ന്യൂഡൽഹി : ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി തീരുമാനിക്കാൻ കോടതിയ്‌ക്കാകുമെന്ന് സുപ്രീം കോടതി.ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട കേസിൽ വാദം നടക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം .ആചാരങ്ങൾ നിർവഹിക്കാനും, ദേവനെ സ്പർശിക്കാനും യോഗ്യതയുള്ളവരെയാണ് നിയോഗിക്കേണ്ടതെന്ന് കേന്ദ്രം വാദിച്ചിരുന്നു.
കേന്ദ്രസർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് വാദിക്കുന്നത്. ചില ആചാരങ്ങളെ അന്ധവിശ്വാസമാണെന്ന് തീരുമാനിക്കാൻ അധികാരപരിധിയുണ്ടെന്നും ഇതിൽ അവസാന വാക്ക് നിയമസഭയ്‌ക്കാണെന്ന് പറയാനാകില്ലെന്നും കോടതി പറഞ്ഞു. കോടതിക്ക് ഒരു മതാചാരത്തെ ‘മാത്രം അന്ധവിശ്വാസം’ എന്ന് വിധിക്കാൻ കഴിയില്ലെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാരും നിലപാടെടുത്തു. അതിന് ആവശ്യമായ പണ്ഡിതപരമായ പരിജ്ഞാനം കോടതികൾക്ക് ഇല്ലെന്നും കേന്ദ്രം വാദിച്ചു.
ക്ഷേത്രത്തിൽ പൂജാരികളെ നിയമിക്കേണ്ടത് അതിന് യോഗ്യതയുള്ളവരാണെന്ന് കേന്ദ്രം പറഞ്ഞു. ഒരു സർക്കാരിനും അതിൽ കൈ കടത്താനാകില്ല. വിശ്വാസികളായാലും അല്ലാത്തവരായാലും ഒരു സർക്കാരിന് ഇതിന് അധികാരമില്ല. ആചാരങ്ങൾ നിർവഹിക്കാനും ദേവനെ സ്പർശിക്കാനും, പ്രത്യേക യോഗ്യതയും പരിജ്ഞാനവുമുള്ള ആളുകളെ മാത്രമേ മതവിഭാഗം അംഗീകരിക്കൂവെന്നും കേന്ദ്രസർക്കാർ വാദിച്ചു.
ഇന്നലെ നടന്ന വാദത്തിൽ ശബരിമലയിലെ യുവതി പ്രവേശനത്തിൽ അഞ്ചംഗ ബെഞ്ചിന്റെ വിധി തെറ്റെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ വാദിച്ചിരുന്നു. ഇത് തിരുത്തണമെന്നാണ് നിലപാടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. മതത്തിൻറെ അനിവാര്യ ഘടകമെന്തെന്ന് കോടതികൾ മാത്രം തീരുമാനിക്കുന്നത് ഉചിതമല്ലെന്നും തുഷാർ മേത്ത വാദം ഉന്നയിച്ചു.














