നാളെ തെരഞ്ഞെടുപ്പ്. വികസിത കേരളം, വിശ്വാസ കേരളം, സുരക്ഷിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എന്‍ഡിഎ തെരഞ്ഞെടുപ്പ് പോരിനിറങ്ങിയത്. മാറാത്തത് മാറുമെന്നും മതിയായി ഈ എംഎല്‍എ എന്നും യുഡിഎഫും എല്‍ഡിഎഫും ഒന്നെന്നും അവര്‍ തെളിവുകള്‍ നിരത്തി, വാര്‍ത്തകള്‍ മുന്‍നിര്‍ത്തി കേരളത്തോട് വിളിച്ചുപറഞ്ഞു. മാറ്റം തുടങ്ങാം എന്ന് സ്വന്തം സ്ഥാനാര്‍ത്ഥികളെ ചൂണ്ടിക്കാട്ടി വോട്ടര്‍മാരോട് ആഹ്വാനം ചെയ്തു.
മറുഭാഗത്ത് എല്‍ഡിഎഫ് അല്ലാതെ മറ്റാര് എന്നതായിരുന്നു പിണറായിയുടെയും കൂട്ടരുടെയും ചോദ്യം. എന്തിനും ഏതിനും എല്‍ഡിഎഫ് അല്ലാതെ മറ്റാര് എന്ന ചോദ്യം കൊണ്ട് മത്സരരംഗത്തുള്ള മറ്റ് സംഘടനകളെ അവര്‍ അവഗണിക്കാന്‍ ശ്രമിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി എടുത്ത പരസ്യ ബോര്‍ഡുകളിലെല്ലാം പിണറായിയുടെ മുഖം മാത്രം പതിച്ചായിരുന്നു മലയാളിയുടെ മുഖത്തേക്ക് താന്‍പോരിമയുടെ ഈ ചോദ്യം അവരെറിഞ്ഞത്.
യുഡിഎഫ് നയിക്കും കേരളം ജയിക്കുമെന്നതാണ് ഇന്‍ഡി മുന്നണിയുടെ ഒന്നാം കക്ഷിയായ യുഡിഎഫ് മുന്നോട്ടുവച്ച മുദ്രാവാക്യം. മോദി ഗ്യാരണ്ടിയുടെ ചുവട് പിടിച്ച് ഇന്ദിരാ ഗ്യാരണ്ടി ഇറക്കി അവര്‍ ട്രെന്‍ഡിന് പിന്നാലെ പാഞ്ഞു. വികസനവും ജനക്ഷേമവും പറയാനില്ലാത്തതുകൊണ്ട് ഡീല്‍ കൊണ്ട് ചളി വാരിയെറിഞ്ഞു.
ഇക്കുറി തെരഞ്ഞെടുപ്പ് പോരിന്റെ തുടക്കത്തില്‍ത്തന്നെ കണ്ട മോണോ ആക്ടുകളില്‍ ഒന്നാണ് ആരോഗ്യമന്ത്രിയുടെ കഴുത്തുളുക്കല്‍ നാടകം. ഗദ്ഗദകണ്ഠനായി സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദന്‍ വിലപിച്ചത് കണ്ട് നല്ല നടനെയും നടിയെയും അന്നേ ജനം തിരിച്ചറിഞ്ഞു.
കോണ്‍ഗ്രസിലെ സുധാകരനും സിപിഎമ്മിലെ സുധാകരനും നടത്തിയ പാര്‍ട്ടിക്കുള്‍ കലാപം ആയിരുന്നു മറ്റൊരു നാടകം. സിപിഎമ്മിലെ സുധാകരന്‍ കോണ്‍ഗ്രസിന് കീഴില്‍ വിധേയനായി വര്‍ഗവഞ്ചകന്മാരുടെ പട്ടികയിലിടം പിടിച്ചു. പഴയ ബോസ് അദ്ദേഹത്തിന് രാഷ്‌ട്രീയ ചെറ്റ എന്നൊരു പേരും നല്കി. പിന്നെ വന്നവരും പോയവരും മറ്റ് പല പേരും വിളിച്ച് കേള്‍ക്കുന്നു. കോണ്‍ഗ്രസിലെ സുധാകരന്‍ പണ്ടാരോ ചന്തയ്‌ക്ക് പോയതുപോലെ ദല്‍ഹിയില്‍ പോയി മടങ്ങുമ്പോഴേക്കും വിധേയരില്‍ വിധേയനായി മാറിക്കഴിഞ്ഞു. ഇപ്പോള്‍ ചെന്നിത്തലയാണ് തന്റെ നേതാവ് എന്ന് കാറിക്കൂവി കഴിയുന്നു.
സുധാകരന്‍ മാത്രമല്ല, ടി.കെ. ഗോവിന്ദനും കെ.വി. കുഞ്ഞിക്കണ്ണനും പി.കെ. ശശിയുമെല്ലാം ഡീലുകളുടെ രാജകുമാരനൊപ്പം ചേര്‍ന്നതാണ് ചിത്രം. കുടുംബാധിപത്യത്തെ വെല്ലുവിളിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ സ്വന്തം ഭാര്യയ്‌ക്ക് സീറ്റ് നല്‍കിയതും ചിലര്‍ക്കു പിടിച്ചില്ല. മുഖ്യമന്ത്രി മരുമകന് സീറ്റ് കൊടുക്കുന്നു. മുന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഭാര്യയെ മന്ത്രിയാക്കുന്നു. അപ്പോള്‍പ്പിന്നെ ചോദ്യങ്ങള്‍ ഉയരാന്‍ ഇമ്മിണി പുളിക്കും എന്ന് ഗോവിന്ദനും അറിയാം.
കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം. ലിജു തുടര്‍ച്ചയായി തോല്‍ക്കുന്നത് ഓര്‍ത്താണ് വിതുമ്പിയതെങ്കില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു. പ്രതിഭ ലീഗ് നേതാവിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ വേദനിച്ച് പൊട്ടിക്കരഞ്ഞാണ് അതിന് പകരം വീട്ടിയത്. വി.ഡി. സതീശന്‍ തുറന്നുവിട്ട ഡീല്‍ ഇടപാടില്‍ സതീശന്‍ തന്നെ കുടുങ്ങിയതാണ് മറ്റൊരു കാഴ്ച. കോമാലീ സഖ്യം കേരളത്തിലാകെ പത്തി വിടര്‍ത്തിയാടി. മൂര്‍ഖന്‍ പാമ്പിന് ഓലപ്പാമ്പെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കി കൂടെക്കിടത്താന്‍ അവര്‍ മത്സരിച്ചു. എസ്ഡിപിഐ മതേതര സംഘടനയാണ്. ജമാഅത്തെ ഇസ്ലാമി സൗമ്യരും ശാന്തരുമാണ്… തുടങ്ങി വ്യാഖ്യാനങ്ങള്‍ പലത് പിറന്നു. ബിജെപിയെ തോല്‍പിക്കാന്‍ ഇന്‍ഡി മുന്നണിയാകും എന്നത് പരസ്യമായി പറഞ്ഞ് ഇരുമുന്നണി നേതാക്കളും രംഗത്ത് വന്നു.
രാഷ്‌ട്രീയ ചെറ്റ മുതല്‍ ഡാഷ് മോന്‍ വരെ പിണറായി സഖാവിന്റെ മൊഴിമുത്തുകളാണ് തെരഞ്ഞെടുപ്പങ്കത്തിലെ മറ്റൊരിനം. തെറിയും മുറിപ്പത്തലുമൊക്കെ കുത്തകയാക്കി വച്ചവരുടെ വിളയാട്ടമായിരുന്നു കണ്ടത്. പരനാറിയന്‍ ഇഫക്ടിലൂടെ ഒരു തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ കുളിപ്പിച്ചുകിടത്തിയ അതേ പിണറായി എത്ര മിനുക്കിയിട്ടും മെരുങ്ങാത്ത ആ തിരുവാ തുറന്ന് വിളിച്ചുകൂവിയതെല്ലാം ചര്‍ച്ചയായി. വര്‍ഗവഞ്ചകനെന്നും രാഷ്‌ട്രീയ ചെറ്റത്തരം കാട്ടുന്നവനെന്നും ജി. സുധാകരനെ വിളിച്ചു. ചോദ്യം വീട്ടില്‍ പോയി ചോദിച്ചാ മതിയെന്ന് സ്വന്തം അണിയെത്തന്നെ വിരട്ടി. പാര്‍ട്ടിപ്പത്രക്കാരുടെ ചോദ്യത്തിന് മാത്രം ഉത്തരം പറഞ്ഞ് വാര്‍ത്താസമ്മേളനങ്ങളില്‍ നിന്ന് തടി തപ്പി. ഒടുവില്‍ തെലങ്കാന മുഖ്യമന്ത്രിയെ ഡാഷ് മോനേ രേവന്താ എന്ന് വിളിച്ച് മാസായി. വിട്ടുപോയ ഭാഗങ്ങള്‍ പാര്‍ട്ടിക്കാര്‍ തെരുവില്‍ പൂരിപ്പിക്കും.
ഗുരുവായൂരില്‍ മത്സരത്തിനിറങ്ങിയ ബിജെപി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍ ഉയര്‍ത്തിയ ഹിന്ദു എംഎല്‍എ എന്ന വാക്കാണ് ഭൂമിമലയാളത്തിലെ ഏറ്റവും കൊടിയ വര്‍ഗീയതയെന്ന് വിലയിരുത്തിയ മാധ്യമപ്രമുഖരാണ് കൂട്ടത്തിലെ പ്രമുഖ ഐറ്റം ഡാന്‍സര്‍മാര്‍. അവരെ പിന്നെയും പിന്നെയും തനിക്ക് ചുറ്റും നിര്‍ത്തി ഗോപാലകൃഷ്ണന്‍ ഗുരുവായൂരിന്റെ രാഷ്‌ട്രീയ ചരിത്രം വിളമ്പി. കാവി മുണ്ടുടുത്തതും കണ്ണന് കദളിക്കുല സമര്‍പ്പിച്ചതുമൊക്കെ വര്‍ഗീയമാണെന്ന് അവര്‍ വിളിച്ചുകൂവി.
അവര്‍ തന്നെയാണ് മണലൂരിലെ പ്രതാപന്റെ കള്ളക്കഥയ്‌ക്ക് മാര്‍ക്കറ്റുണ്ടാക്കാന്‍ ഓടിപ്പാഞ്ഞത്. പ്രതാപന്റെ കിറ്റ് കഥകള്‍ വിറ്റുപോകാതെ പിറന്നിടത്തുതന്നെ വീണുപോയതാണ് ക്ലൈമാക്സ്. ലവന്‍ എവിടെപ്പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ വിധിയെന്ന് പാര്‍ട്ടിക്കാര്‍ത്തന്നെ പ്രതാപനെ കൂവി വിളിച്ചു. മണിപ്പൂര്‍ ഇനി പെട്ടന്ന് കത്തില്ലെന്ന് തിരിച്ചറിഞ്ഞ ചിലര്‍ എഫ്സിആര്‍എ ഭേദഗതി ബില്‍ ആയുധമാക്കാനും ഇറങ്ങിത്തിരിച്ചു.
പാലക്കാട്ട് ഷാഫി പറമ്പിലിന്റെ രണ്ടാം ബിനാമിയായി കളത്തിലിറങ്ങിയ നടന്‍ പിഷാരടി, മാങ്കൂട്ടത്തില്‍ മുതല്‍ പ്രശോഭന്‍ വരെയുള്ള പാര്‍ട്ടിക്കാര്‍ നടത്തുന്ന പീഡനങ്ങളൊക്കെ അവരുടെ വ്യക്തിപരമായ കാര്യമാണെന്ന് വിളിച്ചുപറഞ്ഞ് കോണ്‍ഗ്രസിന്റെ മാനം കാത്തു. പത്തനാപുരത്ത് ഗണേശകുമാരന്‍ വീടിനുള്ളില്‍ നടത്തിയതും തികച്ചും വ്യക്തിപരമായ കാര്യമാണെന്നായിരുന്നു വാദം. കെഎസ്ആര്‍ടിസി റൂട്ടുകളുടെ ഇരട്ടി കാമുകിമാരുള്ള ഒരു നേതാവാണ് താനെന്ന വാദം കൊണ്ട് ഗണേശന്‍ ഇടതും വലതുമുള്ള സകലമാന മാങ്കൂട്ടത്തില്‍മാരെയും അമ്പരപ്പിച്ചു കളഞ്ഞു.
മതവും ജാതിയും അശ്ലീലവും ആഭാസവും കുത്തിനിറച്ച പ്രചാരവേലയ്‌ക്കൊടുവില്‍ നാളെ കേരളം പോളിങ് ബൂത്തിലേക്ക് പോവുന്നു. മാറണം നാട് എന്ന് ജനങ്ങള്‍ ആഗ്രഹിക്കാന്‍ ഈ പ്രചാരവേലയ്‌ക്ക് അപ്പുറം മറ്റൊരു കാരണം വേണമെന്നില്ല.
















