിന്റെ ഒളിച്ചുകളി. ആത്മഹത്യക്കുറിപ്പില്‍ പേരുള്ളവര്‍ക്കെതിരെ പോലും ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. പ്രദേശവാസികളും ക്ഷേത്രഭാരവാഹികളില്‍ ചിലരും കടകംപള്ളി സുരേന്ദ്രനും വിഷ്ണുവിന്റെ ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിട്ടുള്ള രണ്ടുപേര്‍ക്കുമെതിരെ മൊഴി നല്‍കിയിട്ടും അന്വേഷണം ഇഴയുകയാണ്.
തിങ്കളാഴ്ച പുലര്‍ച്ചെ 5.30 ഓടെയാണ് വിഷ്ണുവിനെ ക്ഷേത്രവളപ്പില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഉത്തമന്‍, വിനോദ് എന്നീ ക്ഷേത്രഭാരവാഹികളുടെ പേരാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. ഇവര്‍ ഇടതുപക്ഷ അനുഭാവികളാണ്. ക്ഷേത്രദര്‍ശനത്തിനെത്തിയ കടകംപള്ളി സുരേന്ദ്രന്‍ തീര്‍ത്ഥവും പ്രസാദവും നിലത്തിട്ടതുമായി ബന്ധപ്പെട്ട സംഭവങ്ങളെത്തുടര്‍ന്ന് ഇവര്‍ പൂജാരിയെ മാനസികമായി പീഡിപ്പിച്ചിരുന്നതായാണ് പരിസരവാസികള്‍ വെളിപ്പെടുത്തുന്നത്. എന്നിട്ടും ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുക്കാന്‍ പോലീസ് തയ്യാറാകാത്തത് കടകംപള്ളിയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണെന്നും സൂചന.
നിലവില്‍ ദുരൂഹമണത്തിന് മാത്രമാണ് കേസെടുത്തിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് വിശദമായ അന്വേഷണം നടന്നാല്‍ കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യേണ്ടി വരുമെന്നും അത് തെരഞ്ഞെടുപ്പില്‍ പ്രത്യാഘാതമുണ്ടാക്കുമെന്നുമുള്ള സിപിഎമ്മിന്റെ ഭയമാണ് അന്വേഷണം വൈകിക്കുന്നതിന് കാരണമെന്നും ആക്ഷേപമുണ്ട്.
















