പാലക്കാട്: പാലക്കാട്ടെ കണ്ണാടിയിൽ എൻഡിഎ സ്ഥാനാർത്ഥി ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം. കാറിലെത്തിയ കോൺഗ്രസ് സംഘം ശോഭാസുരേന്ദ്രന്റെ അനുവാദമില്ലാതെ ഫോട്ടോ എടുക്കുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്റെ കൂടെയെത്തിയ സ്ത്രീ വോട്ടര്‍ക്ക് പണം നല്‍കുന്നുവെന്ന് ആരോപിച്ചായിരുന്നു കയ്യേറ്റശ്രമം.
കോൺഗ്രസ് തോൽവി ഭയന്ന് തനിക്കതിരെ നടക്കുന്നത് കെട്ടിച്ചമച്ചതും ആസൂത്രിതവുമായ നീക്കം നടത്തുന്നുവെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ശരിക്കുള്ള വീഡിയോ പുറത്തുവിടുമെന്നും അവർ വ്യക്തമാക്കി. വെളുത്ത ചുരിദാർ ധരിച്ച സ്ത്രീ തന്റെ കാറിൽ ഇരിക്കുന്നുവെന്ന തരത്തിലുള്ള വീഡിയോയാണ് കോൺഗ്രസ് പുറത്തുവിട്ടത്. ഇത് ആരാണെന്ന് തനിക്കറിയില്ല. ഇത് തനിക്കെതിരെയുള്ള ബോധപൂർവമായ ശ്രമമാണ്. ഈ സ്ത്രീ ആരാണെന്ന് തനിക്ക് അറിയണമെന്നും അവർ ആവശ്യപ്പെട്ടു.
തന്നോടൊപ്പം പ്രമീള ശശിധരൻ മാത്രമാണുണ്ടായിരുന്നതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ഇന്ന് രാവിലെ സ്ഥാനാര്‍ഥിയും പ്രവര്‍ത്തകരും കണ്ണാടിയിലെ ഒരു മരണ വീട്ടിലെത്തിയിരുന്നു. തുടർന്ന് തൊട്ടടുത്ത വീട്ടിലേക്കും ഇവർ വന്നു. അവിടെയുള്ളവരുമായി കുറച്ചുനേരം സംസാരിച്ചശേഷം ശോഭ തിരികെ കാറിലേക്ക് പോയി. ഈ സമയം ഒരു സ്ത്രീ വൃദ്ധയുടെ കെെയിൽ പണം നൽകുകയായിരുന്നുവെന്നാണ് ആരോപണം.
തരുവകുറിശ്ശി സ്വദേശി ദേവു എന്ന വയോധികയ്‌ക്കാണ് പണം നൽകിയതെന്ന് കോൺഗ്രസ് പറഞ്ഞു. വൃദ്ധയ്‌ക്ക് 5000 രൂപ നൽകിയെന്നാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്.















