ടെഹ്റാന്‍: ഇറാനെ ചൊവ്വാഴ്ച രാത്രി പൂര്‍ണ്ണമായും നശിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. അതേ സമയം ട്രംപിന്റെ ഭീഷണികളെ ഭയപ്പെടില്ലെന്ന് ഇറാന്‍ തിരിച്ചടിച്ചു. ഇതോടെ ഗള്‍ഫിലെ ഇന്ത്യാക്കാരുള്‍പ്പെടെ നെഞ്ചിടിപ്പോടെ കാത്തിരിക്കുന്ന അന്തിമയുദ്ധം ആരംഭിച്ചു.
ഇറാൻ എന്ന നാഗരികതയെ ഇന്ന് രാത്രി ഇല്ലാതാക്കുമെന്നും അവർ ഒരിക്കലും തിരിച്ചുവരില്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.. ലോക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായി ഇന്ന് രാത്രി മാറും. 47 വർഷത്തെ കൊള്ള, അഴിമതി, കൊലപാതകം എന്നിവ അവസാനിക്കുമെന്നും ട്രൂത്ത് സോഷ്യലിലെ ട്രംപിന്റെ കുറിപ്പില്‍ പറയുന്നു. ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ ഇറാൻ തയ്യാറാകാത്തതാണ് ട്രംപിനെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചിരിക്കുന്നത്.
ട്രംപ് നിശ്ചയിച്ച സമയപരിധിക്കുള്ളിൽ ഇറാൻ വെടിനിർത്തൽ നിർദ്ദേശങ്ങൾ അംഗീകരിച്ചേക്കുമെന്ന് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ് അറിയിച്ചു. ഇറാന്റെ മറുപടി ഉടൻ ലഭിക്കാൻ സാധ്യതയുണ്ട്. ഇറാൻ യുദ്ധത്തിൽ അമേരിക്ക വലിയതോതിൽ ലക്ഷ്യങ്ങൾ നേടിയെടുത്തുവെന്നും വാൻസ് വ്യക്തമാക്കി.
വൈറ്റ് ഹൗസിലുള്ളത് ഗുണ്ടകളെന്ന് ഇറാന്‍
ട്രംപിന്റെ ഭീഷണികളെ ഇറാൻ ഭയപ്പെടുന്നില്ലെന്ന് വൈസ് പ്രസിഡന്റ് മുഹമ്മദ് റെസ അരീഫ്. ആയിരക്കണക്കിന് വർഷങ്ങളായി ശത്രുക്കളുടെ ആക്രമണങ്ങളെ ഇറാന്റെ നാഗരികത മറികടന്നുവെന്ന് വൈസ് പ്രസിഡന്റ് പറഞ്ഞു. ഇറാൻ ആശ്രയിക്കുന്നത് രാഷ്‌ട്രത്തിന്റെ ആന്തരിക ശക്തിയിലാണെന്നും അദേഹം കൂട്ടിച്ചേർത്തു. വൈറ്റ് ഹൗസിലുള്ളത് ‘ഗുണ്ടകൾ’ എന്ന് ഇറാൻ മുൻ മന്ത്രി അബ്ബാസ് അഖൗണ്ടി വിമർശിച്ചു.
















